ഉച്ചവരെ 106 സർവീസുകൾ നടത്തി കെ.എസ്.ആർ.ടി.സി; ഹാജറായത് 3275 ജീവനക്കാർ

ഉദ്യോഗസ്ഥർക്ക് യാത്രാസൗകര്യമൊരുക്കാൻ കെ.എസ്.ആർ.ടി.സി കൂടുതൽ സർവീസ് നടത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു

Update: 2022-03-29 09:35 GMT
Advertising

തിരുവനന്തപുരം: ദേശീയ പണിമുടക്കിൻറെ രണ്ടാം ദിവസമായ ഇന്ന് സംസ്ഥാനത്ത് ഉച്ചവരെ കെ.എസ്.ആർ.ടി.സി 106 സർവീസുകൾ നടത്തി. 3275 ജീവനക്കാരാണ് ഹാജറായത്. അതേസമയം ഇന്നലെ  52 സർവീസുകള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്.

ഉദ്യോഗസ്ഥർക്ക് യാത്രാസൗകര്യമൊരുക്കാൻ കെ.എസ്.ആർ.ടി.സി കൂടുതൽ സർവീസ് നടത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഇതുസംബന്ധിച്ച് കെ.എസ്.ആർ.ടി.സി എം.ഡി ബിജുപ്രഭാകർ ജീവനക്കാർക്ക് നിർദേശം നൽകിയതിന്റെ അടിസ്ഥാനത്തിൽ ഇന്ന് 11 മണിക്കുള്ളിൽ ഷെഡ്യൂളുകളുടെ എണ്ണം അറിയിക്കണമെന്നായിരുന്നു നിർദേശം. 

അതേസമയം സംസ്ഥാനത്ത് ഇന്ന് പലയിടത്തും സ്ഥാപനങ്ങളും കടകളും തുറന്നത് നേരിയ സംഘർഷത്തിന് ഇടയാക്കി. തിരുവനന്തപുരം ലുലു മാൾ തുറക്കാൻ ശ്രമിക്കുന്നുവെന്നാരോപിച്ച് പ്രതിഷേധിച്ച സി.ഐ.ടി.യു പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ആറ്റിങ്ങലിൽ കടകൾ അടപ്പിച്ചു. കൊല്ലം ഹൈസ്‌കൂൾ ജംങ്ഷനിൽ സമര അനുകൂലികൾ വാഹനങ്ങൾ തടഞ്ഞു. കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞ് യാത്രക്കാരെ ഇറക്കിവിട്ട സംഭവവുമുണ്ടായി.

സർക്കാർ ജീവനക്കാർ പണിമുടക്കരുതെന്ന ഹൈക്കോടതി വിധിക്കെതിരെ തൊഴിലാളി സംഘടനകൾ പരസ്യ പ്രതിഷേധത്തിലേക്ക് പോവുകയാണ്. ഏകപക്ഷീയവിധിക്കെതിരെ കോടതിയിലേക്ക് മാർച്ച് നടത്തുമെന്ന് സി.ഐ.ടിയു ജനറൽ സെക്രട്ടറി എളമരം പറഞ്ഞു. പണിയെടുക്കാനുള്ള അവകാശം പോലെ പണിമുടക്കിനും തൊഴിലാളികൾക്ക് അവകാശമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News