കാട്ടാക്കട ക്രിസ്ത്യൻ കോളേജിന് ഒന്നരലക്ഷം രൂപ പിഴയിട്ട് സിൻഡിക്കേറ്റ്

സർവകലാശാല തെരഞ്ഞെടുപ്പ് മാറ്റിവച്ചപ്പോൾ ഉണ്ടായ നഷ്ടത്തിനാണ് പിഴ ഈടാക്കുന്നത്

Update: 2023-06-10 14:42 GMT
Advertising

തിരുവനന്തപുരം:കാട്ടാക്കട ക്രിസ്ത്യൻ കോളേജിൽ നിന്നും ഒന്നരലക്ഷം രൂപ പിഴ ഈടാക്കാൻ സിൻഡിക്കേറ്റ് തീരുമാനം. സർവകലാശാല തെരഞ്ഞെടുപ്പ് മാറ്റിവച്ചപ്പോൾ ഉണ്ടായ നഷ്ടത്തിനാണ് പിഴ ഈടാക്കുന്നത്. പണം ഉടൻ അടയ്ക്കണം എന്ന് ആവശ്യപ്പെട്ട് സിൻഡിക്കേറ്റ് കത്ത് നൽകും. ധനനഷ്ടം കണക്ക് കൂട്ടി മുൻ പ്രിൻസിപ്പൽ ഷൈജുവിനും കോളജിനുമായിരിക്കും കത്ത് നൽകുക.

സർവകലാശാല നോട്ടിഫിക്കേഷൻ പുറത്തിറക്കിയതിനും അടക്കം തെരഞ്ഞെടുപ്പ് മാറ്റിയത് മൂലം ഉണ്ടായ നഷ്ടം ഈടാക്കാക്കുമെന്ന് സർവകലാശാല നേരത്തെ അറിയിച്ചിരുന്നു. ഇതിനായി ബന്ധപ്പെട്ട സെക്ഷനിൽ നിന്ന് രേഖകൾ നൽകാൻ രജിസ്ട്രാർ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

കാട്ടാക്കട ക്രിസ്ത്യൻ കോളജിൽ ആൾമാറാട്ടം നടത്തിയ വിശാഖിന് മത്സരിക്കാനും യോഗ്യതയില്ലെന്ന് കണ്ടെത്തിയിരുന്നു. ലിങ്ദോ കമ്മീഷൻ റിപ്പോർട്ട് പ്രകാരം 22 വയസാണ് മത്സരിക്കാനുള്ള പ്രായപരിധി. എന്നാൽ വിശാഖിന് 24 വയസായിരുന്നു.യു.യു.സിയായി തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥിനി അനഘയ്ക്ക് പകരം വിശാഖിന്റെ പേരാണ് പഴയ പ്രിൻസിപ്പൽ നൽകിയിരുന്നത്. ഇതിൽ പ്രിൻസിപ്പലിനെ കൂടാതെ വിശാഖും കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ആൾമാറാട്ടം, വഞ്ചന, ഗൂഢാലോചന തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് പ്രതികൾക്കെതിരെ കേസെടുത്തിട്ടുള്ളത്. കോളജ് യൂനിയൻ തെരഞ്ഞെടുപ്പിൽ യു.യു.സി സ്ഥാനത്തുനിന്ന് ജയിച്ച വിദ്യാർത്ഥിനിയുടെ പേരുമാറ്റി എസ്.എഫ്.ഐ നേതാവ് വിശാഖിന്റെ പേര് ചേർത്ത് സർവകലാശാലയ്ക്ക് നൽകിയത് ജി.ജെ ഷൈജുവായിരുന്നു.

സർവകലാശാല തെരഞ്ഞെടുപ്പ് മാനദണ്ഡങ്ങളനുസരിച്ചുള്ള പ്രായപരിധി കഴിഞ്ഞ 36 യു.യു.സിമാരെ കേരള സർവകലാശാല അയോഗ്യരാക്കിയിരുന്നു. ഇവരെ വോട്ടർ പട്ടികയിൽ നിന്ന് നീക്കാനും സിണ്ടിക്കേറ്റ് തീരുമാനിച്ചു. മുപ്പതോളം കോളേജുകൾ തെരഞ്ഞെടുപ്പ് വിവരങ്ങൾ യൂണിവേഴ്സിറ്റിയെ അറിയിച്ചിട്ടില്ല. ഈ കോളജുകൾ തെരഞ്ഞെടുപ്പ് നടത്തിയിട്ടുണ്ടോ എന്ന് അറിയിക്കണം എന്നും സിൻഡിക്കേറ്റ് അറിയിച്ചിട്ടുണ്ട്.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News