Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
കോഴിക്കോട്: യമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പാലക്കാട് സ്വദേശിനി നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെട്ടത് ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ ചെയ്യാൻ വേണ്ടിയാണെന്ന് കാന്തപുരം എ.പി അബൂബക്കർ മുസ്‍ലിയാർ. അവിടെയുള്ള പണ്ഡിതരുമായും ജഡ്ജിമാരുമായും സംസാരിച്ചെന്ന് കാന്തപുരം പറഞ്ഞു.
നിമിഷപ്രിയയുടെ വധശിക്ഷ നാളെ നടപ്പാക്കാനിരിക്കെ ശിക്ഷ ഒഴിവാക്കാനായി യമനില്‍ നിർണായക നീക്കങ്ങള്‍ തുടരുകയാണ്. കൊല്ലപ്പെട്ട യമനി യുവാവ് തലാലിന്റെ കുടുംബവുമായി സൂഫി പണ്ഡിതന്‍ ഹബീബ് ഉമർ ഹഫീളിന്റെ പ്രതിനിധികള്‍ നടത്തുന്ന ചർച്ച ആരംഭിച്ചു. തലാലിന്റെ സ്വദേശമായ ഉത്തര യമനിലെ ദമാറിലാണ് ചർച്ച.
വധശിക്ഷ വിധിച്ചവർക്ക് കുടുംബം ആവശ്യപെടുന്ന പണം നൽകിയാൽ മാപ്പ് നൽകാൻ മതത്തിൽ വ്യവസ്ഥ ഉണ്ട്. അത് ഉപയോഗിക്കാൻ ആണ് നീക്കം നടത്തിയത്. ആ ചർച്ചകൾ ഇപ്പോഴും യമനിൽ തുടരുകയാണ്. ദിയാധനം സ്വീകരിക്കാന്‍ കുടുംബം തയ്യാറായാലേ മാത്രമേ നീക്കം വിജയിക്കൂവെന്നും കാന്തപുരം വ്യക്തമാക്കി.