Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
തിരുവനന്തപുരം: കണ്ണൂർ കോർപറേഷൻ മേയറെ സംബന്ധിച്ച കാര്യത്തിൽ കോൺഗ്രസിൽ ഇതുവരെ തീരുമാനമായില്ല. തുടക്കം മുതൽ ഉയർന്നു കേട്ടിരുന്ന അഡ്വ. പി.ഇന്ദിരക്ക് പകരം മഹിളാ കോൺഗ്രസ് ജില്ല പ്രസിഡന്റ് ശ്രീജ മഠത്തിലിനെ പരിഗണിക്കണമെന്ന നേതാക്കളിൽ ചിലരുടെ നിലപാടാണ് തീരുമാനം വൈകുന്നതിന് കാരണമായി പറയുന്നത്.
രണ്ട് സീറ്റ് കൂടുതൽ നേടി കഴിഞ്ഞ തവണത്തെക്കാൾ മികച്ച വിജയം നേടിയിട്ടും ആരാകണം മേയർ എന്ന കാര്യത്തിൽ ഇപ്പോഴും കണ്ണൂർ ജില്ലാ കോൺഗ്രസ് നേതൃത്വത്തിന് തീരുമാനത്തിലെത്താൻ കഴിഞ്ഞിട്ടില്ല. നിലവിലെ ഡെപ്യൂട്ടി മേയർ പി. ഇന്ദിര മേയറാകുമെന്നതായിരുന്നു സ്ഥാനാർഥി നിർണയ ഘട്ടത്തിലെ പൊതുവായ ആലോചന. കടുത്ത മത്സരം നടന്ന പയ്യാമ്പലം ഡിവിഷനിൽ നിന്നും വിജയിച്ച ഇന്ദിര മൂന്നാം തവണയും കൗൺസിലറായി.
എന്നാൽ കോർപ്പറേഷനെ ആര് നയിക്കുമെന്ന് തീരുമാനിക്കേണ്ട നേതൃത്വത്തിന് ഇക്കാര്യത്തിൽ ഇതുവരെ സമവായത്തിലെത്താൻ കഴിഞ്ഞിട്ടില്ല. മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡൻ്റും മുണ്ടയാട് ഡിവിഷൻ കൗൺസിലറുമായ ശ്രീജ മഠത്തിലിനായി സംസ്ഥാന നേതൃത്വത്തിലെ ചില ഉന്നതർ നടത്തുന്ന ചരടുവലികളാണ് തീരുമാനം വൈകാനുള്ള കാരണം.
കോർപറേഷൻ തെരഞ്ഞെടുപ്പ് ചുമതല ഉണ്ടായിരുന്ന കെ.സുധാകരൻ മേയറുടെ കാര്യത്തിൽ ഇതുവരെ മനസ് തുറന്നിട്ടില്ല. തീരുമാനം എടുക്കുമ്പോൾ സുധാകരൻ്റെ താത്പര്യം കൂടി നേതൃത്വം പരിഗണിക്കുമെന്നാണ് കരുതുന്നത്. അതേസമയം, കഴിഞ്ഞ തവണത്തെക്കാൾ ഒരു സീറ്റ് കൂടുതൽ നേടിയതിനാൽ ലീഗും അവകാശവാദം ഉന്നയിക്കുമോ എന്നതും പ്രധാനപ്പെട്ടതാണ്.