മൂന്നാർ കുണ്ടള എസ്റ്റേറ്റിൽ ഉരുൾപൊട്ടൽ; രണ്ട് കടകളും ഒരു ക്ഷേത്രവും മണ്ണിനടിയിലായി

175 കുടുംബങ്ങളെ പുതുക്കുടി ഡിവിഷനിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി

Update: 2022-08-06 01:43 GMT
Advertising

ഇടുക്കി: മൂന്നാല്‍ കുണ്ടള പുതുക്കുടി എസ്റ്റേറ്റില്‍ ഉരുള്‍പൊട്ടല്‍. രണ്ട് കടകളും ഒരു ക്ഷേത്രവും മണ്ണിനടിയിലായി, ആളപായമില്ല. 175 കുടുംബങ്ങളെ പുതുക്കുടി ഡിവിഷനിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. രാത്രി ഒരു മണിയോടെയാണ് ഉരുൾപൊട്ടിയത്. മൂന്നാർ വട്ടവട ദേശീയപാതയുടെ ഒരു ഭാഗം തകരുകയും ചെയ്തു.  

സംസ്ഥാനത്ത് ഇന്ന് മുതല്‍ മഴ കുറയുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍ കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ട്.

കേരള- തമിഴ്നാട് പശ്ചിമഘട്ടത്തില്‍ ഇന്നും മഴയുണ്ടാകും. അതിനാല്‍ ഡാമുകളിലും മലയോര മേഖലകളിലും ജാഗ്രത തുടരണമെന്നാണ് നിർദേശം. നാളെ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെടുമെന്നാണ് കാലവസ്ഥാനിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. 

അതേസമയം, മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് 138 അടിയിലെത്തി. ജലനിരപ്പ് റൂൾ കർവ് പരിധി പിന്നിട്ടതോടെ ഡാമിന്റെ ഷട്ടറുകൾ ഇന്നലെ തുറന്നിരുന്നു. സെക്കൻറിൽ 2,219 ഘനയടി വെള്ളമാണ് പെരിയാറിലേക്ക് ഒഴുക്കുന്നത്. 2,166 ഘനയടി വെള്ളം തമിഴ്നാട് കൊണ്ടുപോകുന്നുണ്ട്. ഡാമിലേക്കുള്ള നീരാഴുക്ക് കുറയാത്ത പശ്ചാത്തലത്തിൽ കൂടുതൽ വെള്ളം തുറന്നു വിടാനും സാധ്യതയുണ്ട്.

മുല്ലപ്പെരിയാറിലെ വെള്ളം കൂടി എത്തിയതോടെ ഇടുക്കി ഡാമിലും ജലനിരപ്പ് ഉയർന്നു. 2381.78 അടിയിലേക്ക് ജലനിരപ്പെത്തിയതോടെ ഇടുക്കിയിൽ ഓറഞ്ച് അലർട്ടാണ്. ഡാമിൽ 75 ശതമാനം വെള്ളമാണുള്ളതെങ്കിലും റെഡ് അലർട്ടിലെത്തിയാൽ ഡാമിന്റെ ഷട്ടറുകൾ തുറക്കാൻ സാധ്യതയുണ്ട്. 2382.53 അടിയാണ് റെഡ് അലർട്ട് പരിധി. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News