നവജാത ശിശുവിനെ കൊന്നത് നാണക്കേട് ഭയന്ന്; കട്ടപ്പന ഇരട്ടക്കൊലപാതകക്കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

വിജയനെ കൊലപ്പെടുത്തിയത് സാമ്പത്തിക തർക്കം മൂലമെന്ന് മൊഴി

Update: 2024-03-10 03:02 GMT
Editor : Lissy P | By : Web Desk
Advertising

തൊടുപുഴ: ഇടുക്കി കട്ടപ്പന ഇരട്ടക്കൊലപാതകത്തിൽ കൂടുതൽ വിവരങ്ങള്‍ പുറത്ത്. കാഞ്ചിയാർ കക്കാട്ടുകട നെല്ലാനിക്കൽ വിജയന്‍, മകളുടെ കുഞ്ഞ് എന്നിവരാണ് കൊല്ലപ്പെട്ടത്.  2016ലാണ് നവജാത ശിശുവിനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്. നാണക്കേട് ഭയന്നാണ് ഈ കൊലപാതകം നടത്തിയത്. വിജയനും മകന്‍ വിഷ്ണു(27),  സുഹൃത്തായ പുത്തൻപുരയ്ക്കൽ രാജേഷ് (നിതീഷ്-31) എന്നിവര്‍ ചേര്‍ന്നാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്.  വീടിന്‍റെ തൊഴുത്തിലാണ് കുഞ്ഞിനെ കുഴിച്ചുമൂടിയത്.  2016 ന് മുമ്പ് തന്നെ നിതീഷിന് വിജയന്‍റെ കുടുംബവുമായി അടുപ്പമുണ്ടായിരുന്നു. നിതീഷ് പൂജാകർമം നടത്തുന്ന ആളായിരുന്നു. കുഞ്ഞിനെ കൊന്നത് ആഭിചാര ക്രിയയുടെ ഭാഗമായിരുന്നോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്.

ഒരുവര്‍ഷമായി വിജയനെ കാണാനില്ലായിരുന്നു.മോഷണക്കേസിലെ പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തായത്. വിജയനെ കൊലപ്പെടുത്തിയത് ഭാര്യയുടെയും മകന്‍റെയും സഹായത്തോടെയെന്ന് നിതീഷിന്റെ മൊഴി. സാമ്പത്തിക തർക്കം മൂലമാണ് ഈ കൊലപാതകം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. നിതീഷ് വിജയന്‍റെ തലക്ക് ചുറ്റിക കൊണ്ട് അടിച്ചായിരുന്നു കൊലപാതകം നടത്തിയത്. മൃതദേഹം വീടിനുള്ളിൽ മറവ് ചെയ്യാൻ വിജയന്‍റെ ഭാര്യയും മകനും ഒത്താശ ചെയ്യുകയും ചെയ്തു.വിജയന്റെ മകൻ വിഷ്ണു, ഭാര്യ സുമ എന്നിവരെ പൊലീസ് പ്രതി ചേർത്തിട്ടുണ്ട്.

അറസ്റ്റിലായ  നിതീഷ് കുറ്റം സമ്മതിച്ചിട്ടുണ്ട്.  പ്രതികളിലൊരാളായ വിഷ്ണുവിൻ്റെ മാതാവിനെയും സഹോദരനെയും വീട്ടിൽ പൂട്ടിയിട്ട നിലയിൽ പൊലീസ് കണ്ടെത്തിയിരുന്നു. ഇവരെ ഷെൽട്ടർ ഹോമിലേക്ക് മാറ്റി.  പ്രതികളിൽ ഒരാൾ വാടകയ്ക്കു താമസിച്ചിരുന്ന കാഞ്ചിയാർ കക്കാട്ടുകടയിലെ വീട് പൊലീസ് നിരീക്ഷണത്തിലായിരുന്നു. ഈ വീടിന്റെ തറ പൊളിച്ചുനീക്കിയാകും പരിശോധന.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News