'അമ്പത് രൂപ കിട്ടണമെങ്കിൽ നൂറു രൂപ പറയണം'; വഖഫ് ബോർഡ് നിയമ പിൻമാറ്റത്തിൽ പ്രതികരിച്ച് കെ.ടി ജലീൽ

'ഈ തല വെച്ച് ചിന്തിച്ചാൽ, കെ.റെയിൽ കൊണ്ടുവരുമെന്ന് പറഞ്ഞത് മോണോ റെയിൽ കൊണ്ടുവരാൻ ആയിരിക്കുമല്ലേ.. പിണറായിയുടെ ബുദ്ധി ഭയങ്കരം തന്നെ'യെന്ന് പി.കെ ഫിറോസ്‌

Update: 2022-07-20 12:22 GMT
Advertising

മലപ്പുറം: പി.എസ്.സി വഴി വേണം വഖഫ് ബോർഡിലെ നിയമനമെന്ന് തീരുമാനിച്ചത് കൊണ്ടാണ് ബോർഡിലെ നിയമനങ്ങൾക്ക് പ്രത്യേക റിക്രൂട്ട്‌മെന്റ് സംവിധാനം നടപ്പിൽ വരുന്ന സാഹചര്യമൊരുങ്ങിയതെന്നും അമ്പത് രൂപ കിട്ടണമെങ്കിൽ നൂറു രൂപ പറയണമെന്നും മുൻ മന്ത്രി കെ.ടി ജലീൽ. വഖഫ് ബോർഡിന് കീഴിലുള്ള തസ്തികകളിലേക്കുള്ള നിയമനം പി.എസ്.സി വഴിയാക്കിയ തീരുമാനത്തിൽ സർക്കാർ പിൻവാങ്ങിയ സാഹചര്യത്തിലാണ് തവനൂർ എംഎൽഎയുടെ പ്രതികരണം. പ്രത്യേക റിക്രൂട്ട്‌മെന്റ് ബോർഡ് വേണമെന്നാണ് ആദ്യം പറഞ്ഞിരുന്നതെങ്കിൽ പഴയപടി തുടരുന്നതാണ് നല്ലതെന്നാകും ലീഗ് പറയുകയെന്നും സർക്കർ ഒരു മുഴം നീട്ടിയെറിയുകയായിരുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

എന്നാൽ കെ.ടി ജലീലിന്റെ പോസ്റ്റിന് കീഴിൽ കമൻറുമായി മുസ്‌ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ ഫിറോസ് രംഗത്തെത്തി. 'ഈ തല വെച്ച് ചിന്തിച്ചാൽ, കെ.റെയിൽ കൊണ്ടുവരുമെന്ന് പറഞ്ഞത് മോണോ റെയിൽ കൊണ്ടുവരാൻ ആയിരിക്കുമല്ലേ.. പിണറായിയുടെ ബുദ്ധി ഭയങ്കരം തന്നെ'യെന്നായിരുന്നു അദ്ദേഹത്തിന്റെ കമൻറ്.




പിണറായിക്കും ഇടതുപക്ഷ സർക്കാരിനും സമസ്ത അദ്ധ്യക്ഷൻ സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങൾ നന്ദി പറഞ്ഞുവെന്ന് ചൂണ്ടിക്കാട്ടിയ കെ.ടി. ജലീൽ ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് മാതൃകയിൽ വഖഫ് ബോർഡിന് പ്രത്യേക റിക്രൂട്ട്‌മെന്റ് ബോർഡ് വരുമെന്ന് വ്യക്തമാക്കി.

'ഇതുവരെയുള്ള തന്നിഷ്ട നിയമനം മേലിൽ നടക്കില്ല. അതുവഴി ലീഗുകാരല്ലാത്ത മുസ്‌ലിംകൾക്കും വഖഫ് ബോർഡിൽ നിയമനം ലഭിക്കും. യോഗ്യരും കാര്യശേഷിയുള്ളവർ അതുവഴി വഖഫ് ബോർഡിൽ ജീവനക്കാരാകും. വഖഫ് ബോർഡ് ഓഫീസ് മുൻപത്തെപ്പോലെ ഇനി ലീഗോഫീസാവില്ല. വഖഫ് റിക്രൂട്ട്‌മെന്റ് ബോർഡ് വരുന്നതോടെ എല്ലാ മുസ്‌ലിംകൾക്കും ഒരു പോലെ അവകാശപ്പെട്ട ഇടമായി അത് മാറും. സർക്കാർ ലക്ഷ്യമിട്ടത് യാഥാർത്ഥ്യമാക്കാൻ സഹായിച്ച എല്ലാ മത സംഘടനകൾക്കും നന്ദി' കെ.ടി ജലീൽ ഫേസ്ബുക്കിൽ കുറിച്ചു.

Full View">കെ.ടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

പിണറായിക്കും ഇടതുപക്ഷ സർക്കാരിനും നന്ദി പറഞ്ഞ് സമസ്ത അദ്ധ്യക്ഷൻ സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങൾ. ദേവസ്വം റിക്രൂട്ട്മെൻ്റ് ബേർഡ് മാതൃകയിൽ വഖഫ് ബോർഡിന് പ്രത്യേക റിക്രൂട്ട്മെൻ്റ് ബോർഡ് വരും. ഇതുവരെയുള്ള തന്നിഷ്ട നിയമനം മേലിൽ നടക്കില്ല. അതുവഴി ലീഗുകാരല്ലാത്ത മുസ്ലിങ്ങൾക്കും വഖഫ് ബോർഡിൽ നിയമനം ലഭിക്കും. യോഗ്യരും കാര്യശേഷിയുള്ളവർ അതുവഴി വഖഫ് ബോർഡിൽ ജീവനക്കാരാകും.

അൻപത് രൂപ കിട്ടണമെങ്കിൽ നൂറു രൂപ പറയണം. പി.എസ്.സി വഴി വേണം വഖഫ് ബോർഡിലെ നിയമനം എന്ന് തീരുമാനിച്ചത് കൊണ്ടാണ് വഖഫ് ബോർഡ് നിയമനങ്ങൾക്ക് പ്രത്യേക റിക്രൂട്ട്മെൻ്റ് സംവിധാനം നടപ്പിൽ വരുന്ന സാഹചര്യമൊരുങ്ങിയത്. പ്രത്യേത റിക്രൂട്ട്മെൻ്റ് ബോർഡ് വേണം എന്നാണ് ആദ്യം പറഞ്ഞിരുന്നതെങ്കിൽ പഴയപടി തുടരുന്നതാണ് നല്ലതെന്നാകും ലീഗ് പറയുക. സർക്കർ ഒരു മുഴം നീട്ടിയെറിഞ്ഞു. വഖഫ് ബോർഡ് ഓഫീസ് മുൻപത്തെപ്പോലെ ഇനി ലീഗോഫീസാവില്ല. വഖഫ് റിക്രൂട്ട്മെൻ്റ് ബോർഡ് വരുന്നതോടെ എല്ലാ മുസ്ലിങ്ങൾക്കും ഒരു പോലെ അവകാശപ്പെട്ട ഇടമായി അത് മാറും. സർക്കാർ ലക്ഷ്യമിട്ടത് യാഥാർത്ഥ്യമാക്കാൻ സഹായിച്ച എല്ലാ മത സംഘടനകൾക്കും നന്ദി.

KT Jaleel reacts to the withdrawal of the Waqf Board Recruitment Act

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News