മുംബൈ ലഹരിക്കടത്ത് കേസ്: മകൻ നിരപരാധിയെന്ന് മൻസൂറിന്റെ പിതാവ്; 'കുറ്റക്കാരൻ ​ഗുജറാത്ത് സ്വദേശി'

കഴിഞ്ഞ 19നാണ് മകൻ പോയത്. അവൻ നാട്ടിലുള്ളപ്പോഴാണ് പാഴ്‌സല്‍ എത്തുന്നത്.

Update: 2022-10-05 13:55 GMT
Advertising

മലപ്പുറം: മുംബൈ ലഹരിക്കടത്ത് കേസിൽ മകൻ നിരപരാധിയെന്ന് അന്വേഷണം നേരിടുന്ന മൻസൂർ തച്ചപ്പറമ്പന്റെ പിതാവ് ടി.പി മൊയ്‌തീൻ. കഴിഞ്ഞ മാസം 19നാണ് മൻസൂർ നാട്ടിൽ നിന്ന് ആഫ്രിക്കയിലേക്ക് മടങ്ങിയത്. മകൻ രണ്ടു മാസത്തിലധികം നാട്ടിലുണ്ടായിരുന്നു. ഈ സമയത്താണ് പാഴ്സൽ ആഫ്രിക്കയിൽ നിന്ന് എത്തിയിട്ടുള്ളതെന്നും മൻസൂറിന്റെ പിതാവ് മീഡിയ വണിനോട് പറഞ്ഞു.

തന്റെ അറിവില്‍ ഇക്കാലം വരെ മകന് അത്തരം യാതൊരു ഇടപാടുകളും ഇല്ല. അവന് 42 വയസായി. ഇന്ന് വരെ പുകവലി പോലുമുണ്ടായിട്ടില്ല. ആഫ്രിക്കയില്‍ ഫ്രൂട്ട്‌സ്, ഹോട്ടല്‍ തുടങ്ങിയ ബിസിനസുകളാണ്. ഫ്രൂട്ട്‌സ് ഇങ്ങോട്ട് കയറ്റി അയയ്ക്കാറുണ്ട് എന്ന് മാത്രമാണ് അറിവ്.

ഞായറാഴ്ച ഒരു സംഘം അന്വേഷണ ഉദ്യോഗസ്ഥര്‍ വീട്ടില്‍ വന്നിരുന്നു. മകന്‍ സൗത്ത് ആഫ്രിക്കയില്‍ നിന്ന് ലഹരിമരുന്ന് കയറ്റി അയച്ചിട്ടുണ്ടെന്നും വീട് പരിശോധിക്കണം എന്നും പറഞ്ഞു. എവിടെ വേണമെങ്കിലും നോക്കാമെന്ന് താന്‍ അവരോട് പറഞ്ഞു. അത്തരത്തില്‍ യാതൊന്നും ഇവിടെയില്ലെന്നും തങ്ങള്‍ അത്തരക്കാരല്ലെന്നും അവരോടു പറഞ്ഞു. പരിശോധനയില്‍ യാതൊന്നും അവര്‍ക്ക് കണ്ടെത്താനായില്ലെന്നും പിതാവ് വ്യക്തമാക്കി.

അതോടെ, പേപ്പറുകളൊക്കെ നോക്കണം എന്നും എന്തെങ്കിലും തീവ്രവാദ ബന്ധമുള്ളവ ഉണ്ടോയെന്ന് അറിയണമെന്നും സംഘം പറഞ്ഞു. അതും നോക്കിക്കോളൂ എന്നും താന്‍ അവരോടു പറഞ്ഞു. താന്‍ ഒരു ദേശീയ മുസ്‌ലിം ആണ്. ഇവിടെ അത്തരം സംഗതികളൊന്നുമില്ല. ആരെങ്കിലും അത്തരം എന്തെങ്കിലും കാര്യങ്ങളിലേക്ക് പോവുകയാണെങ്കില്‍ അതിനെ എതിര്‍ക്കുന്ന ആളുകളാണെന്നും അദ്ദേഹം അറിയിച്ചു.

കഴിഞ്ഞ 19നാണ് മകൻ പോയത്. മകന്‍ നാട്ടിലുള്ളപ്പോഴാണ് പാഴ്‌സല്‍ എത്തുന്നത്. മന്‍സൂറിന് ഇതേക്കുറിച്ച് ഒന്നും അറിയില്ല. അവനെ കുറിച്ച് ആരും യാതൊരു പരാതിയും പറഞ്ഞിട്ടില്ല. മകനൊപ്പം അവിടെയൊരു ഗുജറാത്ത് സ്വദേശിയുണ്ട്. മകന്‍ അവിടെയില്ലാത്ത സമയത്ത് അയാളാണ് ഇതൊക്കെ ചെയ്തിട്ടുള്ളതെന്നാണ് താന്‍ അറിഞ്ഞത്.

