Writer - അഞ്ജലി ശ്രീജിതാരാജ്
വെബ് ജേണലിസ്റ്റ്, മീഡിയവൺ
കൊച്ചി: നവകേരള സദസ്സിലെ വിവാദ രക്ഷാപ്രവര്‍ത്തന പരാമര്‍ശത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് സമന്‍സയക്കാന്‍ പ്രൊസിക്യൂഷന്‍ അനുമതി നേടണമെന്ന് കോടതി. കേസെടുക്കണമെങ്കില്‍ ഗവര്‍ണ്ണറില്‍ നിന്ന് പ്രൊസിക്യൂഷന്‍ അനുമതി ഹാജരാക്കണം.
എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടേതാണ് ഇടക്കാല ഉത്തരവ്. എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ സ്വകാര്യ അന്യായത്തിലാണ് നിര്‍ദ്ദേശം.
പ്രോസിക്യൂഷന്‍ അനുമതി ഹാജരാക്കാന്‍ പരാതിക്കാരന് കോടതി നാല് മാസം സമയം നല്‍കി. രക്ഷാപ്രവര്‍ത്തന പരാമര്‍ശത്തില്‍ പ്രേരണാക്കുറ്റം ചുമത്തണമെന്നാണ് സ്വകാര്യ അന്യായത്തിലെ ആവശ്യം. പതിനഞ്ച് തവണ ഉത്തരവ് പറയാന്‍ മാറ്റിയ ശേഷമാണ് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി തീരുമാനമെടുത്തത്.