റഷ്യയിൽ തൊഴിൽ തട്ടിപ്പിനിരയായ മലയാളികളെ തിരികെയെത്തിക്കണം; കേന്ദ്രത്തിന് മുഖ്യമന്ത്രിയുടെ കത്ത്

റഷ്യയിൽ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്തണമെന്നും ആവശ്യപ്പെട്ടു

Update: 2024-08-30 09:31 GMT

തിരുവനന്തപുരം: റഷ്യയിൽ തൊഴിൽ തട്ടിപ്പിന് ഇരയായ മലയാളികളെ തിരികെയെത്തിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ച് മുഖ്യമന്ത്രി. റഷ്യ- യുക്രെെൻ യുദ്ധത്തിൽ കൊല്ലപ്പെട്ട സന്ദീപ് ചന്ദ്രൻറെ മൃതദേഹം നാട്ടിലെത്തിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രത്തിനയച്ച കത്തിൽ‌ ആവശ്യപ്പെട്ടു. തൃശൂർ സ്വദേശിയായ സന്ദീപ് ചന്ദ്രന്റെ ഭൗതികശരീരം റഷ്യയിലെ റോസ്തോവിൽ ഉണ്ടെന്ന് റഷ്യയിലെ ഇന്ത്യൻ എംബസി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എത്രയും വേഗം ഭൗതികശരീരം നാട്ടിലെത്തിക്കാന്‍ ഇടപെടണമെന്നും കത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. 

Advertising
Advertising

കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനാണ് മുഖ്യമന്ത്രി കത്തയച്ചത്. മലയാളികളെ രക്ഷിക്കാൻ അടിയന്തര ഇടപെടലുകൾ വേണമെന്നും റഷ്യയിൽ എത്രപേർ കുടുങ്ങിക്കിടക്കുന്നു എന്ന് കണ്ടെത്തണമെന്നും കത്തിൽ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കേരളീയരായ സന്തോഷ് കാട്ടുകാലയ്ക്കൽ ഷൺമുഖൻ, സിബി സുസമ്മ ബാബു, റെനിൻ പുന്നക്കൽ തോമസ് എന്നിവര്‍ ലുഹാൻസ്‌കിലെ സൈനിക ക്യാമ്പിൽ കുടുങ്ങി കിടക്കുന്നതായും അപകടകരമായ സാഹചര്യങ്ങളിലാണ് ഇവരെന്നും റിപ്പോർട്ടുകളുണ്ട്. ഇവരെ രക്ഷിക്കുന്നതിനും അടിയന്തിര ഇടപെടലുകള്‍ വേണം. നിയമവിരുദ്ധ മാർഗങ്ങളിലൂടെയാണ് കേരളീയരായ ഇവര്‍ റഷ്യയിലെത്തിയതെന്നും പിന്നീട് ഇവരെ യുദ്ധമുന്നണിയിൽ വിന്യസിക്കുകയാണെന്നുമാണ് അറിയുന്നത്. അനധികൃത റിക്രൂട്ട്മെന്റ് ഏജന്‍സികളും വ്യക്തികളും വഴി ഇത്തരത്തില്‍ എത്ര പേര്‍ റഷ്യയില്‍ കുടുങ്ങിക്കിടക്കുന്നൂവെന്ന് കണ്ടെത്തേണ്ടതുണ്ടെന്നും മുഖ്യമന്ത്രി കത്തില്‍ വ്യക്തമാക്കി.

തൊഴിൽ തട്ടിപ്പിനിരയായി റഷ്യയിൽ കുടുങ്ങിയ അഞ്ചുതെങ്ങ് സ്വദേശി പ്രിൻസ് സെബാസ്റ്റ്യൻ കഴിഞ്ഞ മാസം നാട്ടിൽ തിരിച്ചെത്തിയിരുന്നു. റഷ്യയിലെ യുദ്ധമുഖത്ത് 150ഓളം ഇന്ത്യക്കാരുണ്ടെന്ന് പ്രിൻസ് പറഞ്ഞു.

Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News