ഈ മാസം 29 വരെ അരിക്കൊമ്പനെ മയക്കുവെടി വെക്കരുതെന്ന് ഹൈക്കോടതി; വനം മന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ഇന്ന്

മൃഗസംരക്ഷണവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിലായിരുന്നു കോടതിയുടെ നടപടി

Update: 2023-03-24 01:21 GMT
Editor : Lissy P | By : Web Desk
Advertising

കൊച്ചി: മിഷൻ അരിക്കൊമ്പന് ഹൈക്കോടതിയുടെ സ്റ്റേ. ബുധനാഴ്ച ഹരജി പരിഗണിക്കുന്നത് വരെയാണ് മിഷൻ സ്റ്റേ ചെയ്തുകൊണ്ടുള്ള ഉത്തരവ്. ഹൈക്കോടതി ഉത്തരവ് പരിശോധിക്കാൻ വനം മന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേരും.  ഹൈക്കോടതി ഉത്തരവ് പരിശോധിക്കാൻ വനം മന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേരും.

ഇന്നലെ രാത്രി പ്രത്യേക സിറ്റിങ് നടത്തിയാണ് ഹൈക്കോടതി ഹരജി പരിഗണിച്ചത് . മൃഗസംരക്ഷണവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിലായിരുന്നു കോടതിയുടെ നടപടി. അമിക്യസ് ക്യൂറി റിപ്പോർട്ട് പ്രകാരം മിഷൻ അരിക്കൊമ്പൻ നടപ്പാക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ കോടതി വിലയിരുത്തി. ജനങ്ങളുടെ ജീവന് ഭീഷണി ആയതുകൊണ്ടാണ് വേഗത്തിൽ അരിക്കൊമ്പനെ പിടികൂടാൻ തീരുമാനിച്ചതെന്നായിരുന്നു സർക്കാരിന്റെ മറുപടി. എന്നാൽ ആനയെ പിടികൂടുന്നത് അവസാന ഘട്ടമാണെന്നും ആനയുടെ ശരീരത്തിൽ ട്രാക്കർ ഘടിപ്പിച്ചിട്ടുണ്ടോ എന്നതടക്കമുള്ള ചോദ്യങ്ങൾ കോടതി ഉന്നയിച്ചു.

വിശദമായ വാദം കേൾക്കുന്നത് വരെ തൽക്കാലം മിഷൻ നീട്ടിവെക്കാൻ കോടതി നിർദേശം നൽകി. ബുധനാഴ്ചയാണ് ഹരജി വീണ്ടും പരിഗണിക്കുക. അതിന് ശേഷമായിരിക്കും തുടർനടപടി. അതുവരെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും കോടതി നിർദേശമുണ്ട്. ഹൈക്കോടതി ഉത്തരവ് പരിശോധിക്കാൻ വനം മന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേരും.ഉച്ചയ്ക്ക് രണ്ട് മണിക്ക് കോട്ടയം വനംവകുപ്പ് ഓഫീസിലാണ് യോഗം

അതേസമയം, ഓപ്പറേഷൻ അരിക്കൊമ്പനെതിരെ തിരുവനന്തപുരം ആസ്ഥാനമായ മൃഗസംരക്ഷണ സംഘടന സമർപ്പിച്ച ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്. അരിക്കൊമ്പനെ പിടികൂടി കോടനാട് ആന പരിശീലന കേന്ദ്രത്തിൽ സൂക്ഷിക്കാനുള്ള വനം വകുപ്പിന്റെ ഉത്തരവിനെതിരെയാണ് ഹർജി. ആനയെ മനുഷ്യവാസമില്ലാത്ത വനമേഖലയിൽ തുറന്നു വിടണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News