'അഞ്ചര വർഷമായല്ലോ ഹേമാ കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചിട്ട്, തീരുമാനമായോ?'; മുഖ്യമന്ത്രിയോട് പാർവതി
ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേസുകൾ റദ്ദാക്കിയതിന് പിന്നാലെയാണ് പാർവതിയുടെ വിമർശനം.
കോഴിക്കോട്: മലയാള സിനിമയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങൾ പഠിക്കാൻ സർക്കാർ നിയോഗിച്ച ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേസുകൾ റദ്ദാക്കിയതിൽ വിമർശനവുമായി നടി പാർവതി. കമ്മിറ്റി മുമ്പാകെ മൊഴി നൽകിയവർക്ക് കേസുമായി മുന്നോട്ടുപോകാൻ താത്പര്യമില്ലാത്ത സാഹചര്യത്തിലാണ് നടപടികൾ അവസാനിപ്പിച്ചത്. ഈ വാർത്ത ഷെയർ ചെയ്തുകൊണ്ടാണ് പാർവതി സോഷ്യൽ മീഡിയയിലൂടെ രൂക്ഷമായ വിമർശനം ഉന്നയിച്ചത്.
അഞ്ചര വർഷമായല്ലോ ഹേമ കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ച്, എന്തെങ്കിലും തീരുമാനമായോ? എന്ന് പാർവതി മുഖ്യമന്ത്രിയോട് ഇൻസ്റ്റഗ്രാം സ്‌റ്റോറിയിലൂടെ ചോദിച്ചു. 'എന്തിനായിരുന്നു ഹേമ കമ്മിറ്റി രൂപീകരിച്ചത് എന്നതിൽ ഇനിയെങ്കിലും ശ്രദ്ധ കേന്ദ്രീകരിക്കാമല്ലോ അല്ലേ. സിനിമാ മേഖലയിൽ ആവശ്യമായ നിയന്ത്രണങ്ങളും മാറ്റങ്ങളും കൊണ്ടുവരാനുള്ള നയങ്ങൾ രൂപീകരിക്കുക എന്നതായിരന്നല്ലോ ആ കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ടിന്റെ ലക്ഷ്യം, അല്ലേ? അതിൽ എന്താണ് മുഖ്യമന്ത്രി ഇപ്പോൾ സംഭവിക്കുന്നത്? വലിയ ധൃതിയൊന്നുമില്ല കേട്ടോ, റിപ്പോർട്ട് സമർപ്പിച്ചിട്ട് ആകെ അഞ്ചര വർഷമല്ലേ കഴിഞ്ഞുള്ളൂ'-പാർവതി ചോദിക്കുന്നു.