പെരുന്തേനരുവി ജല വൈദ്യുത പദ്ധതിയില്‍ ഉല്‍പാദനം നിലച്ചിട്ട് മാസങ്ങൾ പിന്നിട്ടു
അടിഞ്ഞ് കൂടിയ മണലും ചെളിയും നീക്കം ചെയ്യാതിരിക്കുന്നതാണ് പദ്ധതിക്ക് തിരിച്ചടിയായത്
പത്തനംതിട്ട പെരുന്തേനരുവി ജലവൈദ്യുതി പദ്ധതിയുടെ പ്രവര്ത്തനം നിലച്ചിട്ട് മാസങ്ങൾ പിന്നിട്ടു.പമ്പ നദിയിൽ വൻ തോതിൽ അടിഞ്ഞ് കൂടിയ മണലും ചെളിയും നീക്കം ചെയ്യാതിരിക്കുന്നതാണ് പദ്ധതിക്ക് തിരിച്ചടിയായത്. വൈദ്യുതി ഉല്‍പാദനം നിർത്തി വച്ചതോടെ കെ.എസ്.ഇ.ബിക്കും ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണുണ്ടാവുന്നത്.
ഇറിഗേഷൻ വകുപ്പിനും കെ.എസ്.ഇ.ബിക്കുമാണ് മണല്‍ നീക്കത്തിനുള്ള ചുമതലയുള്ളത് . ഭാഗീകമായി മണല്‍ നീക്കി ഉത്പാദനം പുനരാരംഭിച്ചാലും മാസങ്ങള്‍ക്കകം കാര്യങ്ങള്‍ വീണ്ടും പഴയനിലയിലാവും. കഴിഞ്ഞ പ്രളയകാലത്തും വന് തോതില്‍ മണല്‍ അടിഞ്ഞതോടെ ആറ് മാസത്തിലേറെയായി വൈദ്യുതി നിലയം പ്രവര്ത്തിച്ചിട്ടില്ല. അശാസ്ത്രീയമായ തടയണ നിര്മ്മാണവും പദ്ധതിക്ക് തിരിച്ചടിയായതായാണ് പ്രദേശവാസികള്‍ പറയുന്നത്.
മൂന്ന് മെഗാവാട്ട് വീതമുള്ള രണ്ട് ജനറേറ്ററില്‍ നിന്നായി ദിവസേന ആറ് മെഗാവാട്ട് വൈദ്യുതിയായാണ് പെരുന്തേനരുവിയില്‍ ഉല്‍പ്പാദിപ്പിച്ചിരുന്നത്. എന്നാല്‍ ഉത്പാദനം നിലച്ചതോടെ മാസങ്ങളായി കെ.എസ്.ഇ.ബിക്കും ലക്ഷണക്കിന് രൂപയുടെ നഷ്ടമാണ് നേരിടേണ്ടി വരുന്നത്.
പെരുന്തേനരുവി വെള്ളച്ചാട്ടത്തിന് മുകളിലായി 68 കോടി രൂപ മുതല്‍ മുടക്കി 2017 ലാണ് ജല വൈദ്യുതി നിലയം പ്രവർത്തനം ആരംഭിക്കുന്നത്. എന്നാല്‍ എട്ട് മാസത്തോളം പൂർണതോതില്‍ ഉത്പാദനം ലക്ഷ്യമിട്ട് തുടങ്ങിയ പദ്ധതി ഏറെ നാള്‍ മുന്നോട്ട് പോയില്ല. മഹാപ്രളയത്തില്‍ വന് തോതില്‍ നദിയിലടിഞ്ഞ ചെളിയും മണലുമാണ് പദ്ധതിക്ക് തിരിച്ചടിയായത്. മാസങ്ങള്‍ നീണ്ട പ്രവർത്തനങ്ങള്‍ക്ക് ശേഷം വീണ്ടും ഉത്പാദനം ആരംഭിച്ചെങ്കിലും പിന്നീടുള്ള ഓരോ മഴക്കാലത്തും ഇതേ സ്ഥിതി ആവർത്തിച്ചു.