മുഖ്യമന്ത്രിയെ എങ്ങനെ വിശ്വസിക്കാൻ പറ്റും?; മുമ്പ് നൽകിയ ഉറപ്പുകളൊന്നും പാലിക്കപ്പെട്ടിട്ടില്ലെന്ന് മുസ്‌ലിം ലീഗ്

ജിഫ്രി തങ്ങളുടെ ഭാഷയിൽ തന്നെ പറഞ്ഞാൽ ധിക്കാരത്തോടെയും ധാർഷ്ട്യത്തോടെയുമാണ് മുഖ്യമന്ത്രി മുന്നോട്ടുപോയത്. ഇപ്പോൾ മുസ്‌ലിം ലീഗ് പ്രക്ഷോഭം പ്രഖ്യാപിച്ചതിന് ശേഷമാണ് സർക്കാർ ചർച്ചക്ക് തയ്യാറായത്.

Update: 2021-12-07 07:18 GMT
Advertising

വഖഫ് വിഷയത്തിൽ മുഖ്യമന്ത്രിയുടെ ഉറപ്പ് വിശ്വസിക്കാനാവില്ലെന്ന് മുസ്‌ലിം ലീഗ്. മുഖ്യമന്ത്രി നേരത്തെ നൽകിയ ഉറപ്പുകളൊന്നും പാലക്കപ്പെട്ടിട്ടില്ലെന്ന് മുസ് ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി ഇൻ ചാർജ് പിഎംഎ സലാം പറഞ്ഞു. സംവരണ വിഷയത്തിലും സച്ചാർ കമ്മീഷൻ റിപ്പോർട്ടിലെ 80:20 വിഷയത്തിലുമൊന്നും മുഖ്യമന്ത്രി പറഞ്ഞത് നടപ്പായിട്ടില്ല. നിയമസഭ പാസാക്കിയ ഒരു നിയമം മുഖ്യമന്ത്രിക്ക് പിൻവലിക്കാനാവില്ല, നിയമസഭയാണ് പിൻവലിക്കേണ്ടത്. നിയമം പിൻവലിക്കുന്നത് വരെ പ്രക്ഷോഭവുമായി മുന്നോട്ടുപോവുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരു കാരണവുമില്ലാതെയാണ് സർക്കാർ വഖഫ് ബോർഡ് നിയമനം പിഎസ്‌സിക്ക് വിട്ടത്. ഇത് ചർച്ചക്ക് വന്നപ്പോൾ തന്നെ നിയമസഭയിൽ ലീഗ് എതിർത്തതാണ്. അതൊന്നും സർക്കാർ പരിഗണിച്ചിട്ടില്ല. ജിഫ്രി തങ്ങളുടെ ഭാഷയിൽ തന്നെ പറഞ്ഞാൽ ധിക്കാരത്തോടെയും ധാർഷ്ട്യത്തോടെയുമാണ് മുഖ്യമന്ത്രി മുന്നോട്ടുപോയത്. ഇപ്പോൾ മുസ്‌ലിം ലീഗ് പ്രക്ഷോഭം പ്രഖ്യാപിച്ചതിന് ശേഷമാണ് സർക്കാർ ചർച്ചക്ക് തയ്യാറായത്. സമരത്തിന്റെ ആദ്യഘട്ടം വിജയിച്ചുവെന്നാണ് ഇതിൽ നിന്ന് വ്യക്തമാവുന്നതെന്നും പിഎംഎ സലാം പറഞ്ഞു.

മുസ്‌ലിം ലീഗിന് സ്വന്തമായ നിലപാടുണ്ട്. അതിനെ മറ്റു സംഘടനകളുമായി കൂട്ടിക്കുഴക്കേണ്ടതില്ല. നിയമം പിൻവലിക്കുന്നത് വരെ ലീഗ് പ്രക്ഷോഭം തുടരും. മുസ്‌ലിം സ്‌കോളർഷിപ്പ് വിഷയത്തിൽ മുഖ്യമന്ത്രി ഉറപ്പ് നൽകിയിരുന്നു, സിഎഎ കേസുകൾ പിൻവലിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞിരുന്നു. ഒന്നും നടപ്പാക്കിയിട്ടില്ല. അതുകൊണ്ട് തന്നെ വഖഫ് വിഷയത്തിൽ മുഖ്യമന്ത്രിയുടെ വാക്ക് കേട്ട് പ്രക്ഷോഭത്തിൽ നിന്ന് പിന്നോട്ടു പോവാൻ ലീഗ് തയ്യാറല്ലെന്നും പിഎംഎ സലാം പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News