'നിങ്ങളെ കൊന്നുകളഞ്ഞാലും മുസ്‌ലിം തീവ്രവാദികൾ കൊന്നതാണെന്നേ നാട്ടുകാർ പറയൂ...അതിന്റെ സിമ്പതി കൂടി എനിക്ക് കിട്ടും'; ജിജി മാരിയോക്ക് എതിരെ വെളിപ്പെടുത്തലുമായി ഭർത്താവ്
മരിയോ തന്നെ മർദിച്ചെന്ന് ആരോപിച്ച് ജിജി കഴിഞ്ഞ ദിവസം പൊലീസിൽ പരാതി നൽകിയിരുന്നു
തൃശൂർ: ഇൻഫ്‌ളുവൻസർ ദമ്പതികൾ തമ്മിലുള്ള തർക്കത്തിൽ പൊലീസ് കേസെടുത്തതിന് പിന്നാലെ ഭാര്യ ജിജി മരിയോക്ക് എതിരെ വെളിപ്പെടുത്തലുമായി ഭർത്താവ് മാരിയോ ജോസഫ്. ജിജി നന്നായി മദ്യപിക്കുന്ന ആളാണ്. ഈസ്റ്റർ ദിനത്തിൽ രാത്രി കത്തിയുമായി തന്നെ കുത്താൻ ഓടി വന്നു. ഒഴിഞ്ഞു മാറിയപ്പോൾ കൈക്ക് കുത്തേറ്റു. പൊലീസിൽ പരാതി നൽകാൻ പോയപ്പോൾ നിങ്ങളുടെ പ്രസ്ഥാനം ഇപ്പോൾ വളർന്നുവരുന്ന ഒന്നാണെന്നും കേസ് ആയാൽ അതിനെ പ്രതികൂലമായി ബാധിക്കുമെന്നും അവർ പറഞ്ഞതിനാൽ പരാതി നൽകിയില്ല.
അതിന് ശേഷം വീട്ടിൽ കിടന്നുറങ്ങാൻ തനിക്ക് ഭയമായിരുന്നു. നിങ്ങളെ കൊന്നുകളഞ്ഞാലും മുസ്‌ലിം തീവ്രവാദികൾ കൊന്നതാണെന്നേ നാട്ടുകാർ പറയൂ...അതിന്റെ സിമ്പതി കൂടി എനിക്ക് കിട്ടുമെന്ന് ജിജി പല തവണ തന്നോട് പറഞ്ഞിട്ടുണ്ടെന്നും മാരിയോ ജോസഫ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
കുടുംബജീവിതം പ്രമേയമാക്കി നിരവധി മോട്ടിവേഷണൽ സ്പീച്ച് നടത്തുന്നവരാണ് മാരിയോയും ജിജിയും. മരിയോ തന്നെ മർദിച്ചെന്ന് ആരോപിച്ച് ജിജി കഴിഞ്ഞ ദിവസം പൊലീസിൽ പരാതി നൽകിയിരുന്നു. മർദിക്കുകയും വിലപിടിപ്പുള്ള ഫോൺ തല്ലിപ്പൊട്ടിക്കുകയും ചെയ്തു എന്നാണ് ജിജി ചാലക്കുടി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. സെറ്റ് ടോപ് ബോക്‌സ് ഉപയോഗിച്ച് തലക്കടിച്ചു, 70,000 രൂപയുടെ ഫോൺ തല്ലിപ്പൊട്ടിച്ചു തുടങ്ങിയ കാര്യങ്ങളാണ് പരാതിയിൽ പറയുന്നത്.
ട്രസ്റ്റുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് പരാതിക്ക് കാരണമെന്നാണ് മരിയോ ജോസഫ് വീഡിയോയിൽ പറയുന്നത്. നേരത്തെയും ജിജിയുമായി തർക്കമുണ്ടായിട്ടുണ്ട്. ജിജിയും ബന്ധുക്കളും ചേർന്ന് നേരത്തെ തന്നെ മർദിച്ചിരുന്നു. ജിജി എല്ലാ ദിവസവും മദ്യപിക്കും. വൈകുന്നേരങ്ങളിൽ അവരോട് സംസാരിക്കാൻ പോലും കഴിയാത്ത അവസ്ഥയാണ്. തങ്ങളുടെ സ്ഥാപനത്തിലെ ജീവനക്കാരെയും ജിജി മർദിച്ചിട്ടുണ്ടെന്നും മരിയോ ജോസഫ് പറഞ്ഞു.