Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
കണ്ണൂർ: ടി.പി കേസ് പ്രതി കൊടി സുനിയുടെ പരസ്യ മദ്യപാനത്തിൽ തലശ്ശേരി പൊലീസ് കേസെടുത്തു. മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവരെയും പ്രതിചേർത്തു. അബ്കാരി നിയമപ്രകാരമാണ് കേസ്.
കേസെടുത്ത പൊലീസ് നടപടി ആദ്യം അംഗീകരിക്കണമെന്ന് ഇ.പി ജയരാജൻ പറഞ്ഞു. എല്ലാ കാര്യങ്ങളും പരിശോധിച്ചാണ് സർക്കാർ നടപടിയെടുത്തതെന്നും ദിവസം സമയം താമസിച്ചുവെന്ന് പറയുന്നതിൽ ഔചിത്യമില്ലെന്നും ജയരാജൻ കൂട്ടിച്ചേർത്തു.
കൊലക്കേസ് പ്രതിയായ കൊടി സുനിക്ക് മദ്യം കഴിക്കാൻ അവസരമൊരുക്കിയ സംഭവത്തിൽ കണ്ണൂരിൽ മൂന്ന് സിവിൽ പൊലീസുകാരെ ദിവസങ്ങൾക്ക് മുൻപ് സസ്പെൻഡ് ചെയ്തിരുന്നു. തലശ്ശേരി കോടതിയിൽ നിന്ന് വരുന്ന വഴിയാണ് പ്രതികൾ മദ്യം കഴിച്ചത്.
ഭക്ഷണം കഴിക്കാൻ കയറിയ ഹോട്ടലിൽ വച്ച് മദ്യം കഴിക്കാൻ അവസരമൊരുക്കുകയായിരുന്നു. കഴിഞ്ഞ മാസം 17നാണ് സംഭവം. സംഭവം പുറത്തുവന്നതോടെ പൊലീസുകാർക്കെതിരെ നടപടിയെടുക്കുകയായിരുന്നു. നേരത്തെ കൊടി സുനി ജയിലിൽ ഫോൺ ഉപയോഗിച്ചതടക്കം പുറത്തുവന്നിരുന്നു.