കണ്ണൂരിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി

പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് കളക്ടർ അവധി പ്രഖ്യാപിച്ചത്

Update: 2023-07-24 12:51 GMT
Advertising

കണ്ണൂര്‍: ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ കണ്ണൂർ ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ചൊവ്വാഴ്ച അവധി. പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് കളക്ടർ അവധി പ്രഖ്യാപിച്ചത്. നാളെ നടത്താനിരുന്ന പി.എസ്.സി പരീക്ഷകള്‍ക്ക് മാറ്റമില്ല.

"കണ്ണൂര്‍ ജില്ലയില്‍ കാലവര്‍ഷം അതിതീവ്രമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും (അംഗനവാടി, ഐ.സി.എസ്.ഇ/സി.ബി.എസ്.ഇ സ്കൂളുകള്‍, മദ്രസകള്‍ എന്നിവയടക്കം) 25-07-2023 (ചൊവ്വാഴ്ച) അവധി പ്രഖ്യാപിച്ച്‌ ഉത്തരവാകുന്നു. മേല്‍ അവധി മൂലം നഷ്ടപ്പെടുന്ന പഠന സമയം ക്രമീകരിക്കുന്നതിന്‌ ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ നടപടികള്‍ സ്വീകരിക്കേണ്ടതാണെന്ന്‌ അറിയിക്കുന്നു. വിദ്യാര്‍ഥികളെ മഴക്കെടുതിയില്‍ നിന്ന്‌ അകറ്റി നിര്‍ത്തുന്നതിനുള്ള നിര്‍ദേശങ്ങള്‍ നല്‍കേണ്ടതുമാണ്‌. നാളെ നടത്താനിരുന്ന പി.എസ്.സി പരീക്ഷകള്‍ക്ക് മാറ്റമുണ്ടായിരിക്കുന്നതല്ല"- കളക്ടര്‍ അറിയിച്ചു.

മലബാറില്‍ കനത്ത മഴ

മലബാറിലെ ജില്ലകളിൽ മഴ തുടരുകയാണ്. കണ്ണൂർ ജില്ലയുടെ മലയോര മേഖലകളിൽ പലയിടത്തും വെള്ളം കയറി. കനത്ത മഴ തുടരുന്ന വയനാട്ടിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. കോഴിക്കോട്, കണ്ണൂർ, വയനാട് , കാസർകോഡ് ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്.

വയനാട്ടിലെ അമ്പലവയലിനടുത്ത് ഓടവയലിൽ മുരിങ്ങ പറമ്പിൽ സജിയുടെ വീടിനു മുകളിലേക്ക് മരം കടപുഴകി വീണ് വീട് തകർന്നു. തിരുവില്വാമലയിൽ പൂതനക്കര പള്ളംപടി മുരളിധരന്റെ ഒറ്റമുറി വീട് ശക്തമായ മഴയിൽ തകർന്നു വീണു. മുരളീധരനും ഭാര്യ ലതയ്ക്കും പരിക്കേറ്റു. റോഡുകളിലും വയലുകളിലും വെള്ളം കയറിയതോടെ പല പ്രദേശങ്ങളും ഒറ്റപ്പെട്ടു. വയനാട് വേങ്ങപ്പള്ളി വില്ലേജിൽ ചാമുണ്ടം കോളനിയിൽ വെള്ളം കയറിയതിനെ തുടർന്ന് 49 പേരെ മാറ്റി പാർപ്പിച്ചു. കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ നടുക്കുനി പൊയിൽ കോളനി, കള്ളംവെട്ടി മൂലവയൽ കോളനി എന്നിവിടങ്ങളിലെ 15 കുടുംബങ്ങളെയും വേങ്ങപ്പള്ളി വില്ലേജിൽ കരിക്കിലോട് കോളനിയിലെ 4 കുടുംബങ്ങളെയും മാറ്റിപാർപ്പിച്ചു. വെണ്ണിയോട് ടൗണിന് സമീപത്തും വെള്ളം കയറിയിട്ടുണ്ട്. കണിയാമ്പറ്റ കാവടം വയൽ, മൈലാടി കൃഷിയിടങ്ങളിലും വെള്ളം കയറി. തവിഞ്ഞാൽ പേരിയയിൽ വാഴത്തോട്ടങ്ങൾ വെള്ളത്തിലായി. കോട്ടത്തറ, കണിയാമ്പറ്റ പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറിയിട്ടുണ്ട്.

കണ്ണൂരിൽ ഉളിക്കൽ, മണിക്കടവ്, വട്യാം തോട് തുടങ്ങിയ സ്ഥലങ്ങളിൽ വെള്ളം കയറി. മണിക്കടവ് ചപ്പാത്ത് വെള്ളത്തിൽ മുങ്ങി. കോഴിക്കോട് വാണിമേലിൽ കനത്ത മഴയിൽ വീട് തകർന്നു. നിടുംപറമ്പിലെ വടക്കേ പറമ്പത്ത് കണ്ണൻറെ വീടാണ് തകർന്നത്. വെള്ളം കയറിയതിനെ തുടർന്ന് മാവൂർ കച്ചേരിക്കുന്നിൽ ഒരു വീട്ടുകാർ ബന്ധുവീട്ടിലേക്ക് മാറി.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News