കോഴിക്കോട് മെഡി. കോളജ് പുനര്‍നിയമനം: പി.ബി അനിതയുടെ കോടതിയലക്ഷ്യ ഹരജി ഹൈക്കോടതി അവസാനിപ്പിച്ചു

അനിതയ്ക്ക് നിയമനം നൽകണമെന്ന ഉത്തരവിനെതിരായ പുനഃപരിശോധന ഹരജി വേനലവധിക്കുശേഷം പരിഗണിക്കും

Update: 2024-04-08 12:39 GMT
Editor : Shaheer | By : Web Desk
Advertising

കൊച്ചി: കോഴിക്കോട് മെഡിക്കൽ കോളജിലെ നഴ്‌സിങ് ഓഫിസർ പി.ബി അനിത നൽകിയ കോടതിയലക്ഷ്യ ഹരജി ഹൈക്കോടതി അവസാനിപ്പിച്ചു. അനിതയ്ക്ക് പുനർനിയമനം നൽകിയ ഉത്തരവ് സർക്കാർ ഹാജരാക്കി. അനിതയ്ക്ക് നിയമനം നൽകണമെന്ന ഉത്തരവിനെതിരായ പുനഃപരിശോധന ഹരജി വേനലവധിക്കുശേഷം പരിഗണിക്കും.

അനിതയ്ക്ക് കോഴിക്കോട് മെഡിക്കൽ കോളജിൽ തന്നെ പുനർനിയമനം നൽകണമെന്ന് സിംഗിൾ ബെഞ്ച് ഉത്തരവുണ്ടായിരുന്നു. വിധി ചോദ്യംചെയ്ത് സംസ്ഥാന സർക്കാർ പുനഃപരിശോധനാ ഹരജി നൽകിയിരുന്നു.

ഏപ്രിൽ ഒന്നിനു നിയനം നൽകണമെന്നായിരുന്നു കോടതി ഉത്തരവ്. എന്നാൽ, നിയമനം ആറു ദിവസം വൈകിപ്പിച്ചെന്നായിരുന്നു കോടതിയലക്ഷ്യ ഹരജിയിൽ ചൂണ്ടിക്കാട്ടിയത്. ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഉൾപ്പെടെയുള്ളവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യമുണ്ടായിരുന്നു. ജസ്റ്റിസുമാരായ മുഹമ്മദ് മുഷ്താഖ്, ശോഭാ അന്നമ്മാ ഈപ്പൻ എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ചാണ് ഹരജി പരിഗണിച്ചത്.

ഐ.സി.യു പീഡനക്കേസിൽ ഇരയ്‌ക്കൊപ്പം നിന്നതിന് പ്രതികാര നടപടി നേരിട്ട സീനിയർ നഴ്‌സിങ് ഓഫിസർ പി.ബി അനിത ഇന്നലെയാണ് തിരികെ ജോലിയിൽ പ്രവേശിച്ചത്. അതിജീവിതയ്‌ക്കൊപ്പമാണ് അനിത കോഴിക്കോട് മെഡിക്കൽ കോളജിലെത്തിയത്. തിരികെ ജോലിയിൽ പ്രവേശിക്കുന്നതിൽ സന്തോഷമുണ്ടെന്നും എന്നാൽ, നിയമന ഉത്തരവ് വൈകിയതിൽ അതൃപ്തിയുണ്ടെന്നും അനിത പ്രതികരിച്ചിരുന്നു. മെഡിക്കൽ കോളജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിലായിരിക്കും അനിതയുടെ നിയമനം.

Summary: The Kerala High Court dismisses the contempt petition filed by PB Anitha, Nursing Officer at Kozhikode Medical College.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News