കോളേജ് തെരഞ്ഞെടുപ്പിലെ ആള്‍മാറാട്ടം; കടുത്ത നടപടിക്കൊരുങ്ങി കേരള സർവകലാശാല

പ്രിൻസിപ്പൽ നൽകിയ വിശദീകരണം തൃപ്തികരമല്ലെന്നാണ് സർവകലാശാലയുടെ വിലയിരുത്തൽ

Update: 2023-05-18 01:33 GMT
Editor : Jaisy Thomas | By : Web Desk

കാട്ടാക്കട ക്രിസ്ത്യന്‍ കോളേജ്

Advertising

തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യൻ കോളേജ് തെരഞ്ഞെടുപ്പിലെ യു.യു.സി ആൾമാറാട്ട കേസിൽ കടുത്ത നടപടിക്കൊരുങ്ങി കേരള സർവകലാശാല. വീണ്ടും കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് നടത്തുന്നതിനെക്കുറിച്ച് സർവകലാശാല ആലോചിക്കുന്നു. പ്രിൻസിപ്പൽ നൽകിയ വിശദീകരണം തൃപ്തികരമല്ലെന്നാണ് സർവകലാശാലയുടെ വിലയിരുത്തൽ .



കേരള സർവകലാശാല യൂണിയനിലേക്ക് കാട്ടാക്കട കോളേജിൽ നിന്ന് അനഘ എന്ന വിദ്യാർഥിനിയായിരുന്നു യു യു സി ആയി വിജയിച്ചത്. എന്നാൽ കോളജിൽ നിന്ന് യൂണിവേഴ്സിറ്റിക്ക് നൽകിയ പട്ടികയിൽ നിന്നും അനഘയുടെ പേര് ഒഴിവാക്കി പകരം കാട്ടാക്കട എസ്.എഫ്.ഐ ഏരിയ സെക്രട്ടറി വിശാഖിനെ ഉൾപ്പെടുത്തി. ഇതിനെതിരെ കെ.എസ്.യു ഡിജിപിക്ക് പരാതി നൽകിയതോടെ വലിയ വിവാദം ഉയർന്നു. തൊട്ടുപിന്നാലെ പ്രിൻസിപ്പലിനെ സർവകലാശാല ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തി വിശദീകരണം തേടി.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രേഖകളും റിപ്പോർട്ടും ഹാജരാക്കിയെങ്കിലും സർവകലാശാല അതിൽ തൃപ്തരല്ല. അനഘ രാജി നൽകിയതുകൊണ്ടാണ് വിശാഖിന്‍റെ പേര് ഉൾപ്പെടുത്തിയത് എന്നായിരുന്നു പ്രിൻസിപ്പലിന്‍റെ വാദം. എന്നാൽ ഇത് ചട്ടവിരുദ്ധമാണെന്നും മുഖവിലയ്ക്ക് എടുക്കേണ്ടതില്ല എന്നുമാണ് യൂണിവേഴ്സിറ്റിയുടെ നിലപാട്. പ്രഥമദൃഷ്ട്യാ ഇക്കാര്യത്തിൽ ക്രമക്കേട് നടന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ കോളേജിലെ തെരഞ്ഞെടുപ്പ് പൂർണമായി റദ്ദ് ചെയ്തു പുതിയ ഇലക്ഷൻ നടത്താനാണ് ആലോചന.



പ്രിൻസിപ്പലടക്കമുള്ള കോളേജ് അധികൃതർക്കും വിദ്യാർഥികൾക്കും എതിരെ കടുത്ത നടപടി സ്വീകരിച്ചേക്കും. ഇതിനു മുന്നോടിയായി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും ഹാജരാക്കാൻ കോളേജ് അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് ചുമതല വഹിച്ച റിട്ടേണിംഗ് ഓഫീസർ ആയ അധ്യാപകനും ഇന്ന് ഹാജരാകണം. ഇതോടെ കേരള സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പും അനിശ്ചിതത്വത്തിൽ ആയി.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News