'കഞ്ചാവുകേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി'; കുറ്റം സമ്മതിച്ചിട്ടില്ലെന്നും എ.കെ.ജി സെന്റർ ആക്രമണക്കേസിലെ പ്രതി ജിതിൻ

'കൂടെ ഉള്ളവരെ കേസിൽ കുടുക്കും എന്നും പൊലീസ് ഭീഷണിപ്പെടുത്തി'

Update: 2022-09-23 08:24 GMT
Editor : Lissy P | By : Web Desk
Advertising

തിരുവനന്തപുരം: പൊലീസ് ബലം പ്രയോഗിച്ച് കുറ്റം സമ്മതിപ്പിച്ചതാണെന്ന് എ.കെ.ജി സെൻറർ ആക്രമണക്കേസിൽ അറസ്റ്റിലായ യൂത്ത് കോൺഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡൻറ് ജിതിൻ. കഞ്ചാവുകേസിൽ കുടുക്കുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തിയെന്നും ജിതിൻ മാധ്യമങ്ങളോട് പറഞ്ഞു. വൈദ്യപരിശോധനയ്ക്കായി ജനറൽ ആശുപത്രിയിലെത്തിച്ചപ്പോഴാണ് ജിതിനിന്റെ പ്രതികരണം.

പൊലീസ് ഭീഷണിപ്പെടുത്തി കുറ്റം സമ്മതിപ്പിക്കുകയായിരുന്നു. താൻ കുറ്റം സമ്മതിച്ചു എന്ന് പറയുന്നത് കളവ് ആണ്. കൂടെ ഉള്ളവരെ കേസിൽ കുടുക്കും എന്നും പൊലീസ് ഭീഷണിപ്പെടുത്തിയെന്നും ജിതിൻ പറഞ്ഞു. ഇന്നലെയാണ് എ.കെ.ജി സെന്ററിന് നേരെ പടക്കമെറിഞ്ഞ ജിതിനെ അറസ്റ്റ് ചെയ്തത്.

എകെജി സെന്ററിന് നേരെ പടക്കമെറിഞ്ഞ കേസിൽ കസ്റ്റഡിയിലായ യൂത്ത് കോൺഗ്രസ് നേതാവ്‌ ജിതിനെതിരെ ചുമത്തിയത് സ്‌ഫോടക വസ്തു നിരോധന നിയമമുൾപ്പെടെയുള്ള വകുപ്പുകൾ. 120B, 436,427 IPC, Explosive substance Act section 3(a), 5(a) എന്നീ വകുപ്പുകളാണ് യൂത്ത് കോൺഗ്രസ് അറ്റിപ്ര മണ്ഡലം പ്രസിഡന്റും മൺവിള സ്വദേശിയുമായ ജിതിനെതിരെ ചുമത്തിയിരിക്കുന്നത്.അതേസമയം, ജിതിൻ മൂന്ന് ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

സംഭവം നടന്ന് 80ലേറെ ദിവസങ്ങൾക്ക് ശേഷമാണ് പ്രതിയെ പിടികൂടുന്നത്. ആക്രമണം പദ്ധതിയിട്ടതും അതിന് വാഹനമടക്കം എത്തിച്ചതും ഇയാളാണെന്ന് ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തിയിരുന്നു. എ.കെ.ജി സെന്റർ ആക്രമണ കേസ് പ്രതിയെ പിടികൂടാനാവാത്തതിൽ പൊലീസിനു നേരെ വലിയ വിമർശനമാണ് ഉയർന്നിരുന്നത്.ജൂൺ 30നാണ് എ.കെ.ജി സെന്ററിനു നേരെ ആക്രമണം ഉണ്ടായത്.

Full View

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News