പി.എഫ്.ഐ ഹര്‍ത്താലില്‍ വ്യാപക കല്ലേറ്: കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസുകള്‍ സർവീസുകള്‍ നിര്‍ത്തിവെച്ചു

കല്ലേറിൽ ഡ്രൈവറുടെ കണ്ണിന് പരിക്കേറ്റു

Update: 2022-09-23 02:24 GMT
Editor : Lissy P | By : Web Desk
Advertising

കോഴിക്കോട്: പോപുലർ ഫ്രണ്ടിന്റെ ഹർത്താലിനിടെ കോഴിക്കോട് നിരവധി കെ.എസ്.ആർ.ടി.സി ബസുകൾക്ക് നേരെ കല്ലേറ്. തൃശൂർ നിന്നും കണ്ണൂരിലേക് പോകുകയായിരുന്നു ബസിനു നേരെ ഫറോക്ക് നല്ലളത്തു വെച്ച് കല്ലേറ്ഉണ്ടായി. കോഴിക്കോട് നടക്കാവിൽ ബംഗളുരുവിനു പോകുകയായിരുന്ന ബസിനു നേരെയും കല്ലെറുണ്ടായി. ഇതോടെ കോഴിക്കോട് കെ.എസ്.ആര് .ടി.സി ബസുകൾ സർവീസ് നിർത്തി വെച്ചു. ആക്രമണം ഉണ്ടായ പശ്ചാത്തലത്തിലാണ് നടപടി. പൊലീസ് സുരക്ഷയില്‍ സര്‍വീസുകള്‍ പുനഃരാരംഭിക്കും.

കല്ലേറിൽ ഡ്രൈവറുടെ കണ്ണിന് പരിക്കേറ്റു. കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് പോകുന്ന രോഗികളും ബസിലുണ്ടായിരുന്നു. കല്ലായിയിലും വാഹനങ്ങൾക്ക് നേരെ കല്ലേറുണ്ടായി. ഇതോടെ കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റിലെത്തിയ നിരവധി യാത്രക്കാർ കുടുങ്ങിയിരിക്കുകയാണ്. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ബസുണ്ടാവില്ല എന്നാണ് അധികൃതർ നൽകുന്ന വിവരം എന്നാണ് യാത്രക്കാർ പറയുന്നത്.

അതേസമയം, ഹർത്താലിനോട് അനുബന്ധിച്ച് സംസ്ഥാനവ്യാപകമായി കെ.എസ്.ആർ.ടി.സി അടക്കമുള്ള വാഹനങ്ങൾക്ക് നേരെ കല്ലേറുണ്ടായിട്ടുണ്ട്. തിരുവനന്തപുരം,ആലപ്പുഴ,എറണാകുളം, കണ്ണൂര്‍,പാലക്കാട് ജില്ലകളിലാണ് കല്ലേറുണ്ടായിട്ടുള്ളത്.

ആലപ്പുഴ വളഞ്ഞവഴിയിൽ കല്ലേറില്‍ രണ്ട് കെഎസ്ആർടിസി ബസുകൾ, ടാങ്കർ ലോറി, ട്രെയിലർ ലോറി, കാർ എന്നിവയുടെ ചില്ല് തകർന്നു.രാവിലെ 6.30 ഓടെയാണ് സംഭവം. രണ്ടു യാത്രക്കാരാണ് കെ.എസ്.ആർ.ടി.സി ബസിലുണ്ടായിരുന്നത്. ആര്‍ക്കും പരിക്കില്ല.കല്ലെറിഞ്ഞവർ ബൈക്കിൽ രക്ഷപ്പെട്ടതായി ബസിലെ ഡ്രൈവറും കണ്ടക്ടറും മീഡിയവണിനോട് പറഞ്ഞു.

എറണാകുളം ആലുവ ചാലക്കൽ പകലോമറ്റത്ത് കെ.എസ്.ആർ.ടി.സിബസിന് നേരെ കല്ലേറുണ്ടായി. തിരുവനന്തപുരം അട്ടക്കുളങ്ങരയിലും കെഎസ്ആർടിസി ബസിന് നേരെ കല്ലേറുണ്ടായി. ബസിന്റെപിറകിലെ ചില്ല് തകർന്നു. നെയ്യാറ്റിൻകരയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന ബസിനു നേരെയായിരുന്നു അക്രമം. മുന്നിലും പിറകിലുമായി ബൈക്കിലെത്തിയവരാണ് കല്ലെറിഞ്ഞതെന്ന് ബസ് ഡ്രൈവർ പറഞ്ഞു. നിറയെ യാത്രക്കാരുമായി പോകുമ്പോഴാണ് കല്ലേറുണ്ടായിരുന്നത്.

അതേസമയം, തിരുവനന്തപുരം കാട്ടാകടയിൽ ഹർത്താൽ അനുകൂലികൾ ബസ് തടഞ്ഞു. ഹര്‍ത്താല്‍ തുടങ്ങി ഒരുമണിക്കൂര്‍ പിന്നിട്ടപ്പോള്‍ കെ.എസ്.ആര്‍.ടി.സി ബസുകളും ഓട്ടോകളും അടക്കമുള്ള വാഹനങ്ങള്‍ നിരത്തിലിറങ്ങിയിട്ടുണ്ട്. സ്വകാര്യ ബസുകള്‍ പലയിടത്തും ഓടുന്നില്ല. റെയില്‍വെ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍റുകളിലും അകപ്പെട്ടു പോയര്‍വര്‍ക്ക് പൊലീസടക്കമുള്ളവര്‍ ഗതാഗത സൗകര്യം ഒരുക്കുന്നുണ്ട്. മിക്ക ജില്ലകളിലും കടകളും ഹോട്ടലുകളും അടഞ്ഞുകിടക്കുകയാണ്.

രാജ്യവ്യാപകമായി എൻ.ഐ.എ നടത്തിയ റെയ്ഡിലും അറസ്റ്റിലും പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. രാവിലെ ആറുമണിമുതൽ വൈകിട്ട് ആറുമണിവരെയാണ് ഹർത്താൽ. 

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News