യമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ കേസിൽ ഇടപെടാനാകില്ലെന്ന് കേന്ദ്രം

നിമിഷപ്രിയയുടെ മോചനത്തില്‍ കേന്ദ്ര ഇടപെടല്‍ ആവശ്യപ്പെട്ട് നൽകിയ അപ്പീൽ തള്ളി

Update: 2022-04-12 07:56 GMT
Advertising

ഡല്‍ഹി: യമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ കേസിൽ ഇടപെടാനാകില്ലെന്ന് കേന്ദ്രസർക്കാർ. നിമിഷപ്രിയയുടെ മോചനത്തില്‍ കേന്ദ്ര ഇടപെടല്‍ ആവശ്യപ്പെട്ട് നൽകിയ അപ്പീൽ തള്ളി. കേസിൽ നയതന്ത്ര ഇടപെടലിന് കഴിയില്ലെന്ന് കേന്ദ്രം വ്യക്തമാക്കി.

കൊല്ലപ്പെട്ടയാളുടെ ബന്ധുക്കളോട് സംസാരിച്ചു ബ്ലഡ് മണി നൽകി, നിമിഷപ്രിയയുടെ ശിക്ഷയിൽ ഇളവ് നൽകാൻ വേണ്ടിയാണ് കേന്ദ്രസർക്കാരിന്‍റെ സഹായം തേടിയത്. കേന്ദ്ര സർക്കാർ നിലപാട് അറിയിച്ചതോടെ ഡൽഹി ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഹരജി തീർപ്പാക്കി. നിമിഷപ്രിയ ആക്ഷൻ കൗൺസിലാണ് ഹരജി സമർപ്പിച്ചത്.

യമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദിയെ നിമിഷപ്രിയയും കൂട്ടുകാരിയും ചേര്‍ന്നു കൊലപ്പെടുത്തി മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ചു എന്നതാണ് കേസ്. 2017 ജൂലൈ 25നാണ് യമന്‍ പൗരനായ തലാല്‍ കൊല്ലപ്പെട്ടത്. യമനില്‍ നഴ്‌സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാന്‍ സഹായ വാഗ്ദാനവുമായി വന്ന തലാല്‍, പാസ്‌പോര്‍ട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂര പീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് നിമിഷപ്രിയയുടെ വാദം.

യമന്‍ സ്വദേശിനിയായ സഹപ്രവര്‍ത്തകയുടെയും മറ്റൊരു യുവാവിന്‍റെയും നിര്‍ദേശപ്രകാരം തലാലിന് അമിത ഡോസ് മരുന്നു കുത്തിവച്ചതു മരണത്തിന് ഇടയാക്കുകയായിരുന്നു. കീഴ്‌ക്കോടതിയാണ് നിമിഷയ്ക്കു വധശിക്ഷ വിധിച്ചത്. കൊല്ലപ്പെട്ടയാളുടെ കുടുംബം പണം സ്വീകരിച്ച് മാപ്പ് നല്‍കിയാല്‍ നിമിഷക്ക് ജീവിതത്തിലേക്ക് മടങ്ങി വരാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ ഇതിനായി നടത്തിയ ശ്രമങ്ങള്‍ വിജയിച്ചിരുന്നില്ല. പിന്നാലെ കേന്ദ്രസര്‍ക്കാര്‍ നയതന്ത്ര ഇടപെടല്‍ സാധ്യമല്ലെന്ന് അറിയിച്ചതോടെ നിമിഷപ്രിയയുടെ മോചനം വീണ്ടും സങ്കീര്‍ണമാവുകയാണ്.

Full View

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News