'പ്രേമചന്ദ്രനെ സംഘിയാക്കാൻ അനുവദിക്കില്ല'; മോദി ഭക്ഷണം കഴിക്കാൻ വിളിച്ചാൽ താനും പോകുമെന്ന് കെ.മുരളീധരൻ

കേന്ദ്ര സർക്കാറിനെ ഏറ്റവും കൂടുതൽ വിമർശിച്ച വ്യക്തിയാണ് എൻ.കെ പ്രേമചന്ദ്രനെന്നും മുരളീധരൻ പറഞ്ഞു.

Update: 2024-02-11 04:55 GMT
Advertising

കോഴിക്കോട്: പ്രേമചന്ദ്രനെ സംഘിയാക്കാൻ അനുവദിക്കില്ലെന്ന് കെ.മുരളീധരൻ എം.പി. പ്രധാനമന്ത്രിയുടെ വിരുന്നിൽ പങ്കെടുത്തതുമായി ബന്ധപ്പെട്ട ആരോപണങ്ങളിലാണ് കെ.മുരളീധരന്റെ പ്രതികരണം. നാളെ പ്രധാനമന്ത്രി ഭക്ഷണ കഴിക്കാൻ തന്നെ വിളിച്ചാൽ താൻ പോകുമെന്നും മുരളീധരൻ പറഞ്ഞു. 

"കേന്ദ്ര സർക്കാറിനെ ഏറ്റവും കൂടുതൽ വിമർശിച്ച വ്യക്തിയാണ് എൻ.കെ പ്രേമചന്ദ്രൻ. ആരോപണങ്ങളെ യു.ഡി.എഫ് ഒറ്റക്കെട്ടായി നേരിടും. കേരളത്തിലും രാജ്യമൊട്ടുക്കും കോൺഗ്രസിന്റെ ശത്രു ബി.ജെ.പിയാണ്" കെ.മുരളീധരൻ പറഞ്ഞു. ഇത്തവണയും ആർ.എസ്.പിക്ക് സീറ്റ് നൽകുമെന്നും മുസ്‍ലിം ലീഗിന്റെ മൂന്നാം സീറ്റ് വേണമെന്ന ആവശ്യം ഉഭയ കക്ഷി ചർച്ചയിലൂടെ പരിഹരിക്കുമെന്നും മുരളീധരൻ വ്യക്തമാക്കി.  

സി.പി.എം രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്നാണ് വിവാദത്തിൽ എൻ.കെ പ്രേമചന്ദ്രൻ എം.പിയുടെ പ്രതികരണം. തനിക്കെതിരെ ഉന്നയിക്കുന്നത് വിലകുറഞ്ഞ ആരോപണമാണ്. എല്ലാ തെരഞ്ഞെടുപ്പിലും വിവാദം ഉണ്ടാക്കാൻ സി.പി.എം ശ്രമിക്കുന്നു. പിണറായിയുടെ ഇഫ്താർ വിരുന്നിൽ ആർ.എസ്.എസുകാരും ബി.ജെ.പിക്കാരും പങ്കെടുത്തിട്ടുണ്ടെന്നും എൻ.കെ പ്രേമചന്ദ്രൻ പറഞ്ഞു.

"പ്രധാനമന്ത്രിയുടെ ഓഫീസിലേക്കാണ് വിളിപ്പിച്ചത്. അവിടെ ചെന്നപ്പോൾ ഭക്ഷണം കഴിക്കാൻ കൊണ്ടുപോവുകയായിരുന്നു. പരസ്യമായി നടത്തിയ സൗഹൃദ വിരുന്നാണത്. പാർലമെന്ററി രംഗത്ത് മികവ് പുലർത്തിയവരാണ് വിരുന്നിൽ പങ്കെടുത്തത്. ആർ.എസ്.പിയായി തന്നെ തുടരും. രാഷ്ട്രീയ മുതലെടുപ്പിനാണ് സി.പി.എം ശ്രമം" എൻ.കെ പ്രേമചന്ദ്രൻ പറഞ്ഞു. 

സൗഹൃദ വിരുന്നിൽ പ്രധാനമന്ത്രി രാഷ്ട്രീയം പറഞ്ഞാൽ വിയോജിച്ചേനെ. അല്ലാതെ സൗഹൃദ വിരുന്നിൽ നിന്ന് ഭക്ഷണം കഴിക്കാതെ പോകാനുള്ള രാഷ്ട്രീയ മര്യാദകേട് തനിക്കില്ല. പാർലമെന്റിനുള്ളിൽ എൻ.ഡി.എ സർക്കാറിനെതിരെ ശക്തമായ നിലപാടെടുത്തത് താനാണ്. എളമരം കരീമിന് സംശയമുണ്ടെങ്കിൽ പാർലമെന്റിലെ പ്രസംഗം പരിശോധിച്ചാൽ മതിയെന്നും എൻ.കെ പ്രേമചന്ദ്രൻ കൂട്ടിച്ചേർത്തു.  

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News