കെ.എം ഷാജിയുടെ അനധികൃത സ്വത്ത് സമ്പാദനക്കേസ് 23ന് പരിഗണിക്കും

അതേസമയം ഷാജിയുടെ വീട്ടില്‍ നിന്ന് റെയ്ഡിനിടെ പിടിച്ചെടുത്ത ആഭരണങ്ങളും വിദേശ കറന്‍സിയും വിജിലന്‍സ് തിരിച്ചേല്‍പ്പിച്ചതായി കെ.എം ഷാജി പറഞ്ഞു

Update: 2021-04-13 07:38 GMT
Editor : Jaisy Thomas

കെ.എം ഷാജിയുടെ അനധികൃത സ്വത്ത് സമ്പാദനക്കേസ് പരിഗണിക്കുന്നത് വിജിലന്‍സ് കോടതി മാറ്റിവെച്ചു. ഈ മാസം 23ന് കേസ്  പരിഗണിക്കും. അതേസമയം ഷാജിയുടെ വീട്ടില്‍  നിന്ന് റെയ്ഡിനിടെ പിടിച്ചെടുത്ത ആഭരണങ്ങളും വിദേശ കറന്‍സിയും വിജിലന്‍സ് തിരിച്ചേല്‍പ്പിച്ചതായി കെ.എം ഷാജി പറഞ്ഞു.

കഴിഞ്ഞ ദിവസം ഷാജിയുടെ കണ്ണൂരിലെയും കോഴിക്കോട്ടെയും വീടുകളില്‍ നടന്ന വിജിലന്‍സ് റെയിഡില്‍ 50 ലക്ഷം രൂപയും സ്വര്‍ണ്ണവും വിദേശ കറന്‍സികളും കണ്ടെടുത്തിരുന്നു .റെയ്ഡ് സംബന്ധമായ വിവരങ്ങള്‍ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിക്കാനിരിക്കെയാണ് . കോഴിക്കോട്ടെ വിജിലന്‍സ് കോടതി കേസ് പരിഗണിക്കുന്നത് മാറ്റിവെച്ചത്. 

Advertising
Advertising

47 ലക്ഷത്തി 30000 രൂപയാണ് ഷാജിയുടെ അഴീക്കോട്ടെ വീട്ടില്‍ നിന്ന് റെയ്ഡിനിടെ പിടിച്ചെടുത്തത്. കൂടാതെ 400 ഗ്രാം സ്വര്‍ണ്ണാഭരണവും പിടിച്ചെടുത്തിരുന്നു. കോഴിക്കോട്ടെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത വിദേശ കറന്‍സികള്‍ കുട്ടികളുടെ ശേഖരണത്തിലുള്ളതാണെന്നാണ് ഷാജി വിജിലന്‍സിനെ അറിയിച്ചത്. 54 രാജ്യങ്ങളില്‍  നിന്നുള്ള വിവിധ കറന്‍സികള്‍ വിജിലന്‍സ്  തിരിച്ചേല്‍പ്പിച്ചു. ആഭരണങ്ങളും തിരിച്ച് നല്‍കി. ഷാജിക്കെതിരായ നീക്കം രാഷ്ട്രീയപ്രേരിതമാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

9 വര്‍ഷത്തിനിടെ കെ.എം ഷാജിയുടെ സ്വത്തില്‍ 166 ശതമാനത്തിന്‍റെ വളര്‍ച്ചയുണ്ടായതായി ചൂണ്ടിക്കാട്ടി കോഴിക്കോട്ടെ അഭിഭാഷകന് നല്‍കിയ ഹരജിയെ തുടര്‍ന്നാണ് വിജിലന്‍സ് അനധികൃത സ്വത്ത് സമ്പാദനത്തിന് ഷാജിക്കെതിരെ കേസെടുത്തതും വീടുകളില്‍ റെയ്ഡ് നടത്തിയതും.

Tags:    

Editor - Jaisy Thomas

contributor

Similar News