Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
തിരുവനന്തപുരം: ഷെയിൻ നിഗം നായകനായെത്തുന്ന ഹാൽ സിനിമ സെൻസർ വിഷയത്തിൽ വിധിവരാനിരിക്കേ കേസിൽ കക്ഷി ചേരാൻ ഹൈക്കോടതിയിൽ സത്യവാങ് മൂലം നൽകി രാഷ്‌ട്രീയ സ്വയംസേവക് സംഘ് (RSS). ദേശവിരുദ്ധ അജണ്ട പ്രചരിപ്പിക്കുന്നതും മത - സാമൂഹ്യ ഐക്യം തകര്‍ക്കുന്നതാണ് ചിത്രത്തിന്റെ ഉള്ളടക്കമെന്നും ആര്‍എസ്എസ് ആരോപിച്ചു.
സിനിമയെ എതിര്‍ത്ത് കക്ഷി ചേരാന്‍ ആർഎസ്എസ് ഹൈക്കോടതിയില്‍ അപേക്ഷ നല്‍കി. ആര്‍എസ്എസ് ചേരാനല്ലൂര്‍ ശാഖയിലെ മുഖ്യശിക്ഷക് എംപി അനില്‍ ആണ് ഹരജി നൽകിയത്. വിഷയം ഹൈക്കോടതി നാളെ പരിഗണിക്കാനിരിക്കെയാണ് ആര്‍എസ്എസ് നടപടി.
നേരത്തെ കത്തോലിക്കാ കോൺഗ്രസും കേസിൽ കക്ഷിചേർന്നിരുന്നു. സിനിമ തലശ്ശേരി രൂപതയെ മോശമായി ചിത്രീകരിക്കുന്നുവെന്നായിരുന്നു കത്തോലിക്കാ കോൺഗ്രസിന്റെ ആരോപണം.
ചിത്രത്തിലെ ബീഫ് ബിരിയാണി കഴിക്കുന്ന ദൃശ്യം നീക്കണം, ക്രൈസ്തവ മതവികാരങ്ങളുമായി ബന്ധപ്പെട്ട ചില രംഗങ്ങളിൽ മാറ്റം വരുത്തണം, രാഖി ധരിച്ചുവരുന്ന ഭാഗങ്ങൾ അവ്യക്തമാക്കണം, 'ധ്വജ പ്രണാമം', 'സംഘം കാവലുണ്ട്' എന്നീ വാക്കുകൾ ഒഴിവാക്കണമെന്ന നിർദേശങ്ങളാണ് സെൻസർ ബോർഡ് മുന്നോട്ടുവെച്ചത്.