വിവാദങ്ങൾക്കിടെ മന്ത്രി എം.ബി രാജേഷ് വിദേശ സന്ദർശനത്തിന് യാത്ര തിരിച്ചു

കുടുംബസമേതം വിയന്നയിലേക്കാണ് യാത്ര പുറപ്പെട്ടത്.

Update: 2024-05-25 05:01 GMT
Editor : anjala | By : Web Desk

മന്ത്രി എം.ബി രാജേഷ് 

Advertising

തിരുവനന്തപുരം: ബാര്‍ കോഴ വിവാദങ്ങൾക്കിടെ എക്സൈസ് മന്ത്രി എം.ബി രാജേഷ് സ്വകാര്യ സന്ദർശനത്തിനായി വിദേശത്തേക്ക് യാത്ര തിരിച്ചു. കുടുംബസമേതം വിയന്നയിലേക്കാണ് യാത്ര പുറപ്പെട്ടത്. അടുത്തമാസം രണ്ടിന് മന്ത്രി തിരിച്ചെത്തും. ധനകാര്യ മന്ത്രിയും കുടുംബവും വിദേശയാത്ര നിശ്ചയിച്ചിരുന്നു. ധനമന്ത്രിയുടെ ആരോഗ്യ പ്രശ്നങ്ങൾ കാരണം യാത്ര റദ്ദാക്കി. കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രിയും കുടുംബവും വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് തിരിച്ചെത്തിയത്. ഫ്രാൻസ്, ബെൽജിയം, ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങൾ സന്ദർശിക്കുമെന്നാണ് വിവരം.

മദ്യ നയത്തിൽ ഇളവ് ലഭിക്കാൻ കോഴ നൽകണമെന്ന ബാർ അസോസിയേഷൻ നേതാവിന്റെ ശബ്ദ സന്ദേശം പുറത്തുവന്നതോടെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി ഡി.ജി.പിക്ക് കത്ത് നൽകിയിരുന്നു. ബാറുടമകൾ 2.5 ലക്ഷം രൂപ വീതം നൽകണമെന്നാണ് ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽസ് അസോസിയേഷൻ സംഘടന വൈസ് പ്രസിഡന്‍റ് അനിമോന്റെ ശബ്ദരേഖയിൽ പറയുന്നത്. രണ്ടു ദിവസത്തിനുള്ളിൽ പണം നൽകണമെന്നും ഡ്രൈ ഡേ ഒഴിവാക്കാനും മറ്റു ഇളവുകൾക്കും കൊടുക്കേണ്ടത് കൊടുക്കണമെന്നും ശബ്ദരേഖയിൽ പറയുന്നുണ്ട്. വിഷയം ക്രൈംബ്രാഞ്ച് അന്വേഷിക്കും. പ്രത്യേക സംഘത്തെ രൂപീകരിച്ച് തന്നെയാകും അന്വേഷണം നടക്കുക.

മദ്യനയത്തിന്‍റെ പേരിൽ പണംപിരിക്കുന്നതിനെ സർക്കാർ ഗൗരവത്തോടെ കാണുന്നുവെന്ന് എംബി രാജേഷ് പ്രതികരിച്ചിരുന്നു. ഗൂഡാലോചനയുണ്ടോയെന്ന് പരിശോധിക്കും. മദ്യനയ ചർച്ചകകളിലേക്ക് സർക്കാർ കടന്നിട്ടുപോലുമില്ല. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ പണപ്പിരിവ് നടത്തിയാൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും എക്സൈസ് മന്ത്രി വ്യക്തമാക്കിയിരുന്നു. ഡ്രൈ ഡേ പിൻവലിക്കാനോ ബാറുകളുടെ സമയം കൂട്ടാനോ സർക്കാർ തീരുമാനിച്ചിട്ടില്ല. ഈ വർഷത്തെ മദ്യനയം സംബന്ധിച്ച പ്രാഥമിക ആലോചന പോലും ആരംഭിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. വിവാദത്തിൽ പാർട്ടി മന്ത്രിക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം,കോഴയാരോപണം തള്ളി ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽ അസോസിയേഷൻ പ്രസിഡന്‍റ് രംഗത്തെത്തി. ആരോപണമുന്നയിച്ച അനിമോനെ നേരത്തെ സസ്പെൻഡ് ചെയ്തതാണെന്ന് പ്രസിഡന്‍റ് വി.സുനിൽകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. കെട്ടിടനിർമാണത്തിനാണ് പണപ്പിരിവ് നടത്തുന്നത്. വിവാദത്തിന് പിന്നിൽ സംഘടനാ പ്രശ്നങ്ങളെന്നും വി.സുനിൽകുമാർ പറഞ്ഞു.

Tags:    

Writer - anjala

Sub Editor

Editor - anjala

Sub Editor

By - Web Desk

contributor

Similar News