'നായകർ പ്രതിസന്ധി മറികടക്കുന്നത് പോലെ തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ചു, നിർഭാഗ്യവശാൽ അതുണ്ടായില്ല'; സിദ്ദിഖിന്റെ നിര്യാണത്തിൽ സജി ചെറിയാൻ

മൂന്ന് പതിറ്റാണ്ട് കാലമായി മലയാള സിനിമയുടെ വലിയൊരു ഭാഗമായിരുന്ന സംവിധായകനെയാണ് നമുക്ക് നഷ്ടമായിരിക്കുന്നതെന്നു മന്ത്രി

Update: 2023-08-08 17:19 GMT
Advertising

സംവിധായകൻ സിദ്ദിഖിന്റെ വിയോഗം അത്യന്തം വേദനാജനകമാണെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ. സിദ്ദിഖ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണെന്ന് അറിഞ്ഞപ്പോൾ തന്നെ ബന്ധപ്പെട്ടവരുമായി സംസാരിച്ചിരുന്നുവെന്നും അദ്ദേഹത്തിന്റെ സിനിമകളിലെ നായകർ പ്രശ്‌നങ്ങളും പ്രതിസന്ധികളും മറികടന്നുകൊണ്ടു അവസാനം ശുഭകരമായി വിജയിക്കുന്ന പോലെ ഒരു തിരിച്ചുവരവ് പ്രതീക്ഷിച്ചിരുന്നെങ്കിലും നിർഭാഗ്യവശാൽ അതുണ്ടായില്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

മലയാളികളെ പൊട്ടിച്ചിരിപ്പിച്ച ഒട്ടേറെ സൂപ്പർഹിറ്റ് സിനിമകളുടെ സംവിധായകനാണ് സിദ്ദിഖ്. ആദ്യകാലങ്ങളിൽ ലാലിനൊപ്പവും തുടർന്ന് സ്വന്തം നിലയിലും അദ്ദേഹം സംവിധാനം ചെയ്ത സിനിമകളിൽ ഒട്ടുമുക്കാലും തിയേറ്ററുകളിൽ ഓളങ്ങൾ സൃഷ്ടിച്ചവയാണ്. റാംജിറാവ് സ്പീക്കിങ്, ഇൻ ഹരിഹർ നഗർ, ഗോഡ്ഫാദർ, വിയറ്റ്നാം കോളനി, കാബൂളിവാല, ഹിറ്റ്‌ലർ, ഫ്രണ്ട്‌സ്, ക്രോണിക് ബാച്ചിലർ, ബോഡിഗാർഡ് തുടങ്ങിയ പടങ്ങളെല്ലാം തന്നെ സൂപ്പർഹിറ്റ് ശ്രേണിയിലുള്ളവയാണ്. ഇന്നും ഏറെ റിപ്പീറ്റ് വാച്ചബിലിറ്റിയുള്ള ചിത്രങ്ങളാണ് ഇവയെല്ലാം തന്നെ എന്നത് സിദ്ദിഖിലെ സംവിധായകന്റെ മികവിനെയാണ് കാണിക്കുന്നത്. ഹാസ്യപ്രധാനമായ ചിത്രങ്ങൾ ഒരുക്കുന്നതിൽ പ്രത്യേക കഴിവ് തന്നെ അദ്ദേഹത്തിന് ഉണ്ടായിരുന്നു. മലയാളത്തിന് പുറമെ തമിഴിലും ഹിന്ദിയിലും അത് തെളിയിക്കുവാനും സിദ്ദിഖിന് സാധിച്ചു - സജി ചെറിയാൻ കുറിപ്പിൽ പറഞ്ഞു.

Full View

കഴിഞ്ഞ മൂന്ന് പതിറ്റാണ്ട് കാലമായി മലയാള സിനിമയുടെ വലിയൊരു ഭാഗമായിരുന്ന സംവിധായകനെയാണ് നമുക്ക് നഷ്ടമായിരിക്കുന്നതെന്നും സിദ്ദിഖ് വിടവാങ്ങുമ്പോഴും അദ്ദേഹത്തിന്റെ ലെഗസി ഇവിടെത്തന്നെ ആ സിനിമകളിലൂടെ നിലനിൽക്കുകയാണെന്നും മന്ത്രി പറഞ്ഞു. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും മലയാളികളുടെയെല്ലാവരുടെയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും ആദരാഞ്ജലികൾ നേരുന്നുവെന്നും കുറിപ്പിൽ പറഞ്ഞു.

സിദ്ദിഖിന്റെ നിര്യാണത്തിൽ മന്ത്രി പി. രാജീവിന്റെ അനുശോചനം

മലയാളത്തിന്റെ പ്രിയപ്പെട്ട ചലച്ചിത്ര സംവിധായകൻ സിദ്ദിഖിന്റെ മരണത്തിൽ മന്ത്രി പി. രാജീവ് അനുശോചിച്ചു. 'മിമിക്രിയിലൂടെ സിനിമയിലെത്തി അഭിനയത്തിൽ നിന്ന് സംവിധാനത്തിലേക്ക് ചുവടുമാറ്റി അദ്ദേഹം നിരവധി ഹിറ്റ് സിനിമകൾ സമ്മാനിച്ചു. മലയാളികളെ ഒട്ടേറെ ചിരിപ്പിക്കുകയും കരയിക്കുകയും ചെയ്ത ഫ്രെയിമുകൾ അദ്ദേഹത്തിന്റേതായിട്ടുണ്ട്. അവയിലൂടെ മലയാളികൾക്കിടയിൽ അദ്ദേഹത്തിന് അനശ്വരമായ സ്ഥാനമുണ്ടായിരിക്കും. സിദ്ദിഖിന്റെ മരണത്തിൽ ബന്ധുമിത്രാദികളുടെയും മലയാള സിനിമാ ലോകത്തിന്റെയും ആസ്വാദകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു'  മന്ത്രി വാർത്താകുറിപ്പിൽ അറിയിച്ചു.

Culture Minister Saji Cherian condoled the demise of director Siddique

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News