പിണറായി കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയെ ആർഎസ്എസിന് വിറ്റു: അലോഷ്യസ് സേവ്യർ
സവർക്കർ ചെയ്തതിനെക്കാൾ വലിയ നെറികേടാണ് പിണറായി സർക്കാർ ചെയ്തതെന്നും അലോഷ്യസ് സേവ്യർ പറഞ്ഞു
തിരുവനന്തപുരം: കേരളം പിഎം ശ്രീയിൽ ഒപ്പുവെച്ചതിനെ വിമർശിച്ച് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ. കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയെ ആർഎസ്എസിന് വിറ്റ പിണറായിയും സവർക്കറും തമ്മിൽ എന്താണ് വ്യത്യാസമെന്ന് അദ്ദേഹം ചോദിച്ചു. സവർക്കർ ചെയ്തതിനെക്കാൾ വലിയ നെറികേടാണ് പിണറായി സർക്കാർ ചെയ്തതെന്നും അലോഷ്യസ് സേവ്യർ പറഞ്ഞു.
സിപിഐയുടെ എതിർപ്പ് തള്ളിയാണ് സംസ്ഥാനം പിഎം ശ്രീയിൽ ഒപ്പുവെച്ചത്. വിഷയം ചർച്ച ചെയ്യാമെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി സിപിഐക്ക് ഉറപ്പ് നൽകിയിരുന്നു. ഇത് അപ്രസക്തമാക്കിയാണ് വിദ്യാഭ്യാസ സെക്രട്ടറി ഡൽഹിയിലെത്തി പിഎം ശ്രീയിൽ ഒപ്പുവെച്ചിരിക്കുന്നത്.
ഇത് മുന്നണി മര്യാദയുടെ ലംഘനമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. നാളെ ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് വിഷയം ചർച്ച ചെയ്യുമെന്നും അതിന് ശേഷം പ്രതികരിക്കുമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.