കുണ്ടറ പീഡന പരാതി; ജി പത്മാകരനെ എന്‍.സി.പി സസ്പെന്‍ഡ് ചെയ്തു

സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ജി പത്മാകരൻ, പ്രാദേശിക നേതാവ് എസ്. രാജീവ് എന്നിവരെ എന്‍.സി.പി സസ്പെൻഡ് ചെയ്തു

Update: 2021-07-22 15:10 GMT
Advertising

കുണ്ടറ പീഡന പരാതിയിൽ രണ്ട് പേർക്കെതിരെ എൻ.സി.പിയിൽ നടപടി. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ജി പത്മാകരൻ, പ്രാദേശിക നേതാവ് എസ്. രാജീവ് എന്നിവരെ എന്‍.സി.പി സസ്പെൻഡ് ചെയ്തു. പാർട്ടി അന്വേഷണ കമ്മിഷന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. എൻ.സി.പി സംസ്ഥാന നിർവാഹക സമിതിയംഗം ജി പത്മാകരനെതിരെയാണ് എന്‍.സി.പി നേതാവിന്‍റെ മകള്‍ പീഡനപരാതി ഉന്നയിച്ചത്. ഈ പരാതി ഒതുക്കിത്തീർക്കാൻ മന്ത്രി എ.കെ ശശീന്ദ്രന്‍ ശ്രമിച്ചതോടെയാണ് സംഭവം വിവാദമാകുന്നത്. മീഡിയവണ്‍ ആണ് ഇതുസംബന്ധിച്ച വാര്‍ത്ത ആദ്യം പുറത്തുവിടുന്നത്. 

പെണ്‍കുട്ടിയെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അപമാനിക്കാന്‍ ശ്രമിച്ചെന്ന് ആരോപണമുയര്‍ന്ന പശ്ചാത്തലത്തിലാണ് എന്‍.സി.പി പ്രാദേശിക നേതാവ് രാജീവിനെ പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തത്.ആരോപണവിധേയനായ പത്മാകരന് എതിരെ പെണ്‍കുട്ടി ഇന്ന് പൊലീസിന് മൊഴി നല്‍കിയിരുന്നു. പരാതിയില്‍ ഉറച്ചുനില്‍ക്കുന്നതായും പെണ്‍കുട്ടി വ്യക്തമാക്കി. പത്മാകരന് വേണ്ടി മന്ത്രി എ കെ ശശീന്ദ്രന്‍ തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചതായും പെണ്‍കുട്ടി പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

അതേസമയം സ്ത്രീപീഡന പരാതി ഒതുക്കി തീർക്കാൻ മന്ത്രി എ.കെ ശശീന്ദ്രൻ ഇടപെട്ട സംഭവത്തില്‍  നിയമസഭ പ്രക്ഷുബ്ധമായി. മന്ത്രി എ.കെ ശശീന്ദ്രനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത് എത്തി. ശശീന്ദ്രൻ ഒരു തെറ്റും ചെയ്തിട്ടില്ല. പാർട്ടിക്കാർ തമ്മിലുള്ള തർക്കമാണ് മന്ത്രി അന്വേഷിച്ചത്. കേസ് ദുർബലപ്പെടുത്താനുള്ള ഉദ്ദേശ്യം മന്ത്രിക്ക് ഉണ്ടായിരുന്നില്ലെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. പരാതിക്കാരിക്ക് പൂർണമായും നിയമസംരക്ഷണം ഉറപ്പാക്കുമെന്നും വിഷയം സഭ നിർത്തിവെച്ച് ചർച്ച ചെയ്യേണ്ട ആവശ്യമില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

വിഷയത്തിൽ പി.സി വിഷ്ണുനാഥ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയെങ്കിലും നിഷേധിച്ചു. പിന്നാലെ പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. അതേസമയം അനാവശ്യ ന്യായീകരണമാണ് മുഖ്യമന്ത്രിയുടേതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ കുറ്റപ്പെടുത്തി. പരാതി പിൻവലിപ്പിക്കാനാണ് മന്ത്രി ശ്രമിച്ചത്. നിയമസഭയിൽ തലകുനിച്ചാണ് മുഖ്യമന്ത്രി ഇരിക്കുന്നത്. പെൺകുട്ടിയെ കയ്യിൽ കയറി പിടിച്ചു എന്നാണ് ആരോപണം. അത് എങ്ങനെയാണ് നല്ലരീതിയിൽ തീർക്കുന്നതെന്ന് മുഖ്യമന്ത്രി പറയണമെന്നും സതീശൻ ചോദിച്ചു. മന്ത്രി സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും മുഖ്യമന്ത്രിയെ കൂടെയുള്ളവർ തെറ്റിദ്ധരിപ്പിക്കുന്നുവെന്നും അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി പി.സി വിഷ്ണുനാഥ് പറഞ്ഞു. എ.കെ.ശശീന്ദ്രന് മന്ത്രി സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിയമനടപടികൾ ഇല്ലാതാക്കാനാണ് മന്ത്രി വിളിച്ചത്. മുഖ്യമന്ത്രി മന്ത്രിയുടെ രാജി എഴുതി വാങ്ങിക്കണമെന്നും പി.സി. വിഷ്ണുനാഥ് പറഞ്ഞു

Tags:    

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News