'കാലാവസ്ഥ അടക്കം പ്രതിസന്ധി ഉണ്ടാക്കുന്നു, കഴിഞ്ഞ ജൂലൈയിലേക്കാൾ കുഴികൾ കുറഞ്ഞു'; റോഡ് തകർച്ചയിൽ പി.എ മുഹമ്മദ് റിയാസ്

കേരളത്തിലെ റോഡുകളിൽ ഒരു കുഴി പോലും ഉണ്ടാവാതിരിക്കുകയാണ് സർക്കാർ ലക്ഷ്യമെന്നു പൊതുമരാമത്ത് മന്ത്രി

Update: 2022-07-19 06:28 GMT
Advertising

തിരുവനന്തപുരം: കേരളത്തിലെ റോഡുകളുടെ തകരാൻ കാലാവസ്ഥ അടക്കമുള്ളവ ഇടയാക്കുന്നുവെന്നും മഴക്കാലത്ത് റോഡുകളുടെ അവസ്ഥ പരിഹരിക്കാൻ സംവിധാനം സജ്ജമാക്കിയെന്നും പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്. റോഡുകളുടെ നിലവാരം ഇപ്പോൾ ഉയർന്നിരിക്കുകയാണെന്നും വകുപ്പുകളുടെ ഏകോപനം നടത്താനാണ് ശ്രമമെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. കേരളത്തിലെ റോഡുകളിൽ ഒരു കുഴി പോലും ഉണ്ടാവാതിരിക്കുകയാണ് സർക്കാർ ലക്ഷ്യമെന്നും ജില്ലകളിൽ വകുപ്പുകളുടെ ഏകോപനമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ജൂലൈയേക്കാൾ ഇപ്പോൾ റോഡുകളിൽ കുഴി കുറവാണെന്നും പൊതുമരാമത്ത് വകുപ്പ് സുശക്തമായി മുന്നോട്ട് പോകുകയാണെന്നും മുഹമ്മദ് റിയാസ് അറിയിച്ചു. തെറ്റായ പ്രവണകൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും പറഞ്ഞു.

സംസ്ഥാനത്തെ റോഡുകളുടെ അറ്റകുറ്റപ്പണി സമയബന്ധിതമായി പൂർത്തിയാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന് കാണിച്ച് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. എൽദോസ് പി കുന്നപ്പിള്ളിയാണ് നോട്ടീസ് നൽകിയത്. ഇക്കാര്യം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

മുതലക്കുഴികളാണ് കേരളത്തിലുള്ളതെന്നും നിരവധി അപകടങ്ങൾ ഉണ്ടാകുന്നുവെന്നും എൽദോസ് കുന്നപ്പള്ളി പറഞ്ഞു. പൊതുമരാമത്ത് വകുപ്പ് കാലന്റെ ഉറ്റ തോഴനായി മാറുന്നുവെന്നും കോടതി വിമർശനം ഉണ്ടായിട്ടും സർക്കാർ ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രശ്‌നത്തിൽ കേന്ദ്രവും കേരളവും പരസ്പരം പഴിചാരി മുന്നോട്ട് പോകുകയാണെന്നും സംസ്ഥാന സർക്കാറിനെ ഹൈക്കോടതി പോലും പരിഹസിച്ചുവെന്നും പറഞ്ഞു.

സർക്കാർ വന്ന ശേഷം 16 കോടി രൂപ പെരുമ്പാവൂർ മാത്രം അനുവദിച്ചുവെന്നും എൽദോസ് കുന്നപ്പള്ളി തന്റെ പഴയ FB പോസ്റ്റും പുതിയ പോസ്റ്റും നോക്കണമെന്നും മന്ത്രി റിയാസ് മറുപടി പറഞ്ഞു. പൊതുമരാമത്ത് റോഡുകളിൽ 50 ശതമാനം BM& BC റോഡുകളാക്കുമെന്ന് പറഞ്ഞ മന്ത്രി വകുപ്പിന് പുറത്തുള്ള റോഡുകളുടെ പണിയും ഇങ്ങോട്ട് തള്ളുന്നത് ശരിയാണോയെന്ന് ചോദിച്ചു.

കേന്ദ്ര മന്ത്രിമാർ കേരളത്തിൽ വരുന്നത് പ്രശ്‌നമുണ്ടാക്കാനാണെന്ന് പറഞ്ഞിട്ടില്ലെന്നും അടിയന്തര പ്രമേയത്തിന് ഞങ്ങളുടെ അടിയന്തരം നടത്തിയാലും ബിജെപിക്കെതിരായ പോരാട്ടവുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.

ഭൂരിഭാഗം സീസണും മഴ കവർന്നിട്ടും 2275 കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കിയെന്നും നാല് വർഷത്തിനുള്ളിൽ ഭൂരിഭാഗം റോഡുകളും BMBC ആക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഭൂരിഭാഗം പ്രതിപക്ഷ എംഎൽഎമാർക്കും പോസിറ്റീവ് സമീപനമാണെന്നും ഹൈക്കോടതി വിമർശിച്ചതിൽ ആറ് റോഡുകൾ മാത്രമാണ് പൊതുമരാമത്ത് റോഡുകളെന്നും കേന്ദ്രമന്ത്രിമാരുടെ വീഴ്ചകൾ ചൂണ്ടിക്കാട്ടിയപ്പോൾ രണ്ടും ഒരുപോലെ എന്ന് വരുത്തി തീർക്കാൻ ശ്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.


Full View

Public Works Minister PA Muhammad Riyas said that weather conditions are causing the breakdown of roads in Kerala.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News