ഉരുൾപൊട്ടിയ ചൂരൽമല ജമാഅത്തെ ഇസ്‌ലാമി അമീർ സന്ദർശിച്ചു

ദുരന്തത്തിൽ ദുഃഖം രേഖപ്പെടുത്തിയ അമീർ രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസത്തിനും സംഘടനയുടെ എല്ലാവിധ പിന്തുണയും ഉറപ്പുനൽകി

Update: 2024-07-31 07:28 GMT

മേപ്പാടി: നിരവധി പേരുടെ മരണത്തിനും നാശ നഷ്ടങ്ങൾക്കും കാരണമായ ചൂരൽമല ഉരുൾപൊട്ടിയ പ്രദേശം ജമാഅത്തെ ഇസ്‌ലാമി കേരള അമീർ പി. മുജീബ് റഹ്മാൻ സന്ദർശിച്ചു. ദുരന്തത്തിൽ ദുഃഖം രേഖപ്പെടുത്തിയ അമീർ രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസത്തിനും സംഘടനയുടെ എല്ലാവിധ പിന്തുണയും ഉറപ്പുനൽകി. ദുരന്തത്തിൽ പെട്ടവരെ മുഴുവൻ കണ്ടെത്താനും ദുരിതബാധിതർക്ക് സമ്പൂർണ പുനരധിവാസ പദ്ധതി നടപ്പിലാക്കാനും സംസ്ഥാന സർക്കാറിനോടാവശ്യപ്പെട്ടു. ദുരിതാശ്വാസ ക്യാമ്പുകൾ അമീർ സന്ദർശിച്ചു.

ജമാഅത്തെ ഇസ്‌ലാമിയുടെ ദുരന്ത നിവാരണ വിഭാഗമായ ഐഡിയൽ റിലീഫ് വിങ്ങിൻ്റെ വളണ്ടിയർമാരെ എല്ലാ പ്രദേശങ്ങളിലും വിന്യസിച്ചിട്ടുണ്ട്. ഔദ്യാഗിക രക്ഷാദൗത്യവുമായി ഏകോപിച്ചാണ് ഐ.ആർ.ഡബ്ലിയു പ്രവർത്തിക്കുക. രക്ഷാപ്രവർത്തനം അവസാനിക്കും വരെ വളണ്ടിയർമാർ സേവന പ്രവർത്തനങ്ങളിൽ സജീവമായുണ്ടാകും. ദുരിതമനുഭവിക്കുന്നവർക്കാവശ്യമായ സഹായമെത്തിക്കുന്നതിന് പീപ്പ്ൾസ് ഫൗണ്ടേഷൻ്റെ കീഴിൽ വിവിധ വിഭാഗങ്ങൾ പ്രവർത്തനമാരംഭിച്ചു. ദുരിത മേഖലയിൽ പഠനം നടത്തിയ ശേഷം പുനരധിവാസത്തിന് സമഗ്രമായ പാക്കേജ് തയാറാക്കി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. നാട്ടുകാരുടെയും വിവിധ സേവന സംഘങ്ങളുടെയും പ്രവർത്തനത്തെ അമീർ അഭിനന്ദിച്ചു.

സംസ്ഥാന ഉപാധ്യക്ഷൻ വി.ടി അബ്ദുല്ലക്കോയ തങ്ങൾ, സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ, സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി ശബീർ കൊടുവള്ളി, ടി.പി യൂനുസ്, ഷമീർ സി.കെ, ഐ.ആർ.ഡബ്ലിയു ജനറൽ ക്യാപ്റ്റൻ ബശീർ ശർഖി എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

Chief Web Journalist

By - Web Desk

contributor

Similar News