തനിക്ക് ഒരു ഓര്‍ഡര്‍ വന്നിട്ടുണ്ടെന്നും അയയ്ക്കട്ടേയെന്നും അയാള്‍ ഒരു ദിവസം മകനോട് വിളിച്ചുചോദിച്ചു. ആദ്യം സമ്മതിക്കാതിരുന്ന മകന്‍, പിന്നീട് ''താന്‍ കുറെ കാലമായി പണിയെടുക്കുന്നതല്ലേ, എന്നിട്ടുമെന്താണ് സമ്മതിക്കാത്തത്'' എന്നൊക്കെ അയാൾ ചോദിച്ചതോടെ സമ്മതിച്ചു. ''അയച്ചോളൂ, പക്ഷേ പ്രശ്‌നമൊന്നും ഉണ്ടാക്കരുത്'' എന്നും മകന്‍ അയാളോട് പറഞ്ഞിരുന്നു. അങ്ങനെ അയാളാണ് ഇത് കയറ്റി അയച്ചതെന്നും മന്‍സൂറിന്റെ പിതാവ് വ്യക്തമാക്കി.

അയാളെ ഗുജറാത്ത് പൊലീസ് ചോദ്യം ചെയ്‌തെന്നാണ് അറിഞ്ഞത്. മന്‍സൂറിന് യാതൊരു ബന്ധവുമില്ലെന്ന് പൊലീസിന് മൊഴി നല്‍കിയ അയാള്‍ കുറ്റം സമ്മതിച്ചെന്നാണ് തനിക്കു ലഭിച്ച വിവരമെന്നും പിതാവ് കൂട്ടിച്ചേര്‍ത്തു. 14 കൊല്ലത്തോളമായി മകന്‍ ആഫ്രിക്കയില്‍. ഇതുവരെ ഇത്തരത്തില്‍ യാതൊരു ആരോപണവും അവനെതിരെ ഉണ്ടായിട്ടില്ല. അവന്‍ അറിഞ്ഞുകൊണ്ട് ഇത്തരമൊരു തെറ്റ് ചെയ്യില്ലെന്ന് തനിക്ക് 100 ശതമാനം ഉറപ്പുണ്ടെന്നും പിതാവ് വിശദമാക്കി.

1476 കോടി രൂപ വിലമതിക്കുന്നലഹരി മരുന്ന് കടത്തിയ കേസിൽ കാലടി സ്വദേശിയായ വിജിൻ വർഗീസിനെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇൻറലിജന്റ്സ്‌ (ഡി.ആർ.ഐ) അറസ്റ്റ് ചെയ്തിരുന്നു. ഏജൻസിയുടെ മുംബൈ യൂണിറ്റ് നടത്തിയ പരിശോധനയിൽ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ലഹരി മരുന്ന് കണ്ടെത്തിയത്.

ഇയാൾ എം.ഡിയായ പഴവർഗങ്ങൾ ഇറക്കുമതി ചെയ്യുന്ന സ്ഥാപനമായ യുമീറ്റോ ഇന്റർനാഷണൽ ഫുഡ് ലിമിറ്റഡിന്റെ മറവിലാണ് ലഹരിക്കടത്ത് നടത്തിയത്. 198 കിലോ ക്രിസ്റ്റൽ മെത്താംഫെറ്റാമൈൻ (ഐസ്), ഒമ്പത് കിലോ കൊക്കൈയ്ൻ എന്നിവയാണ് പിടിച്ചെടുത്തത്. ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിച്ച ഓറഞ്ചിന്റെ കൂട്ടത്തിലാണ് ലഹരിമരുന്ന് തിരുകിക്കയറ്റിയത്. പ്രത്യേക കവറുകളിലാണ് ലഹരി കടത്തിയത്.

മോർഫ്രഷ് എക്‌സ്‌പോര്‍ട്ട് ഉടമ മന്‍സൂറിന് വേണ്ടിയാണ് ഓറഞ്ച് എത്തിച്ചതെന്ന് വിജിന്‍ പറഞ്ഞതായി അന്വേഷണ സംഘം അറിയിച്ചു. ഈ സാഹചര്യത്തില്‍ മന്‍സൂറിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഡി.ആര്‍.ഐ. ഇരുവരും വിദേശത്ത് പലപ്പോഴായി ഭക്ഷ്യവസ്തുക്കള്‍ കടത്തിയിട്ടുണ്ട്. മുമ്പും ലഹരി മരുന്ന് കടത്തിയിട്ടുണ്ടോ എന്നറിയാന്‍ വിശദമായ അന്വേഷണം വേണമെന്നാണ് ഡി.ആര്‍.ഐ നിലപാട്.


Full View


Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News