സന്നിധാനത്തെ തീപിടിത്തത്തിൽ ജില്ലാ കലക്ടറോട് അടിയന്തര റിപ്പോർട്ട് തേടി മന്ത്രി കെ രാധാകൃഷ്ണൻ

ശബരിമലയിലെ സുരക്ഷാ സന്നാഹങ്ങൾ ശക്തമാക്കാനും മന്ത്രി നിർദേശിച്ചു

Update: 2023-01-02 15:54 GMT
Editor : afsal137 | By : Web Desk
Advertising

തിരുവനന്തപുരം: ശബരിമല മാളികപ്പുറം വെടിപ്പുരയിൽ കതിന പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ പത്തനംതിട്ട ജില്ലാ കലക്ടറോട് അടിയന്തര റിപ്പോർട്ട് തേടി. റിപ്പോർട്ട് ലഭിച്ച ശേഷം മതിയായ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. അപകടത്തിൽ പരിക്കേറ്റ രണ്ടുപേരുടെ ആരോഗ്യനില ഗുരുതരമാണ്.

മൂന്ന് ജീവനക്കാർക്കാണ് അപകടത്തിൽ പൊള്ളലേറ്റത്. ശബരിമലയിലെ സുരക്ഷാ സന്നാഹങ്ങൾ ശക്തമാക്കാനും മന്ത്രി നിർദേശിച്ചു. സന്നിധാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരോടും മന്ത്രി സംസാരിച്ചു. അപകടമുണ്ടായ ഉടനെ പ്രഥമ ശുശ്രൂഷകൾ നൽകിയ ജീവനക്കാരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മെഡിക്കൽ കോളേജ് ആശുപത്രിയിലും മതിയായ സൗകര്യങ്ങൾ ഏർപ്പെടുത്താൻ കോട്ടയം കളക്ടറോട് നിർദേശിച്ചിട്ടുണ്ട്.

ചെങ്ങന്നൂർ ചെറിയനാട് തോന്നയ്ക്കാട് ആറ്റുവാശ്ശേരി വടശ്ശേരിൽ എ ആർ ജയകുമാർ (47), ചെങ്ങന്നൂർ കാരയ്ക്കാട് പാലക്കുന്ന് മോടിയിൽ അമൽ (28), പാലക്കുന്ന് മോടിയിൽ രജീഷ് ( 35 ) എന്നിവർക്കാണ് അപകടത്തിൽ പൊള്ളലേറ്റത്. വൈകീട്ട് 4.45ഓടെയാണ് ശബരിമലയിൽ അപകടമുണ്ടായത്. വെടിവഴിപാടിന് കരാറെടുത്തയാളുടെ ജീവനക്കാരായ മൂന്ന് പേർക്കാണ് പൊള്ളലേറ്റത്. ഇവരെ സന്നിധാനത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശരീരത്തിന്റെ 45 ശതമാനത്തോളം ഇവർക്ക് പൊള്ളലേറ്റതായാണ് വിവരം. വെടിവഴിപാടിന് വേണ്ടി കതിന നിറയ്ക്കുന്നതിനിടെയാണ് അപകടം. സമീപത്തുണ്ടായിരുന്ന വെടിമരുന്നുകൾക്ക് കൂടി തീപിടിച്ചത് ദുരന്തത്തിന്റെ ആഘാതം വർധിപ്പിച്ചു. അബദ്ധത്തിൽ കതിന പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് പരിക്കേറ്റവർ പൊലീസിന് നൽകിയ മൊഴി.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News