Writer - അഞ്ജലി ശ്രീജിതാരാജ്
വെബ് ജേണലിസ്റ്റ്, മീഡിയവൺ
കൊച്ചി: മുന്‍ മാനേജറെ മര്‍ദ്ദിച്ചെന്ന കേസില്‍ നടന്‍ ഉണ്ണി മുകുന്ദനെ പൊലീസ് ചോദ്യംചെയ്തു. കൊച്ചിയിലെ ഫ്‌ളാറ്റില്‍ എത്തിയാണ് ഇന്‍ഫോപാര്‍ക്ക് പോലീസ് ചോദ്യം ചെയ്തത്. താന്‍ മര്‍ദ്ദിച്ചിട്ടില്ലെന്നും പരാതിക്കാരന്റെ മുഖത്തെ കണ്ണാടി വലിച്ചെറിഞ്ഞത് വൈകാരിക പ്രകടനമെന്നും മൊഴി.
കേസില്‍ കുറ്റപത്രം സമർപ്പിച്ച് പൊലീസ്. മർദ്ദനം നടന്നതായി തെളിവില്ലെന്നാണ് കണ്ടെത്തൽ. പിടിവലിയുണ്ടാവുകയും വിപിന്റെ കണ്ണട പൊട്ടുകയും ചെയ്തു എന്ന് കുറ്റപത്രത്തിൽ. ജാമ്യം ലഭിക്കുന്ന വകുപ്പുകൾ പ്രകാരമാണ് കുറ്റപത്രം.
അതേസമയം, സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകളില്‍ പ്രതികരണവുമായി ഉണ്ണി മുകുന്ദന്‍. തന്നെ പ്രതിനിധീകരിക്കുന്ന ഒരു പേഴ്‌സനല്‍ മാനേജര്‍ ഇല്ലെന്നും, ഒരിക്കലും ഉണ്ടായിട്ടില്ലെന്നും ഉണ്ണി മുകുന്ദന്‍ വ്യക്തമാക്കുന്നു. എല്ലാ ഔദ്യോഗിക ആശയവിനിമയങ്ങളും, സഹകരണങ്ങളും, പ്രൊഫഷനല്‍ കാര്യങ്ങളും താന്‍ നേരിട്ടോ അല്ലെങ്കില്‍ സ്വന്തം നിര്‍മ്മാണ കമ്പനിയായ യുഎംഎഫ് വഴിയോ ആണ് കൈകാര്യം ചെയ്യുന്നതെന്നും താരം പറഞ്ഞു.
തന്നെക്കുറിച്ച് തെറ്റായതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്ന് വ്യക്തികളോടും പ്ലാറ്റ്ഫോമുകളോടും മാറി നില്‍ക്കണമെന്ന് ശക്തമായി അഭ്യര്‍ഥിക്കുന്നു. അത്തരം തെറ്റായ അവകാശവാദങ്ങള്‍ പ്രചരിപ്പിക്കുന്നത് തുടരുന്നതു കണ്ടാല്‍ അവര്‍ക്കെതിരെ കര്‍ശനമായ നിയമനടപടി സ്വീകരിക്കുമെന്നും താരം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.