'സർക്കാർ നയരൂപീകരണത്തിനായി ഉമ്മൻ ചാണ്ടിയും 19 മന്ത്രിമാരും ക്ലാസിലിരുന്നപ്പോൾ'; അനുസ്മരിച്ച് കോഴിക്കോട് ഐഐഎം

രാജ്യ ചരിത്രത്തിൽ തന്നെ ആദ്യമായി ഒരു സംസ്ഥാന സർക്കാറിന് ഐഐഎം നടത്തിയ പരിപാടിയായിരുന്നു ഉമ്മൻ ചാണ്ടി മന്ത്രിസഭയുടെ 'ഗിഫ്റ്റ്'

Update: 2023-07-19 15:32 GMT
Advertising

കോഴിക്കോട്: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മന്ത്രിസഭാ നയരൂപീകരണ ശ്രമങ്ങളെ അനുസ്മരിച്ചും അദ്ദേഹത്തിന് ആദരാഞ്ജലി നേർന്നും ഐഐഎം കോഴിക്കോട്. 2011 ആഗസ്ത് 18ന്  അന്നത്തെ മുഖ്യമന്ത്രിയും 19 കാബിനറ്റ് അംഗങ്ങളും സംസ്ഥാന സർക്കാറിന്റെ ഭരണം മെച്ചപ്പെടുത്താനായി കോഴിക്കോട് ഐഐഎം കാമ്പസിലെത്തിയതാണ് സ്ഥാപനം സമൂഹമാധ്യമങ്ങളിലൂടെ സ്മരിച്ചത്. 'ഗിഫ്റ്റ്' അഥവാ ഗവേണൻസ് ഇൻസൈറ്റ് ഫോർ ട്രാൻസ്‌ഫോർമേഷൻ എന്ന പേരിൽ നടന്ന പരിപാടി രാജ്യ ചരിത്രത്തിൽ തന്നെ ആദ്യമായി ഒരു സംസ്ഥാന സർക്കാറിന് ഐഐഎം നടത്തിയ പരിപാടിയായിരുന്നുവെന്നും ഐഐഎം കുറിപ്പിൽ പറഞ്ഞു.

Full View

ഡയറക്ടർ പ്രാഫസർ ദേബാഷിസ് ചാറ്റർജിയുടെ നേതൃത്വത്തിൽ ആവിഷ്‌കരിച്ച പരിപാടി ഏറെ ഗുണകരമായിരുന്നുവെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞതും അവർ അനുസ്മരിച്ചു. 'കേരളത്തിന്റെ ചരിത്രത്തിൽ മുമ്പില്ലാത്ത വിധം ഒരു ദിവസത്തിനുള്ളിൽ ആശയങ്ങളുടെ സമ്പാദ്യം തന്നെ ലഭിച്ചു'വെന്നായിരുന്നു പത്ത് മണിക്കൂർ കാമ്പസിൽ ചെലവിട്ട ശേഷം അദ്ദേഹം ഫാക്കൽറ്റിമാരോടും വിദ്യാർഥികളോടും പറഞ്ഞതെന്നും കുറിപ്പിൽ ചൂണ്ടിക്കാട്ടി. സംസ്ഥാനത്തിലെ നിക്ഷേപം, അടിസ്ഥാന സൗകര്യ വികസനം, കൃഷി, പരിസ്ഥിതി, ആരോഗ്യം തുടങ്ങിയ രംഗങ്ങളിൽ ഊന്നിയുള്ള പരിപാടിയായിരുന്നതെന്നും പറഞ്ഞു.

കോഴിക്കോട് ഐഐഎം ഉമ്മൻചാണ്ടിക്ക് ആദരാഞ്ജലി നേരുന്നുവെന്നും പോസ്റ്റിൽ പറഞ്ഞു.


Full View


ദേബാഷിസ് ചാറ്റർജിയും ഉമ്മൻ ചാണ്ടിയോടൊത്തുള്ള അനുഭവം പങ്കുവെച്ചു. 2011ൽ അദ്ദേഹവും മന്ത്രിമാരും ഐഐഎമ്മിലെത്തിയപ്പോൾ എന്ത് കൊണ്ട് നിങ്ങൾ നിന്ന് കൊണ്ട് കാബിനറ്റ് യോഗം നടത്തുന്നില്ലെന്നും ഇരുന്ന് യോഗം നടത്തുന്നതിനേക്കാൾ 20 ശതമാനം കൂടുതൽ രക്തയോട്ടം തലച്ചോറിലുണ്ടാക്കാൻ ഇക്കാര്യം സഹായിക്കുമെന്നും പറഞ്ഞതായും ദേബാഷിസ് സമൂഹ മാധ്യമത്തിൽ കുറിച്ചു. തീരുമാനങ്ങൾ സ്വീകരിക്കുന്നത് വേഗത്തിലാക്കാൻ സഹായിക്കുമെന്നും പറഞ്ഞു. അപ്പോൾ അതുകൊണ്ടാണ് താൻ നിന്ന് കൊണ്ട് പുറത്തുള്ള യോഗം നടത്തുന്നതെന്ന് ഉമ്മൻ ചാണ്ടി മറുപടി നൽകിയെന്നും അദ്ദേഹം എഴുതി. അപ്പോൾ 'അതുകൊണ്ടാണ് അവർ നിങ്ങളെ ഔട്ട്‌സ്റ്റാൻഡിംഗ് ചീഫ് മിനിസ്റ്റർ എന്ന് വിളിക്കുന്നത്' താൻ ഈ മറുപടി നൽകിയെന്നും അപ്പോൾ ഉമ്മൻചാണ്ടിയും സഹപ്രവർത്തകരും ഒന്നിച്ച് ചിരിച്ചുവെന്നും അദ്ദേഹം കുറിച്ചു.

ഉമ്മൻ ചാണ്ടി ഒരു മഹാനായ മനുഷ്യനും വിശാലഹൃദയനായ മുഖ്യമന്ത്രിയുമായിരുന്നുവെന്നും എനിക്കും ഐഐഎം കോഴിക്കോടുള്ള സഹപ്രവർത്തകർക്കും അദ്ദേഹം അസാന്നിധ്യം വലിയ നഷ്ടമാണെന്നും ദേബാഷിസ് പറഞ്ഞു.

IIM Kozhikode commemorating late former Chief Minister Oommen Chandy's cabinet policy making efforts.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News