'സർക്കാറുമായി ആലോചിച്ചില്ല'; വി.സിയെ സസ്‌പെന്‍ഡ് ചെയ്ത ഗവർണറുടെ നടപടിക്കെതിരെ മന്ത്രി ജെ.ചിഞ്ചുറാണി

സസ്പെൻഡ് ചെയ്യുന്നതിൽ ചാൻസലർ നടപടി ക്രമം പാലിച്ചില്ലെന്ന് വി.സി എം.ആർ ശശീന്ദ്രനാഥ്

Update: 2024-03-02 10:40 GMT
Editor : Lissy P | By : Web Desk
Advertising

തിരുവന്തപുരം: സിദ്ധാർഥന്റെ മരണത്തിൽ പൂക്കോട് വെറ്ററിനറി സർവകലാശാല വി.സി ഡോ. എം.ആർ ശശീന്ദ്രനാഥിനെ സസ്പെൻഡ് ചെയ്ത നടപടി സ്വാഗതം ചെയ്യുന്നില്ലെന്ന് മന്ത്രി ജെ.ചിഞ്ചുറാണി.സർക്കാരുമായി ആലോചിക്കാതെയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നടപടിയെടുത്തതെന്നും മന്ത്രി പറഞ്ഞു. ഡീനിനെ മാറ്റി നിർത്താൻ നിർദേശം നൽകിയെന്നും മന്ത്രി അറിയിച്ചു.

സസ്പെൻഡ് ചെയ്യുന്നതിൽ ചാൻസലർ നടപടി ക്രമം പാലിച്ചില്ലെന്ന് വെറ്ററിനറി സർവകലാശാല വി.സി എം.ആർ ശശീന്ദ്രനാഥ് പറഞ്ഞു. പ്രാഥമികമായി ചോദ്യം ചോദിച്ച് ചെയ്യേണ്ടതാണ് സസ്പെൻഷൻ നടപടി. ആ മര്യാദ ഗവർണറുടെ ഭാഗത്തുനിന്ന് ഉണ്ടായില്ല. പ്രശ്നമുണ്ടെന്ന് ഇതുവരെയും അവിടെനിന്ന് ഡീൻ റിപ്പോർട്ട് ചെയ്തിട്ടില്ല. ചെയ്യേണ്ട കാര്യങ്ങൾ ചിലർ കൃത്യസമയത്ത് ചെയ്യാത്തത് കൊണ്ടാണ് ദാരുണമായ സംഭവം നടന്നത്.ഗവർണർക്കെതിരെ നിയമപരമായി നേരിടാൻ ഉദ്ദേശിക്കുന്നില്ലെന്നും എം.ആർ.ശശീന്ദ്രനാഥ് പറഞ്ഞു.

സംഭവത്തിൽ ഗവർണർ ജുഡിഷ്യൽ അന്വേഷണത്തിനാണ് ഉത്തരവിട്ടിരുന്നു. ഇതിനായി ഹൈക്കോടതി ജഡ്ജിയുടെ സേവനം ആവശ്യപ്പെട്ടു കത്തയച്ചിട്ടുണ്ട്. ഹൈക്കോടതി മറുപടിയുടെ അടിസ്ഥാനത്തിൽ കമ്മിറ്റിയെ നിയോഗിക്കുമെന്നും ഗവർണർ അറിയിച്ചു.

ഇത്രയും സംഭവങ്ങൾ ഉണ്ടായിട്ടും വി.സി ചാൻസലറെ വിവരം അറിയിച്ചത് ഇന്നലെയാണ്. വി.സി ഗുരുതരമായ വീഴ്ച വരുത്തി. വി.സിയുടേത് ഉത്തരവാദിത്തമില്ലായ്മയാണ്. ചുമതല നിർവഹിക്കുന്നതിൽ ഉദാസീനത കാണിച്ചു. ചട്ടപ്രകാരമുള്ള ഇടപെടൽ നടത്താതെ കൃത്യവിലോപം കാണിച്ചു. കാംപസിൽ സൗഹാർദപരമായ ഇടപെടൽ ഉണ്ടായില്ല. സർവകലാശാലാ കാര്യങ്ങളിലും അലംഭാവം പുലർത്തിയെന്നും ഗവർണർ കുറ്റപ്പെടുത്തിയിരുന്നു.സിദ്ധാർഥന്റെ മരണം കൊലപാതകമാണെന്നും ഗവർണർ ആരോപിച്ചു. പോസ്റ്റ്മോർട്ടത്തിൽ വയറ്റിൽ ഒന്നും ഇല്ലായിരുന്നു. ഭക്ഷണം നൽകിയില്ലെന്നാണ് ഇതു കാണിക്കുന്നത്. പല യൂനിവേഴ്സിറ്റികളിലും എസ്.എഫ്.ഐയും പി.ഫ്.ഐയും ഒന്നിച്ചുപ്രവർത്തിക്കുകയാണ. ഒരു ഹോസ്റ്റൽ അവരുടെ ആസ്ഥാനമായി പ്രവർത്തിക്കുകയാണെന്നും ആരിഫ് മുഹമ്മദ് ഖാൻ ആരോപിച്ചു.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News