'അൻവർ വിഷയം പരിഹരിക്കാൻ കേരളാ നേതാക്കൾക്ക് സംവിധാനമുണ്ട്'; കെ.സി വേണുഗോപാൽ
'അൻവറിന്‍റെ കാര്യത്തിൽ ഒരു നേതാവിനും പ്രത്യേക അജണ്ട ഇല്ല'
ന്യൂഡല്‍ഹി: പി.വി അൻവറിന്‍റെ കാര്യത്തിൽ ഒരു നേതാവിനും പ്രത്യേക അജണ്ട ഇല്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍.കമ്മ്യൂണിക്കേഷൻ ഗ്യാപ്പ് ഉണ്ടെങ്കിൽ പരിഹരിക്കും. അൻവറിന്റെ വിഷയം കേരളത്തിലെ നേതൃത്വം പരിഹരിക്കുമെന്നും വേണുഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു.
കോൺഗ്രസിന് കോൺഗ്രസിന്റേതായ രീതിയുണ്ട്.എല്ലാവരുമായി കൂടി ആലോചിച്ചു കാര്യങ്ങൾ തീരുമാനിക്കും.അൻവറിന്റെ വിഷയം പരിഹരിക്കപ്പെടുമെന്ന് കരുതുന്നു.അൻവർ മത്സരിക്കില്ല എന്നാണ് കരുതുന്നതെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.
അതേസമയം, നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പി.വി അന്‍വര്‍ മത്സരിക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്. ഇനി യുഡിഎഫിന്‍റെ ഭാഗമാകാൻ കഴിയുമെന്ന പ്രതീക്ഷയില്ലെന്ന് ടിഎംസി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ഇ.എ സുകു മീഡിയവണിനോട് പറഞ്ഞു.
'കോൺഗ്രസ് ഞങ്ങളെ അപമാനിച്ചു. ഇനിയും ഞങ്ങളെ മുന്നണിയിൽ എടുക്കുമോ എന്ന് ചോദിച്ച് വാതിൽ മുട്ടി നടക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. മുസ്‍ലിം ലീഗൊക്കെ തൃണമൂല്‍കോണ്‍ഗ്രസ് യുഡിഎഫിന്‍റെ ഭാഗമാകണമെന്ന് ആഗ്രഹിക്കുന്ന പാര്‍ട്ടിയാണ്.എന്നാല്‍ കോണ്‍ഗ്രസ് അതിനെ വാതിലടക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്.. ഈ സാഹചര്യത്തില്‍ അങ്ങോട്ട് ചെന്ന് വാതില്‍ മുട്ടേണ്ട എന്ന തീരുമാനമാണ് തൃണമൂലെടുക്കുന്നത്. അഞ്ചുമാസമായി നിരുപാധികമായ പിന്തുണയാണ് നല്‍കിയത്. എന്നാല്‍ അതൊന്നും പരിഗണിക്കിച്ചില്ല. മത്സരം എന്നുപറയുമ്പോള്‍ കടുത്ത മത്സരമായിരിക്കണം.ആര് ജയിക്കണം ആര് തോല്‍ക്കണം എന്നതില്ല,പ്രസക്തി. അന്‍വറിന് കിട്ടുന്ന ഓരോ വോട്ടും പിണറായിസത്തിനെതിരെയുള്ള വോട്ടാണ്'. സുകു പറഞ്ഞു.