മനുഷ്യക്കടത്ത് തന്നെ; കൊല്ലത്ത് അറസ്റ്റിലായ ശ്രീലങ്കൻ സ്വദേശികൾക്കെതിരെ കേസെടുത്തു

45 ദിവസത്തിനുള്ളിൽ ബോട്ട് മാർഗം കാനഡയിൽ എത്താമെന്നാണ് അഭയാർത്ഥികൾക്ക് ഏജൻറ് നൽകിയ ഉറപ്പ്

Update: 2022-09-06 03:23 GMT
Editor : Lissy P | By : Web Desk
Advertising

കൊല്ലം: ശ്രീലങ്കൻ സ്വദേശികൾ കൊല്ലത്ത് പിടിയിലായ സംഭവത്തിൽ മനുഷ്യക്കടത്തിന് കേസ് രജിസ്റ്റർ ചെയ്തു. 11 പേർക്കെതിരെയാണ് കേസെടുത്തത്. തമിഴ്‌നാട് കാരക്കാട് വഴി കാനഡയിലേക്ക് കടക്കാനുള്ള ഇവരുടെ ആദ്യ ശ്രമം പരാജയപ്പെട്ടിരുന്നു. ആഗസ്റ്റ് 16നായിരുന്നു ആദ്യ ശ്രമം നടത്തിയത്.

പിന്നീടാണ് കൊല്ലം തീരം വഴി കാനഡയിലേക്ക് പോകാൻ ശ്രമിച്ചത്. ഇന്ന് വൈകുന്നേരം ബോട്ട് കൊല്ലം ബീച്ചിൽ എത്തുമെന്നാണ് അഭയാർഥികളെ ഏജൻറ് അറിയിച്ചത്. 45 ദിവസത്തിനുള്ളിൽ ബോട്ട് മാർഗ്ഗം കാനഡയിൽ എത്താമെന്നാണ് അഭയാർത്ഥികൾക്ക് ഏജൻറ് നൽകിയ ഉറപ്പ്. മനുഷ്യ കടത്തിന്റെ മുഖ്യ ഏജൻറ് കൊളംബോ സ്വദേശിയായ ലക്ഷ്മണനാണ്. ഇന്നലെ കൊല്ലത്ത് പിടിയിലായ രണ്ടുപേരും ലക്ഷ്മണന്റെ സഹായികളാണ്. കടൽ കടക്കാൻ ഈടാക്കുന്നത് രണ്ടര ലക്ഷം രൂപയാണ്.യുവാക്കളെ മാത്രമേ യാത്ര ചെയ്യാൻ അനുവദിക്കുകയൊള്ളൂ.

കൊല്ലത്ത് പിടിയിലായ 11പേരില്‍  ഇതിൽ 2 പേർ ശ്രീലങ്കൻ സ്വദേശികളും 9 പേർ തമിഴ്‌നാട്ടിലെ ശ്രീലങ്കൻ അഭയാർത്ഥി ക്യാമ്പിൽ നിന്നുള്ളവരുമാണ്. കൂടുതൽ പേർ കൊല്ലത്ത് എത്തിയതായാണ് സൂചന. ലോഡ്ജിൽ നിന്നും കസ്റ്റഡിയിലെടുത്ത ഇവരെ കഴിഞ്ഞദിവസം കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെത്തിച്ചിരുന്നു. തമിഴ്‌നാട് ക്യു ബ്രാഞ്ച് ഉദ്യോഗസ്ഥർ ഇവരെ ചോദ്യം ചെയ്തു.

ആഗസ്റ്റ് 19 ന് ശ്രീലങ്കയിൽ നിന്നും രണ്ട് പേര്‍ ചെന്നൈയിൽ ടൂറിസ്റ്റ് വിസയിൽ എത്തിയിരുന്നു. എന്നാൽ പിന്നീട് ഇവരെ കാണാതായി. ഇവരെക്കുറിച്ച് തമിഴ്നാട് ക്യൂബ്രാഞ്ച് തമിഴ്നാട്ടിലും അയൽസംസ്ഥാനങ്ങളിലും അന്വേഷണം ആരംഭിച്ചിരുന്നു. ഇതിന്‍റെ ഭാഗമായി കേരളത്തിലെ എല്ലാ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും ഈ രണ്ടുപേരെക്കുറിച്ചുള്ള വിവരം കൈമാറിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ കൊല്ലം നഗരത്തിലെ വിവിധ ലോഡ്ജുകളിൽ പൊലീസ് നടത്തിയ തെരച്ചിലിലാണ് 11 ശ്രീലങ്കൻ പൗരൻമാര്‍ ഇന്നലെ അറസ്റ്റിലായത്. മൂന്നുമുറികളിലായാണ് ഇവര്‍ കഴിഞ്ഞിരുന്നത്. തമിഴ് നാട്ടിലെ ഏജന്‍റിന്‍റെ നിര്‍ദേശപ്രകാരമാണ് കൊല്ലത്തെത്തിയത് എന്നാണ് പിടിയിലായവര്‍ പൊലീസിനോട് പറഞ്ഞത്.

ഈ സംഘത്തിൽകൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ട് എന്നാണ് പൊലീസിന്റെ നിഗമനം.85 പേരോളം സംഘത്തിലുണ്ടാകുമെന്നാണ് കരുതുന്നത്. ഇതിന് പുറമെ ഈ ഹോട്ടലിലേക്ക് ഒമ്പതുപേർ എത്തിയിരുന്നെന്നും മുറി ഇഷ്ടപ്പെടാത്തതിനാൽ തിരിച്ചുപോയെന്നും പൊലീസിന് വിവരം ലഭിച്ചിരുന്നു.

Full View

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News