മകൾക്ക് നീതി കിട്ടിയെന്ന് ആലുവയിൽ കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ മാതാപിതാക്കൾ

പ്രതിക്ക് വധിശിക്ഷ ലഭിച്ചതിലൂടെ കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ ആത്മാവിന് നീതി ലഭിച്ചെന്ന് പബ്ലിക്ക് പ്രോസിക്യൂട്ടർ

Update: 2023-11-14 09:15 GMT
Advertising

കൊച്ചി: തങ്ങളുടെ മകൾക്ക് നീതി കിട്ടിയെന്ന് ആലുവയിൽ പീഡനം ശേഷം കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ മാതാപിതാക്കൾ. തങ്ങൾക്കൊപ്പം നിന്ന സർക്കാരിനും ജനങ്ങൾക്കും പൊലീസിനും മാതാപിതാക്കൾ നന്ദി അറിയിച്ചു. പ്രതിക്ക് വധിശിക്ഷ ലഭിച്ചതിലൂടെ കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ ആത്മാവിന് നീതി ലഭിച്ചെന്ന് പബ്ലിക്ക് പ്രോസിക്യൂട്ടർ ജി. മോഹൻ രാജ് പറഞ്ഞു. മകൾക്ക് പകരമാവില്ലെങ്കിലും കുട്ടിയുടെ മാതാപിതാക്കൾക്ക് വിധിയിലൂടെ ചെറിയ ആശ്വാസമാകാനായതിൽ സന്തോഷമുണ്ടെന്നും ജി. മോഹൻരാജ് മീഡിയവണിനോട് പറഞ്ഞു.

പൊതു സമൂഹത്തിന് ഒപ്പം നിൽക്കുന്ന വിധിയാണ് കേസിലുണ്ടായതെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ആലുവ കേസിലെ വിധി കുഞ്ഞുങ്ങൾക്കെതിരെ അതിക്രമം നടത്തുന്നവർക്കെതിരെയുള്ള ശക്തമായ താക്കീതണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കുറ്റകൃത്യം ഉണ്ടായ ഉടൻ തന്നെ നിയമ സംവിധാനം കൃത്യമായി പ്രവർത്തിച്ചുവെന്നും റെക്കോർഡ് വേഗത്തിലാണ് വിചാരണ പൂർത്തിയാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി. കുട്ടിയുടെ രക്ഷിതാക്കൾക്കുള്ള നഷ്ടത്തിന് ഒന്നും പകരമല്ലെന്നും എങ്കിലും കോടതിവിധിയിലൂടെ നീതി ഉറപ്പാക്കാൻ കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീ പീഡകർക്കുള്ള മുന്നറിയിപ്പാണ് ആലുവ കേസിലെ വിധിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അഭിപ്രായപ്പെട്ടു. നിയമവാഴ്ചയിൽ ജനങ്ങൾക്കുള്ള വിശ്വാസം കൂട്ടുന്ന വിധിയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ആലുവയിലെ കുഞ്ഞിന് നീതി ലഭിച്ചത് ആശ്വാസകരമാണെന്ന് മന്ത്രി ആർ ബിന്ദു പറഞ്ഞു. നീതിപീഠത്തിന്റെ നടപടി സ്വാഗതാർഹമാണെന്നും കേസിൽ മാതൃകാപരമായ വിധിയാണ് പുറപ്പെടുവിച്ചതെന്നും അവർ പറഞ്ഞു. നാട് ആഗ്രഹിച്ച വിധിയാണ് കോടതിയുടേതെന്ന് മന്ത്രി പി രാജീവ് അഭിപ്രായപ്പെട്ടു. അതിവേഗം നിയമനടപടി പൂർത്തിയാക്കാനായത് കൊണ്ടാണ് വേഗത്തിൽ വിധിയുണ്ടായതെന്നും പി രാജീവ് ചൂണ്ടിക്കാട്ടി.

