പ്ലസ് വൺ പ്രവേശനം രണ്ടു ദിവസം വൈകും: വിദ്യാഭ്യാസ മന്ത്രി

മലബാർ ജില്ലകളിൽ പ്ലസ് വൺ പ്രവേശനം ആഗ്രഹിക്കുന്ന എല്ലാവർക്കും സീറ്റു ലഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നേരത്തെ വ്യക്തമാക്കിയിരുന്നു

Update: 2022-07-04 13:24 GMT
Editor : afsal137 | By : Web Desk
Advertising

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനം രണ്ടു ദിവസം വൈകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ചില നടപടി ക്രമങ്ങൾ പൂർത്തിയാക്കാനുള്ളതിനാലാണ് പ്ലസ് വൺ പ്രവേശനത്തിൽ കാലതാമസമുണ്ടാകുന്നത്. പ്രവേശന നടപടികൾ നാളെ ആരംഭിക്കും എന്നാണ് വിദ്യാഭ്യാസ വകുപ്പ് നേരത്തെ അറിയിച്ചിരുന്നത്.

മലബാർ ജില്ലകളിൽ പ്ലസ് വൺ പ്രവേശനം ആഗ്രഹിക്കുന്ന എല്ലാവർക്കും സീറ്റു ലഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നേരത്തെ വ്യക്തമാക്കിയിരുന്നു. എല്ലാവർക്കും വീടിനടുത്തുള്ള സ്‌കൂളിൽ തന്നെ പ്രവേശനം ലഭിക്കണമെന്നില്ലെന്നും സച്ചിൻ ദേവ് എംഎൽഎയുടെ ശ്രദ്ധ ക്ഷണിക്കലിന് മറുപടിയായി ശിവൻകുട്ടി നിയമസഭയിൽ പറഞ്ഞു. 'രണ്ട് പ്രധാന ഘട്ടമായാണ് കഴിഞ്ഞവർഷം ഹയർ സെക്കൻഡറി പ്രവേശനം നടന്നത്. ഇപ്രാവശ്യം മൂന്നു ഘട്ടങ്ങളിലായി പ്രവേശനം നടത്താൻ ഉദ്ദേശിക്കുകയാണ്. അതുകൊണ്ടു തന്നെ എല്ലാവർക്കും ആഗ്രഹിക്കുന്ന, വീട്ടിനടുത്തുള്ള സ്‌കൂൾ ലഭിക്കണമെന്നില്ല. അതാണ് ഇവിടെ എനിക്ക് അഡ്മിഷൻ കിട്ടിയില്ല എന്നെല്ലാം പറഞ്ഞുള്ള ചർച്ച നടക്കുന്നത്. മെറിറ്റ് പോയിന്റ് അടിസ്ഥാനത്തിൽ മാത്രമേ നമുക്ക് പ്രവേശനം നടത്താൻ പറ്റുകയുള്ളൂ.' - മന്ത്രി വ്യക്തമാക്കി.

അതിനിടെ, പ്ലസ് വൺ പ്രവേശനത്തിന് ഏഴ് ജില്ലകളിൽ 30 ശതമാനവും മൂന്ന് ജില്ലകളിൽ 20 ശതമാനവും ആനുപാതിക സീറ്റ് വർധനക്ക് ശിപാർശ. കാസർകോട്, കണ്ണൂർ, വയനാട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തിരുവനന്തപുരം ജില്ലകളിലെ സർക്കാർ ഹയർസെക്കൻഡറി സ്‌കൂളുകളിലായിരിക്കും 30 ശതമാനം സീറ്റ് വർധന. ഈ ജില്ലകളിലെ എയ്ഡഡ് സ്‌കൂളുകളിൽ 20 ശതമാനം സീറ്റ് വർധനക്കും ശിപാർശയുണ്ട്.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് എസ്.എസ്.എൽ.സി പരീക്ഷ വിജയിച്ച കുട്ടികളുടെ എണ്ണത്തിലുള്ള വർധന പരിഗണിച്ചും സീറ്റ് ക്ഷാമം സംബന്ധിച്ച ആക്ഷേപം ഒഴിവാക്കാനുമാണ് ആദ്യഘട്ടത്തിൽ തന്നെ സീറ്റ് വർധന നടപ്പാക്കാൻ ധാരണയായത്. നിലവിൽ സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് സ്‌കൂളുകളിലായി 3,61,307 സീറ്റുകളാണുള്ളത്. സീറ്റ് വർധനയിലൂടെയും താൽക്കാലിക ബാച്ചുകളിലൂടെയുമായി ഇതു നാലു ലക്ഷത്തിന് മുകളിലെത്തും.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News