കൊടകര ബി.ജെ.പി കള്ളപ്പണക്കേസ്; കുറ്റപത്രം നാളെ സമർപ്പിക്കും

കവർച്ച ചെയ്ത പണം ബി.ജെ.പി നേതാക്കളുടേത് തന്നെയെന്ന് കുറ്റപത്രം

Update: 2021-07-22 15:27 GMT
Advertising

കൊടകര ബി.ജെ.പി കള്ളപ്പണക്കേസിൽ കുറ്റപത്രം നാളെ സമർപ്പിക്കും. കവർച്ച കേസിലെ കുറ്റപത്രമാണ് സമർപ്പിക്കുക. കവർച്ച ചെയ്ത പണം ബി ജെ പി നേതാക്കളുടേതെന്ന് കുറ്റപത്രത്തിലുണ്ട്. കവർച്ചാ കേസിൽ 22 പ്രതികളും 200ന് മുകളിൽ സാക്ഷികളുമുണ്ട്.

കഴിഞ്ഞ ഏപ്രിൽ മൂന്നിനു പുലർച്ചെയാണ് കൊടകര ദേശീയ പാതയിൽ കാറപകടമുണ്ടാക്കി ക്രിമിനൽ സംഘം പണം തട്ടിയത്. 25 ലക്ഷം രൂപ കവര്‍ച്ചാസംഘം തട്ടിയെടുത്തെന്നായിരുന്നു കേസ്. ഡ്രൈവർ ഷംജീറാണ് പണം നഷ്ടപ്പെട്ടെന്ന പരാതി കൊടകര സ്റ്റേഷനിൽ നൽകിയത്. ഇത് ബി.ജെ.പിയുടെ തെരഞ്ഞെടുപ്പു ഫണ്ടായിരുന്നെന്ന ആദ്യം ഉയര്‍ന്ന ആരോപണം. സി.പി.എമ്മും കോൺഗ്രസും ഉൾപ്പെടെയുള്ള പാര്‍ട്ടികള്‍ ഇക്കാര്യം പൊതുവേദിയില്‍ ഉന്നയിച്ചു. യഥാർഥത്തിൽ നഷ്ടപ്പെട്ടത് മൂന്നരക്കോടിയാണെന്ന് അതിനിടെ പൊലീസ് കണ്ടെത്തി. പിടികൂടിയവരെ ചോദ്യം ചെയ്തതിൽനിന്ന് ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. പിന്നീട് നടന്ന അന്വേഷണത്തില്‍ നഷ്ടപ്പെട്ടതില്‍ ഒരു കോടിയോളം രൂപയ കണ്ടെത്തുകയും ചെയ്തു.

പണം കൊണ്ട് വന്നത് ബിജെപി സംസ്ഥാന സംഘടന സെക്രട്ടറി എം ഗണേഷിന്‍റെ നിർദേശ പ്രകാരമെന്ന് ധർമരാജന്റെ മൊഴിയുണ്ടെന്നും പൊലീസ് ഇരിങ്ങാലക്കുട കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടിയാണ് പണമെത്തിച്ചതെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. കൊടകരക്കേസിൽ ബന്ധമില്ലെന്ന് ആവർത്തിക്കുന്ന ബിജെപിയെ കുരുക്കിലാക്കുന്നതായിരുന്നു പൊലീസ് റിപ്പോർട്ട്. കൊടകരയിൽ നഷ്ടപ്പെട്ടത് ബിജെപിയുടെ പണമെന്ന് അന്വേഷണത്തിൽ കണ്ടെത്തിയ വിവരങ്ങൾ ഉൾപ്പെടുത്തി നൽകിയ റിപ്പോർട്ടിൽ പൊലീസ് പറയുന്നു. ആദ്യമായാണ് ബിജെപിയുടെ പണമാണ് ഇതെന്ന് അന്വേഷണ സംഘം രേഖാമൂലം സ്ഥിരീകരിക്കുന്നത്. ധർമരാജൻ മൂന്നരക്കോടി രൂപ എത്തിച്ചത് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചെലവഴിക്കാൻ വേണ്ടിയാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പണം കൊണ്ടുവന്നത് കർണാടകയിലെ ബംഗളൂരുവിൽ നിന്നാണ്. കമ്മീഷൻ അടിസ്ഥാനത്തിൽ എത്തിച്ചതാണ് ഹവാലാ പണമെന്നും റിപ്പോർട്ടിലുണ്ട്.

Tags:    

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News