ജമാഅത്ത് ആസ്ഥാനമായ ഹിറാ സെന്ററിൽ പിണറായിയും കോടിയേരിയും എത്രതവണ​പോയിട്ടുണ്ടെന്ന് കൃത്യമായി എനിക്കറിയാം പിഎംഎ സലാം

സിപിഎം ഇപ്പോള്‍ പലയിടത്തും എസ്ഡിപിഐയുമായി സഖ്യമുണ്ടാക്കാനുള്ള ശ്രമത്തിലാണ്. പലയിടങ്ങളിലും ചർച്ച നടന്നുകൊണ്ടിരിക്കുന്നുണ്ട്. വ്യക്തമായ തെളിവുണ്ടെന്നും ലീഗ് ജനറൽ സെക്രട്ടറി

Update: 2025-10-23 13:05 GMT

പി.എം.എ സലാം, പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ |Photo| Special Arrangement

കോഴിക്കോട്: ജമാഅത്തെ ഇസ്‍ലാമി ആസ്ഥാനമന്ദിരമായ കോഴിക്കോട്ടെ ഹിറാ സെന്ററിൽ പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും എത്രതവണ​പോയിട്ടുണ്ടെന്ന് കൃത്യമായി  എനിക്കറിയാമെന്ന് മുസ്‍ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. ​ഐഎൻഎല്ലിന്റെ ഭാഗമായിരുന്ന കാലത്ത് ചില സന്ദർഭങ്ങളിൽ ഞാനും ഒപ്പം പോയിട്ടുണ്ടെന്നും അതുകൊണ്ടാണ് കൃത്യമായി പറയുന്നത്. എൽഡിഎഫിന് ഏത് തിയതിമുതലാണ് വെൽഫെയർ പാർട്ടി ഫാഷിസ്റ്റ് പാർട്ടിയായതെന്നും അദ്ദേഹം ചോദിച്ചു.

വെൽഫെയർ പാർട്ടി കഴിഞ്ഞ തിരഞ്ഞെടുപ്പിൽ യുഡിഎഫിനെ സഹായിച്ചിട്ടുണ്ട്. കഴിഞ്ഞ കുറേകാലമായി ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പിൽ ഫാഷിസ്റ്റ് ഭരണകൂടത്തെ എതിർക്കാൻ ഇൻഡ്യാ മുന്നണിയോടൊപ്പം നിൽക്കുന്ന പാർട്ടിയാണ് അവർ. പത്ത്- മുപ്പതു കൊല്ലക്കാലം അവർ എൽഡിഎഫിന് നിരുപാധിക പിന്തുണ കൊടുത്തിരുന്നു. ഞാനടക്കം എൽഡിഎഫിന്റെ സ്ഥാനാർഥി ആയിരിക്കു​മ്പോൾ അവർ എൽഡിഎഫിനൊപ്പമായിരുന്നു.

Advertising
Advertising

യുഡിഎഫിന് ഒപ്പം നിൽക്കണം എന്ന് വെൽഫെയർ പാർട്ടി തീരുമാനിച്ചു, അവർ സഹായം ചെയ്യാമെന്ന് പറഞ്ഞു. ചില മേഖലകളിൽ അവർക്ക് സഹായം ചെയ്യാൻ ഞങ്ങൾക്കും മടിയില്ല. പ്രാദേശികമായി നീക്കുപോക്കുകൾ, ധാരണകൾ കഴിഞ്ഞ കാലങ്ങളിലെന്ന പോലെ ഇത്തവണയും ഉണ്ടാകും.

സിപിഎം ഇപ്പോള്‍ പലയിടത്തും എസ്ഡിപിഐയുമായി സഖ്യമുണ്ടാക്കാനുള്ള ശ്രമത്തിലാണ്. പലയിടങ്ങളിലും ചർച്ച നടന്നുകൊണ്ടിരിക്കുന്നുണ്ട്. വ്യക്തമായ തെളിവ് ഞങ്ങൾക്ക് കിട്ടിയിട്ടുണ്ട്. എസ്ഡിപിഐയുമായി മുസ്‍ലിം ലീഗി​നോ യുഡിഎഫിനോ യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞു. മനോരമ ന്യൂസ് ചാനലാണ്  പി.എം.എ സലാമിന്റെ പ്രതികരണം സംപ്രേഷണം ചെയ്തത്. 

Tags:    

Writer - അനസ് അസീന്‍

Chief Web Journalist

Editor - അനസ് അസീന്‍

Chief Web Journalist

By - Web Desk

contributor

Similar News