പേമാരിക്ക് ശമനം; ഇന്ന് മൂന്നു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

നാളെ 12 ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലർട്ടും പിൻവലിച്ചു. ഈ മാസം 26ന് തുലാവർഷമെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു

Update: 2021-10-20 07:38 GMT
Editor : Jaisy Thomas | By : Web Desk
Advertising

സംസ്ഥാനത്ത് മഴ ഭീതി അകലുന്നു. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ ഒടുവിലത്തെ മുന്നറിയിപ്പ് പ്രകാരം മൂന്ന് ജില്ലകളിൽ മാത്രമാണ് ഓറഞ്ച് അലർട്ട്. നാളെ 12 ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലർട്ടും പിൻവലിച്ചു. ഈ മാസം 26ന് തുലാവർഷമെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഇന്നും നാളെയും സംസ്ഥാനത്ത് ശക്തമായ മഴയുണ്ടാകുമെന്ന മുന്നറിയിപ്പിന്‍റെ അടിസ്ഥാനത്തില്‍ കനത്ത ജാഗ്രതയിലായിരുന്നു സംസ്ഥാനം. ചെറുതോണി ഡാം അടക്കം തുറന്നതും അതിതീവ്രമഴയുണ്ടാകമെന്ന മുന്നറിയിപ്പിന്‍റെ അടിസ്ഥാനത്തിലാണ്. എന്നാല്‍ കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്‍റെ ഇന്നത്തെ മഴ മുന്നറിയിപ്പ് സംസ്ഥാനത്തിന് വലിയ ആശ്വാസം നല്‍കുന്നതാണ്. 11 ജില്ലകളില്‍ ഇന്ന് പ്രഖ്യാപിച്ച ഓറഞ്ച് അലര്‍ട്ടില്‍ മാറ്റം വന്നു.പത്തനംതിട്ട കോട്ടയം ഇടുക്കി ജില്ലകളില്‍ മാത്രമാണ് ഇന്ന് ഓറഞ്ച് അലര്‍ട്ട് ഉള്ളത്. കണ്ണൂര്‍ ,കാസര്‍ഗോഡ് ഒഴികെ മഴയുണ്ടാകില്ല. ബാക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ആയി മാറി.

നാളെ 12 ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലര്‍ട്ടിലും മാറ്റം വന്നു. ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചയിടങ്ങളില്‍ യെല്ലോ അലര്‍ട്ട് ആയി മാറി. എന്നാല്‍ നിലവില്‍ പ്രഖ്യാപിച്ചിരുന്ന ജാഗ്രതയില്‍ മാറ്റം വരുത്തേണ്ടെന്നാണ് ജില്ലാ കലക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്നും നദികളുടെ കരകളില്‍ നിന്നും ആളുകളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള തീരുമാനം കര്‍ശനമായ നടപ്പാക്കാനാണ് നിര്‍ദേശം.

അതേസമയം അച്ചൻകോവിലാറ്റിൽ ജലനിരപ്പ് ഉയർന്നതിനാൽ പത്തനംതിട്ട പന്തളം ഭാഗത്ത് നിന്നും നിരവധി കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. തീവ്രമഴക്ക് മുന്നറിയിപ്പ് നിലനിൽക്കുന്നതിനാൽ ക്യാമ്പുകൾ നാല് ദിവസം കൂടി ക്യാമ്പ് തുടരാനാണ് തീരുമാനം. ഇടുക്കി , ഇടമലയാർ ഡാമുകളിലെ ജലം പെരിയാറിൽ എത്തിയെങ്കിലും ജലനിരപ്പ് കാര്യമായി ഉയർന്നിട്ടില്ല. എങ്കിലും അതിതീവ്ര മഴ മുന്നറിയിപ്പുള്ളതിനാൽ മുൻകരുതലിന്‍റെ ഭാഗമായി രക്ഷപ്രവർത്തനത്തിന് മത്സ്യതൊഴിലാളികളെയടക്കം സജ്ജമാക്കിയിട്ടുണ്ട്.

കോട്ടയം ജില്ലയിൽ മണ്ണിടിച്ചിൽ സാധ്യതയുള്ള 33 ഇടങ്ങളിൽ അതീവ ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. രണ്ട് ദിവസം ശക്തമായ മഴ പ്രവചിക്കപ്പെട്ട സാഹചര്യത്തിലാണ് മുന്നറിയിപ്പ്. ഈ മേഖലയിലുളളവർ ക്യാമ്പുകളിലേക്ക് മാറാൻ നിർദേശം നല്‍കി. അടിയന്തര സാഹചര്യം നേരിടാൻ മത്സ്യബന്ധന വള്ളങ്ങളും ജില്ലയിൽ എത്തിച്ചിട്ടുണ്ട്.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News