വഖഫ് ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം: സമരക്കാരുടെ വാഹനങ്ങൾ പിടിച്ചെടുക്കുമെന്ന് പൊലീസ്

വഖഫ് ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തെ യോഗിയുടെ പൊലീസ് രാജ് മാതൃകയിൽ നേരിടാനാണ് കേരള ​പൊലീസ് തീരുമാനിച്ചിട്ടുള്ളതെന്ന് സംഘാടകർ

Update: 2025-04-09 07:03 GMT

കോഴിക്കോട്: വഖഫ് ഭേദഗതി നിയമത്തിനെതിരെ ബുധനാഴ്ച സോളിഡാരിറ്റിയും എസ്ഐഒയും പ്രഖ്യാപിച്ച കോഴിക്കോട് എയർപോർട്ട് ഉപരോധത്തിൽ പ​ങ്കെടുക്കാനെത്തുന്നവരുടെ വാഹനങ്ങൾ പിടിച്ചെടുക്കുമെന്ന് പൊലീസ്. കൊണ്ടോട്ടി ഡിവൈഎസ്പിയാണ് ഉത്തരവിറക്കിയത്.

പൊലീസ് നടപടിക്കെതി​രെ എസ്ഐഒയും സോളിഡാരിറ്റിയും രംഗത്തുവന്നു. സംഘപരിവാറിനെതിരായ സമരം എന്തിനാണ് കേരള പൊലീസിനെ ഇത്ര അസ്വസ്ഥമാക്കുന്നതെന്ന് എസ്ഐഒ സംസ്ഥാന പ്രസിഡന്റ് അഡ്വ. അബ്ദുൽ വാഹിദ് ചോദിച്ചു. വഖഫ് ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തെ യോഗിയുടെ പൊലീസ് രാജ് മാതൃകയിൽ നേരിടാനാണ് കേരള ​പൊലീസ് തീരുമാനിച്ചിട്ടുള്ളത്.

Advertising
Advertising

ഒരു കാര്യം ഞങ്ങൾ വ്യക്തമായി പറയാം, പൊലീസ് പരവതാനി വിരിച്ച് സ്വീകരിക്കും എന്ന് കരുതി ഈ പോരാട്ടത്തിലേക്ക് ഇറങ്ങിയവർ അല്ല ഞങ്ങൾ. മോദിയുടെയും അമിത് ഷായുടെയും മൂക്കിന് കീഴിൽ ഡൽഹിയിലും യോഗിയുടെ യുപിയിലും അടക്കം ഇന്ത്യയൊട്ടുക്കും കനത്ത സമരങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന സംഘമാണിത്. കേരള പൊലീസിന്റെ വാറോല കൊണ്ട് ഈ സംഘത്തെ തടഞ്ഞുനിർത്താൻ സാധ്യമല്ലെന്നും അബ്ദുൽ വാഹിദ് ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

‘ജനാധിപത്യ പ്രതിഷേധങ്ങളെ അടിച്ചമർത്തുന്ന ഇണ്ടാസുമായി കാവി പൊലീസെന്നല്ല; ആരു തന്നെ ശ്രമിച്ചാലും ഇന്ന് കാലിക്കറ്റ് എയർപ്പോർട്ടിലേക്കുള്ള പ്രധാന വഴികൾ ഉപരോധിക്കാൻ തന്നെയാണ് നമ്മുടെ തീരുമാനം. ഉപരോധം എന്നത് ഞങ്ങളുടെ ആഗ്രഹം മാത്രമല്ല; അടിയുറച്ച തീരുമാനമാണ് എന്ന് ആവർത്തിക്കട്ടെ’ -സോളിഡോരിറ്റി സംസ്ഥാന പ്രസിഡന്റ് തൗഫീഖ് മമ്പാട് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. 

ഉപരോധം സംഘടിപ്പിക്കുന്നത് പൊലീസിന്റെ അനുമതി കൂടാതെയാണെന്നും പ്രതിഷേധം മൂലം പൊതുജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തിനും കോഴിക്കോട് എയർപോർട്ടിന്റെ പ്രവർത്തനത്തിനും തടസ്സം വരാനും സ്ഥലത്ത് ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ടെന്ന് പൊലീസ് ഉത്തരവിൽ പറയുന്നു. അതിനാൽ പരിപാടിയിൽ പ​ങ്കെടുക്കാൻ പ്രവർത്തകരെ കൊണ്ടുവരുന്ന വാഹനങ്ങൾ പിടിച്ചെടുക്കുമെന്നും വാഹന ഉടമസ്ഥനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി. വിലക്ക് അറിയിച്ച് കൊണ്ടോട്ടി DySP ടൂറിസ്റ്റ് ബസ് ഉടമകൾക്ക് നോട്ടീസയച്ചിട്ടുണ്ട്. 

  

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News