യുക്രൈനിലെ റഷ്യൻ അധിനിവേശം:'ഇന്ത്യ സമാധാനശ്രമങ്ങൾക്ക് നേതൃത്വം നൽകണം': അബ്ദുല്ലകോയ മദനി

റഷ്യൻ സൈന്യം യുക്രൈനെ ഏകപക്ഷീയമായി ആക്രമിക്കുന്ന സാഹചര്യത്തിൽ ഇരകളോടൊപ്പം നിൽക്കണമെന്നും ടി.പി അബ്ദുല്ലകോയ മദനി

Update: 2022-02-26 13:09 GMT
Editor : afsal137 | By : Web Desk
Advertising

യുക്രൈനിൽ റഷ്യയുടെ ആക്രമണം അതിതീവ്രമായി തുടരുന്ന സാഹചര്യത്തിൽ ഇന്ത്യ സമാധാന ശ്രമങ്ങൾക്ക് നേതൃത്വം നൽകണമെന്ന് കേരള നദ്‌വത്തുൽ മുജാഹിദീൻ സംസ്ഥാന പ്രസിഡന്റ് ടി.പി അബ്ദുല്ലകോയ മദനി. സംഘടനയുടെ യുവജന വിഭാഗമായ ഐ.എസ്.എമ്മിന്റെ ആഭിമുഖ്യത്തിൽ നടത്തിയ വെളിച്ചം അന്താരാഷ്ട്ര ഖുർആൻ പഠന പദ്ധതിയുടെ പന്ത്രണ്ടാം സംസ്ഥാന സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പരാമർശം. കോഴിക്കോട്ട് നടന്ന സംഗമത്തിൽ സ്ത്രീകൾ ഉൾപ്പെടെ നൂറുകണക്കിന് പഠിതാക്കൾ പങ്കെടുത്തു.

റഷ്യൻ സൈന്യം യുക്രൈനെ ഏകപക്ഷീയമായി ആക്രമിക്കുന്ന സാഹചര്യത്തിൽ ഇരകളോടൊപ്പം നിൽക്കണമെന്ന് കെ.എൻ.എം സംസ്ഥാന പ്രസിഡണ്ട് ടി പി അബ്ദുല്ലക്കോയ മദനി ആവശ്യപ്പെട്ടു. ഇത്തരം സങ്കീർണ്ണമായ സാഹചര്യത്തിൽ പക്ഷം ചേരാതെ നിൽക്കാൻ ഇന്ത്യക്ക് സാധിക്കേണ്ടതുണ്ട് .ചേരിചേരാനയത്തിലൂടെ രാജ്യത്തിന്റെ യശസ്സുയർത്തിയ മഹാൻമാരുടെ പാതയിൽ ഇന്ത്യൻ ഭരണകൂടം സഞ്ചരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

നിരപരാധികളായ മനുഷ്യരാണ് മരിച്ചു വീഴുന്നത്. ഭയമില്ലാതെ വിറങ്ങലിച്ചു നിൽക്കുന്ന യുക്രൈൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ ഇന്ത്യയടക്കമുള്ള ലോകരാജ്യങ്ങൾ മുന്നോട്ടു വരേണ്ടതുണ്ട്.സമാധാനത്തെ കുറിച്ച് സംസാരിക്കുന്നവർ ലോകത്ത് സമാധാനം പുലർന്നു കാണാൻ ആത്മാർത്ഥമായി ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു.

വിശുദ്ധ ഖുർആൻ മാനവരാശിയുടെ സമാധാനമാണ് ഉദ്‌ഘോഷിക്കുന്നത്. നിരപരാധികളെ കൊന്നൊടുക്കുന്ന ഏത് നീക്കത്തെയും ഖുർആൻ അതിശക്തമായി എതിർക്കുന്നു. മതത്തിന്റെയും രാജ്യത്തിന്റെയും പേരിൽ തീവ്രചിന്തകൾ പ്രചരിപ്പിക്കുന്നത് അപകടമാണ്.

മാനവരാശിയുടെ നിർഭയത്വവും സമാധാനവും ഏറ്റവും പ്രധാനമാണെന്ന് തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. വേദഗ്രന്ഥങ്ങളുടെ പേരിൽ നാട്ടിൽ കുഴപ്പമുണ്ടാക്കാൻ ശ്രമിക്കുന്നവർ ആരാണെന്ന് തിരിച്ചറിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News