മുസ്‌ലിം ലീഗില്‍ ജെന്‍ഡര്‍ പൊളിറ്റിക്‌സില്ലെന്ന് നൂര്‍ബിന റഷീദ്

ലീഗിനെ മാറ്റിനിര്‍ത്തി ഒരു പോഷകസംഘടനയും ഇല്ല. പൊതുപ്രവര്‍ത്തകരുടെ ജീവിതം തന്നെയാണ് സന്ദേശം. നമ്മള്‍ നില്‍ക്കുന്നത് നീതിയുടെ പക്ഷത്താവണം. സ്ത്രീപക്ഷമെന്നോ... പുരുഷ പക്ഷമെന്നോ ഇല്ല.

Update: 2021-09-28 08:56 GMT
Advertising

മുസ്‌ലിം ലീഗ് ജെന്‍ഡര്‍ പൊളിറ്റിക്‌സല്ല സമുദായ രാഷ്ട്രീയമാണ് മുന്നോട്ട് വെക്കുന്നതെന്ന് വനിതാ ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. നൂര്‍ബിന റഷീദ്. ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കാണ് ലീഗ് എന്ന് ചിലര്‍ പറയുന്നു, നമ്മള്‍ ലീഗിലെ സ്ത്രീകളാണെങ്കിലും ആദ്യം മുസ്‌ലിമാണെന്ന ബോധം മറക്കരുത്. സമുദായത്തെ മറന്ന് രാഷ്ട്രീയ പ്രവര്‍ത്തിക്കരുതെന്നും അവര്‍ പറഞ്ഞു. ഹരിത സംസ്ഥാന കമ്മിറ്റി കോഴിക്കോട് സംഘടിപ്പിച്ച സി.എച്ച് അനുസ്മരണത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

ലീഗിനെ മാറ്റിനിര്‍ത്തി ഒരു പോഷകസംഘടനയും ഇല്ല. പൊതുപ്രവര്‍ത്തകരുടെ ജീവിതം തന്നെയാണ് സന്ദേശം. നമ്മള്‍ നില്‍ക്കുന്നത് നീതിയുടെ പക്ഷത്താവണം. സ്ത്രീപക്ഷമെന്നോ... പുരുഷ പക്ഷമെന്നോ ഇല്ല. മുസ്‌ലിം ലീഗിനെ മാറ്റി നിര്‍ത്തിക്കൊണ്ട് ഒരു പോഷക സംഘടനക്കും നിലനില്‍പ്പില്ല. ലീഗിന്റെ ഭരണഘടനയില്‍ എവിടെയും സ്ത്രീപക്ഷ രാഷ്ട്രീയമില്ലെന്നും നൂര്‍ബിന റഷീദ് പറഞ്ഞു.

ഹരിത വിവാദത്തിന്റെ തുടക്കം മുതല്‍ മുന്‍ ഭാരവാഹികളെ തള്ളിപ്പറഞ്ഞ നേതാവാണ് നൂര്‍ബിന റഷീദ്. ഇത് വ്യക്തമാക്കുന്ന അവരുടെ ഒരു കത്ത് നേരത്തെ പുറത്തുവന്നിരുന്നു. ഇപ്പോള്‍ പരസ്യമായി തന്നെ അവര്‍ ഹരിത നേതാക്കളുടെ നിലപാടിനെ തള്ളിക്കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ്. ഫാത്തിമ തഹ് ലിയ, നജ്മ തബ്ഷീറ തുടങ്ങിയവര്‍ ചില അഭിമുഖങ്ങളില്‍ ജെന്‍ഡര്‍ പൊളിറ്റിക്‌സ് മുന്നോട്ടുവെച്ചിരുന്നു. ഇതിനെയാണ് ഇപ്പോള്‍ നൂര്‍ബിന റഷീദ് തള്ളിയിരിക്കുന്നത്.


Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News