അമ്മ പുഴയിലെറിഞ്ഞുകൊല്ലും മുൻപും കുഞ്ഞ് പീഡനത്തിനിരയായി; ഒന്നരവര്‍ഷത്തിലേറെയായി അതിക്രൂരമായ പ്രകൃതിവിരുദ്ധ പീഡനത്തിനും ഇരയായി

കുട്ടിയുടെ ശരീരത്തിൽ മുറിവുകളുണ്ടെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടില്‍ പറയുന്നു

Update: 2025-05-22 07:02 GMT
Editor : Lissy P | By : Web Desk

കൊച്ചി: എറണാകുളം മൂഴിക്കുളത്ത് അമ്മ കൊലപ്പെടുത്തിയ മൂന്ന് വയസുകാരി ക്രൂരമായ പീഡനത്തിന് ഇരയായതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ഒന്നരവര്‍ഷത്തിലേറയായി  പ്രകൃതിവിരുദ്ധ പീഡനത്തിനും കുട്ടി ഇരയായിട്ടുണ്ടെന്നും കുട്ടിയുടെ ശരീരത്തിൽ മുറിവുകളുണ്ടെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടില്‍ പറയുന്നു. 

കുട്ടിയെ പീഡിപ്പിച്ചെന്ന് പിതാവിന്‍റെ അടുത്ത ബന്ധു കുറ്റസമ്മതം നടത്തിയിരുന്നു. ഇന്നലെ നടത്തിയ ചോദ്യം ചെയ്യലിലാണ് ഇയാൾ കുറ്റം സമ്മതിച്ചത്. കുട്ടിക്ക്‌ കൂടുതൽ അടുപ്പം അച്ഛന്‍റെ സഹോദരന്മാരുമായാണെന്ന അമ്മയുടെ മൊഴിയാണ് നിർണായകമായത്.ആദ്യ ഘട്ടത്തിൽ പ്രതി കുറ്റം സമ്മതിക്കാൻ തയാറായിരുന്നില്ല. പിന്നീട് തെളിവുകൾ ഉണ്ടെന്ന് പറഞ്ഞ് ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിക്കുകയായിരുന്നു. അബദ്ധം പറ്റി പോയെന്നായിരുന്നു പ്രതിയുടെ മൊഴി. കൊല്ലപ്പെടുത്തുന്നതിന് തലേദിവസവും കുട്ടി പീഡനത്തിന് ഇരയായെന്നായിരുന്നു പൊലീസ് പറയുന്നത്.

Advertising
Advertising

ഇതിന്‍റെ അടിസ്ഥാനത്തില്‍ ബന്ധുവിന്‍റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തുകയും ചെയ്തു. പോക്സോ,ബാലനീതി വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ കുട്ടിയുടെ അമ്മയെ പൊലീസ് വിശദമായ ചോദ്യം ചെയ്യും. അമ്മയുടെ അറിവോടെയാണോ കുട്ടി പീഡനത്തിന് ഇരയായത് എന്നതടക്കമുള്ള കാര്യങ്ങളില്‍ വിശദമായ ചോദ്യം ചെയ്യും.അമ്മയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടുകൊണ്ട് പൊലീസ് അപേക്ഷ സമർപ്പിച്ചിട്ടുണ്ട്.

പോക്സോ കൂടി ചുമത്തിയതോടെ കേസ് പ്രത്യേക സംഘം അന്വേഷിക്കും. പുത്തൻകുരിശ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുക. ഫോറൻസിക് ഉദ്യോഗസ്ഥരെയും ടീമിൽ ഉൾപെടുത്തും. 

പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിനെത്തുടര്‍ന്ന് കുട്ടിയുമായി ഏറ്റവും അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന അച്ഛന്‍റെ മൂന്ന് ബന്ധുക്കളെ പൊലീസ് ചോദ്യം ചെയ്തിരുന്നു.എന്നാല്‍ രണ്ടുപേരെ പൊലീസ് വിട്ടയക്കുകയായിരുന്നു.ഇതിലൊരാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പീഡനവുമായി ബന്ധപ്പെട്ടാണോ കൊലപാതകം നടത്തിയതെന്നാണ് പൊലീസ് ഇപ്പോള്‍ പ്രധാനമായും അന്വേഷിക്കുന്നത്.

രണ്ട് ദിവസം മുമ്പാണ് മൂന്ന് വയസ്സുകാരിയെ അമ്മ പുഴയിലെറിഞ്ഞു കൊലപ്പെടുത്തിയത്. അംഗണ്‍വാടിയിൽ നിന്ന് കൂട്ടിവരുമ്പോൾ കുട്ടിയെ ബസിൽ നിന്ന് കാണാതായി എന്നായിരുന്നു അമ്മ ആദ്യം മൊഴി നൽകിയിരുന്നത്. വിശദമായ ചോദ്യം ചെയ്യലിലാണ് പുഴയിലെറിഞ്ഞ് കൊന്നുവെന്ന് അമ്മ സമ്മതിച്ചത്. തുടർന്ന് അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. താന്‍ കൊലപാതകം നടത്തിയെന്ന് അമ്മ സമ്മതിച്ചെങ്കിലും എന്തിന് കൊന്നു എന്നത് ഇതുവരെ പറഞ്ഞിട്ടില്ല. അന്വേഷണവുമായി സഹകരിക്കുന്നുണ്ടെങ്കിലും കൂടുതല്‍ കാര്യങ്ങള്‍ പ്രതി വിട്ടുപറയുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.


Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News