ആലുവ കേസിലെ വിധി സ്വാഗതാർഹമാണെന്നും എത്രയും പെട്ടെന്ന് വിധി പ്രഖ്യാപിക്കാൻ സാധിച്ചുവെന്നും കേന്ദ്രസഹ മന്ത്രി വി മുരളീധരൻ പറഞ്ഞു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരക്കാനുള്ള നടപടികൾ സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നു ഉണ്ടാകണമെന്നും ഇത് കേരളത്തിൽ നടന്ന അവസാന സംഭവമായി മാറണമെന്നും ആവശ്യപ്പെട്ടു.

കേസിൽ പൊലീസിനും പ്രോസിക്യൂഷനും ആദരവ് അറിയിക്കുന്നുവെന്നും പൊതുസമൂഹത്തിന്റെ മനസ്സിന് ഒപ്പം കോടതി നിന്നുവെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു. ഇതിലൂടെ കോടതി നൽകുന്നത് ശക്തമായ സന്ദേശമാണെന്നും സമാനമായ കേസുകളിൽ വിധി മാതൃകയാണെന്നും ചൂണ്ടിക്കാട്ടി. ഇനി ഒരു കുട്ടിയും ആക്രമിക്കപ്പെടരുതെന്നും നിഷ്‌കളങ്കമായ ആ കുട്ടിയുടെ മുഖം മനസ്സിൽ നിന്ന് മാഞ്ഞിട്ടില്ലെന്നും അവർ പറഞ്ഞു. വിധിയിൽ സന്തോഷമുണ്ടെന്ന് കേസിലെ സാക്ഷി താജുദീൻ പറഞ്ഞു. കുട്ടിക്ക് നീതി ലഭിച്ചുവെന്നും കോടതിക്കും പൊലീസിനും നന്ദിയുണ്ടെന്നും പറഞ്ഞു.

അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി ബിഹാർ സ്വദേശി അസഫാഖ് ആലമിന് വധശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 302 പ്രകാരം കൊലപാതക കുറ്റത്തിനാണ് വധശിക്ഷ. ആകെയുള്ള പതിമൂന്ന് കുറ്റങ്ങളിൽ അഞ്ച് ജീവപര്യന്തവും ഏഴ് ലക്ഷം രൂപ പിഴയും ഒടുക്കണം. പ്രതി അസഫാഖ് ആലം ദയ അർഹിക്കുന്നില്ലെന്ന് ശിക്ഷവിധിച്ച എറണാകുളം പോക്‌സോ കോടതി നിരീക്ഷിച്ചു. അപൂർവങ്ങളിൽ അപൂർവമായ കേസാണെന്ന് നിരീക്ഷിച്ചാണ് എറണാകുളം പോക്‌സോ കോടതി വധശിക്ഷ വിധിച്ചത്. അഞ്ച് വകുപ്പുകൾ പ്രകാരം പ്രതിക്ക് ജീവപര്യന്തം ശിക്ഷയും കോടതി വിധിച്ചു. ഇതിൽ തന്നെ ക്രൂരമായ ബലാത്സംഗം, മൃതദേഹത്തോട് അനാദരവ് കാണിക്കൽ, 12 വയസിൽ താഴെയുള്ള കുഞ്ഞിനെ പീഡിപ്പിച്ച് കൊലപ്പെടുത്തൽ എന്നീ കുറ്റങ്ങൾക്ക് ജീവിതാവസാനം വരെ തടവ് ശിക്ഷ അനുഭവിക്കണം.

പ്രതി സമൂഹത്തിലിറങ്ങിയാൽ ജനിക്കാനിരിക്കുന്ന ഓരോ കുട്ടിക്കും ഭീഷണിയാകും. പ്രതി മാനസാന്തരപ്പെടാനുള്ള യാതൊരു സാഹചര്യവും കോടതിക്ക് ബോധ്യപ്പെട്ടില്ല. പ്രതിയൂടെ ക്രൂരകൃത്യം സമൂഹത്തിൽ ഭയമുണ്ടാക്കിയെന്നും കോടതി നിരിക്ഷിച്ചു. വിവിധ വകുപ്പുകളിലായി ഏഴ് ലക്ഷത്തിലധികം രൂപയാണ് പിഴ ഒടുക്കേണ്ടത്. ശിക്ഷാ വിധി കേൾക്കാൻ കുട്ടിയുടെ രക്ഷിതാക്കളും കോടതിയിലെത്തിയിരുന്നു.


Full View


Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News