മുഖ്യമന്ത്രിയുടെ ഓഫീസിലും മാറ്റങ്ങള്‍; കെ കെ രാഗേഷ് പ്രൈവറ്റ് സെക്രട്ടറി

സ്ഥാനാര്‍ഥി നിര്‍ണയത്തിലും മന്ത്രിസഭയിലും മാറ്റം വരുത്തിയത് പോലെ മുഖ്യമന്ത്രി പേഴ്സണല്‍ സ്റ്റാഫിലും മാറ്റം വരുത്തുകയാണ്.

Update: 2021-05-20 02:19 GMT

വീണ്ടും അധികാരത്തില്‍ വരുമ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസിലും മാറ്റങ്ങള്‍ തുടങ്ങി. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തേക്ക് രാജ്യസഭ മുന്‍ അംഗം കെ കെ രാഗേഷിനെ നിയമിക്കാന്‍ തീരുമാനിച്ചു. പുത്തലത്ത് ദിനേശന്‍ പൊളിറ്റിക്കല്‍ സെക്രട്ടറിയായി തുടരും. കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് ഏറ്റവുമധികം ആരോപങ്ങള്‍ നേരിടേണ്ടി വന്ന ഓഫീസ് എന്ന നിലയില്‍ ഇത്തവണത്തെ നിയമനങ്ങളില്‍ കൂടുതല്‍ ജാഗ്രത പിണറായി വിജയന്‍ പുലര്‍ത്തും.

സ്ഥാനാര്‍ഥി നിര്‍ണയത്തിലും മന്ത്രിസഭയിലും മാറ്റം വരുത്തിയത് പോലെ പേഴ്സണല്‍ സ്റ്റാഫിലും മാറ്റം വരുത്തുകയാണ്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തേക്ക് രാജ്യസഭ മുന്‍ എംപിയും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമായ കെ കെ രാഗേഷിനെ തീരുമാനിച്ചു. ആര്‍ മോഹനന് പകരമാണ് കെ കെ രാഗേഷിനെ നിയമിക്കുന്നത്. പൊളിറ്റിക്കല്‍ സെക്രട്ടറിയായ പുത്തലത്ത് ദിനേശന് മാറ്റമുണ്ടാകില്ല. മുഖ്യമന്ത്രിയുടെ വിശ്വസ്തനായ സി എം രവീന്ദ്രന്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് തുടരുമോ എന്ന കാര്യത്തില്‍ വ്യക്തതയുണ്ടായിട്ടില്ല. പ്രസ് സെക്രട്ടറിയായി പി എം മനോജ് തുടരും.

Advertising
Advertising

കഴിഞ്ഞ തവണ ശിവശങ്കറിന്‍റെ പേരില്‍ നിരവധി ആരോപങ്ങള്‍ കേട്ടത് കൊണ്ട് അതീവ ശ്രദ്ധയോടെയാണ് നിയമനങ്ങള്‍ നടത്തുന്നത്. ശിവശങ്കറിനെ മാറ്റിയ ശേഷം മുഖ്യമന്ത്രി പുതിയ സെക്രട്ടറിയെ നിയമിച്ചെങ്കിലും ശിവശങ്കനുണ്ടായിരുന്നത്ര അമിതാധികാരം പുതിയ ഉദ്യോഗസ്ഥന് ലഭിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ശിവശങ്കറിന് പകരക്കാരന്‍ ആരായാലും മുഖ്യമന്ത്രിയുടെ അതീവ ശ്രദ്ധ ഇക്കാര്യത്തിലുണ്ടാകും. കഴിഞ്ഞ തവണ പൊലീസ്, സാമ്പത്തികം അടക്കം ആറ് ഉപദേഷ്ടാക്കള്‍ മുഖ്യമന്ത്രിക്ക് ഉണ്ടായിരുന്നു. ഇത്തവണയും ഉപദേശകര്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. എന്നാല്‍ നിലവിലുള്ളവര്‍ എല്ലാം തുടര്‍ന്നേക്കില്ല.

Tags:    

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News