തലയും വാലുമുണ്ടാകാൻ സമസ്ത ഒരു മീനല്ല,അതൊരു മഹാ പ്രസ്ഥാനമാണ്; ലീഗിനോട് കെ.ടി ജലീല്‍

തലയും വാലും നടുക്കഷ്ണവുമൊക്കെ സവർണ്ണ സങ്കൽപ്പങ്ങളാണ്

Update: 2023-10-10 05:33 GMT
Editor : Jaisy Thomas | By : Web Desk

കെ.ടി ജലീല്‍

Advertising

മലപ്പുറം: പി.എം.എ സലാമിനെതിരെ സമസ്തയിലെ ഒരു വിഭാഗം ഉയർത്തിയ പ്രതിഷേധത്തെ തള്ളിയ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ പരാമര്‍ശത്തിനെതിരെ കെ.ടി ജലീല്‍. തലയും വാലുമുണ്ടാകാൻ സമസ്ത ഒരു മീനല്ല! കേരളത്തിലെ ഏറ്റവും വലിയ പണ്ഡിതസഭയുടെ തലയും ഉടലും ഒന്നാണെന്നും ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാമിന്‍റെ ജിഫ്രി തങ്ങള്‍ക്കെതിരായ പരോക്ഷ പരാമര്‍ശം വിവാദമായ സാഹചര്യത്തിലാണ് സാദിഖലി തങ്ങള്‍ പ്രതികരിച്ചത്. സലാമിനെതിരെ ആരും പരാതി നൽകിയിട്ടില്ലെന്നായിരുന്നു തങ്ങളുടെ പ്രതികരണം. ആരെയും പ്രത്യേകം ഉദ്ദേശിച്ചല്ല തന്‍റെ പരാമർശമെന്ന് പി.എം.എ സലാം തന്നെ പറഞ്ഞിട്ടുണ്ട്. ജിഫ്രി തങ്ങളെ താൻ ഉദ്ദേശിച്ചിട്ടില്ലെന്ന് അദ്ദേഹം വിശദീകരിച്ചു. പിന്നെ അത് ചർച്ച ചെയ്യേണ്ട ആവശ്യമില്ലെന്നും സാദിഖലി പറഞ്ഞിരുന്നു.

സമസ്തയുടെ നേതാക്കളാരും ഈ വിഷയത്തിൽ ലീഗ് നേതാക്കളുമായി ബന്ധപ്പെട്ടിട്ടില്ല. സമസ്തയുടെ മസ്തിഷ്‌കം എന്നും ലീഗിനൊപ്പമാണ് നിന്നത്. തലയിരിക്കുമ്പോൾ വാലാടുന്നത് ശരിയല്ല. എല്ലാ മതസംഘടനകളുമായും നല്ല ബന്ധമാണ്. സമസ്ത നേതാക്കളെ നേരിൽ കാണുകയും ഫോണിൽ ബന്ധപ്പെടുകയും ചെയ്തിട്ടുണ്ട്. അവരാരും പരാതി ഉന്നയിച്ചിട്ടില്ല. മറ്റാരെങ്കിലും പരാതിയുമായി സമീപിച്ചിട്ടില്ലെന്നുമായിരുന്നു സാദിഖലി പറഞ്ഞത്.

ജലീലിന്‍റെ കുറിപ്പ്

തലയും വാലുമുണ്ടാകാൻ സമസ്ത ഒരു മീനല്ല! കേരളത്തിലെ ഏറ്റവും വലിയ പണ്ഡിതസഭയുടെ തലയും ഉടലും ഒന്നാണ്. തലയും വാലും നടുക്കഷ്ണവുമൊക്കെ സവർണ്ണ സങ്കൽപ്പങ്ങളാണ്. ജൻമിത്വം നാടുനീങ്ങിയിട്ട് കാലം എത്ര പിന്നിട്ടു. സമസ്തയെ തലയും വാലും പറഞ്ഞ് ചെറിയൊരു മീനാക്കാൻ നോക്കേണ്ട. അതൊരു മഹാ പ്രസ്ഥാനമാണ്.

പണ്ഡിതൻമാർ പ്രവാചകൻമാരുടെ പിൻമുറക്കാരാണ്. അവർ ബഹുമാനിക്കേണ്ടവരെ ബഹുമാനിക്കും. ആദരിക്കേണ്ടവരെ ആദരിക്കും. സമസ്തയെ വെറുതെ വിട്ടേക്കുക. പണ്ഡിതൻമാരുടെ ''മെക്കട്ട്" കയറാൻ നിന്നാൽ കയറുന്നവർക്ക് അത് നഷ്ടക്കച്ചവടമാകും. സമസ്തയെ *കുടിയാനായി" കാണുന്ന ചില രാഷ്ട്രീയ ജന്‍മിമാരുടെ ''ആഢ്യത്വം'' കയ്യിൽ വെച്ചാൽ മതി. സമസ്തക്ക് ബഹുമാനം കൊടുത്ത് ആദരവ് തിരിച്ചു വാങ്ങാൻ ലീഗ് നേതൃത്വം പഠിക്കണം.

Full View

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News