കോഴിക്കോട്: വഖഫ് നിയമ ഭേദഗതി ബില്‍ മത ന്യൂനപക്ഷങ്ങള്‍ക്കെതിരായ കേന്ദ്ര സർക്കാർ നിലപാടാണെന്നും അതിന് മതേതര കക്ഷികൾ കൂട്ടുനിൽക്കരുതെന്നും ഐഎസ്എം.
' ഭരണഘടന സ്ഥാപനങ്ങളെ ഏതു വിധേനയും ഹൈജാക്ക് ചെയ്യുന്ന സംഘ്പരിവാർ നിലപാട് ഇന്ത്യയുടെ മതനിരപേക്ഷമായ നിലനിൽപ്പിന് തന്നെ ആപത്താണ്. മതന്യൂനപക്ഷങ്ങൾക്കെതിരെയുള്ള സംഘ്പരിവാറിൻ്റെ സ്ഥാപിത താൽപര്യങ്ങൾ നടപ്പിൽ വരുത്താനുള്ള നിക്കങ്ങളുടെ ഭാഗമാണിത്.
അടുത്ത ലക്ഷ്യം മറ്റു മത നൂന്യപക്ഷങ്ങളാണെന്ന തിരിച്ചറിവ് എല്ലാവർക്കുമുണ്ടാവണം. കേരളത്തിൽ നിന്ന് വഖഫ് ബില്ലിനനൂകൂലമായ ഏത് നീക്കവും സാമുദായിക സൗഹാർദത്തിൽ ആഴത്തിലുള്ള മുറിവുകൾ വീഴ്ത്തുമെന്നും അത് മുതലെടുക്കാമെന്ന ഹീന ചിന്തയാണ് സംഘപരിവാറിനെ കേരളം ഫോക്കസ് ചെയ്യാൻ പ്രേരിപ്പിക്കുന്നതെന്നും'- ഐഎസ്എം കേരള ജനറല്‍ സെക്രട്ടറി ഷുക്കൂർ സ്വലാഹി വ്യക്തമാക്കി.
അതേസമയം രാജ്യത്തെ മുസ്‌ലിംകളുടെ വംശീയ ഉന്മൂലനം ലക്ഷ്യം വെച്ച് മോദി സര്‍ക്കാര്‍ പാര്‍ലിമെന്റില്‍ അവതരിപ്പിക്കുന്ന വഖഫ് ഭേദഗതി ബില്ലിനെ പിന്തുണക്കുന്നവരെയും വോട്ടെടുപ്പില്‍ നിന്നും വിട്ടുനില്‍ക്കുന്നവരെയും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഒറ്റപ്പെടുത്തുമെന്ന് കെഎന്‍എം മര്‍കസുദഅവ സംസ്ഥാന സെക്രട്ടറിയേറ്റ് വ്യക്തമാക്കി.
രാജ്യത്തെ മുഴുവന്‍ മതേതര വിശ്വാസികളും മുസ്‌ലിം സമുദായവും ബില്ലിനെതിരാണെ യാഥാര്‍ത്ഥ്യം വ്യക്തമാണ്. വഖഫ് ബില്ലിനെതിരില്‍ സഭയില്‍ ഒറ്റക്കെട്ടായി നില്‍ക്കാനുള്ള ഇന്ത്യാ സഖ്യ കക്ഷികളുടെ തീരുമാനം ആശാവഹമാണ്. മുസ്‌ലിം സമുദായത്തെ ഉന്മൂലനം ചെയ്യാന്‍ ബി.ജെ.പി കൊണ്ടുവരുന്ന വഖഫ് ബില്ലിനെ പിന്തുണച്ചാല്‍ ജെ.ഡി.യുവിനെയും ടി.ഡി.പിയെയും വൈ.എസ്.ആര്‍ കോണ്‍ഗ്രസ്സിനെയും അതത് സംസ്ഥാനങ്ങളിലെ ജനം ഇരുത്തേണ്ടിടത്ത് ഇരുത്തും.
വഖഫ് ബില്ലില്‍ കെസിബിസിയും ദീപികയും തല മറന്ന് എണ്ണ തേക്കുകയാണ്. കേരളത്തിലെ ക്രൈസ്തവ സമൂഹം ഉയര്‍ത്തിപ്പിക്കുന്ന സൗഹാര്‍ദ്ദത്തിന്റെ സന്ദേശം അവഗണിച്ച് കള്ളപ്പണം ഇടപാടുകളും മറ്റു സാമ്പത്തിക ക്രമക്കേടുകളും ക്രിമിനല്‍ കേസുകളും മറച്ചുവെക്കാന്‍ മുസ്‌ലിം സമുദായത്തിനു നേരെ മേക്കിട്ടു കേറാന്‍ വന്നാല്‍ ആരോപണ വിധേയരായ സഭാ പിതാക്കന്മാരുടെ തനിനിറം വ്യക്തമാക്കാന്‍ മതേതര സമൂഹം നിര്‍ബന്ധിതമാവും.
ക്രൈസ്തവ വിശ്വാസികളെ ചൂഷണം ചെയ്ത് കോടികളുടെ ആസ്ഥിയുള്ള കോര്‍പറേറ്റുകളായി തടിച്ചു കൊഴിക്കുന്ന കെ.സി.ബി.സി പോലുള്ള കത്തോലിക്കാ സഭാ നേതൃത്വങ്ങളെ വിശ്വാസികള്‍ തള്ളിക്കളയണമെന്നും മര്‍കസുദഅവ സംസ്ഥാന സെക്രട്ടറിയേറ്റ് വ്യക്തമാക്കി.