ശിരോവസ്ത്ര വിലക്ക്: 'വിദ്യാഭ്യാസ മന്ത്രി പ്രസ്താവന നടത്തി വീരവാദം മാത്രം മുഴക്കേണ്ട ആളല്ല': സത്താർ പന്തല്ലൂർ
''കോഴിക്കോട് നഗരത്തിലെ പ്രോവിഡൻസ് സ്‌കൂളിൽ ഒരു വിദ്യാർഥിനിക്ക് ശിരോവസ്ത്ര വിലക്ക് നേരിട്ട സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രി കൂടെ നിന്നില്ല''
സത്താർ പന്തല്ലൂർ Photo- mediaonenews
കോഴിക്കോട്: വിദ്യാഭ്യാസ മന്ത്രി എന്നാൽ പ്രസ്താവന നടത്തി വീരവാദം മാത്രം മുഴക്കേണ്ടയാളല്ലെന്ന് സമസ്ത കോർഡിനേഷൻ സമിതിയംഗം സത്താർ പന്തല്ലൂർ.
'അദ്ദേഹം നടപടി കൂടി എടുക്കേണ്ടയാളാണ്. തട്ടവുമായി ബന്ധപ്പെട്ട് വ്യത്യസ്ത സംഭവങ്ങളുണ്ടായിട്ടുണ്ട്. ഏതെങ്കിലും വിഷയത്തിൽ അഭിപ്രായം പറയുന്നതോട് കൂടി ഒരാൾ മെച്ചപ്പെട്ടയാളാകുന്നില്ല. കോഴിക്കോട് നഗരത്തിലെ പ്രോവിഡൻസ് സ്‌കൂളിൽ ഒരു വിദ്യാർഥിനിക്ക് ശിരോവസ്ത്ര വിലക്ക് നേരിട്ട സംഭവമുണ്ടായിരുന്നു. ടിസി വാങ്ങിപ്പോകുന്ന സാഹചര്യംവരെ അന്നുണ്ടായി. അന്നും ഇതെ വിദ്യാഭ്യാസ മന്ത്രി നാട്ടിലുണ്ടായിരുന്നു. അദ്ദേഹത്തിന് പരാതിയും നൽകിയിരുന്നു. ആ കുട്ടിയുടെ കൂടെ നിൽക്കാനുണ്ടായില്ല'-സത്താർ പന്തല്ലൂർ പറഞ്ഞു.
സമസ്ത എംപ്ലോയീസ് അസോസിയേഷൻ കോഴിക്കോട് സംഘടിപ്പിച്ച ടേബിൾ ടോക്കിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലത്തീൻ സഭയും മുസ്‌ലിംകളും തമ്മിൽ നിലനിൽക്കുന്ന സാമൂഹിക ഐക്യം തകർക്കാൻ ശ്രമം നടക്കുന്നുണ്ട്. പള്ളുരുത്തിയിലെ സെന്റ് റീത്താസ് സ്‌കൂൾ ലത്തീൻ സമുദായം നടത്തുന്ന സ്ഥാപനമാണ്. ക്രൈസ്തവ സമുദായത്തിലെ പിന്നോക്ക വിഭാഗമാണ് ലത്തീൻ വിഭാഗക്കാർ. മുസ്‌ലിംകളുമായി ബന്ധപ്പെട്ട സംവരണ വിഷയത്തിലൊക്കെ സഹകരിച്ച് മുന്നോട്ടുപോകുന്നവരാണ് അവർ. ആ സംവരണ വിഭാഗത്തിൽപെട്ടയാളുകളുടെ വിഷയം വരുമ്പോൾ മുന്നോട്ടുവരുന്ന അതേ സംവിധാനങ്ങൾ എന്ത് കൊണ്ട് ഉന്നത സമൂഹത്തിൽപെട്ട റോമൻ കത്തോലിക്ക വിഭാഗക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിവേചനങ്ങളില്‍ ഇടപെടുന്നില്ല'- അദ്ദേഹം ചോദിച്ചു.
സംവരണ വിഷയത്തിലടക്കം ലത്തീൻ സഭ മുസ്‌ലിംകളുമായി സഹകരിച്ച് പോകുന്നവരാണ്. ഇങ്ങനെ തമ്മിൽ നിലനിൽക്കുന്ന സാമുദായിക ഐക്യം തകർക്കാന്‍ സംഘ്പരിവാര്‍ കാസപോലുള്ള സംഘടനകള്‍ ശ്രമിക്കുന്നു. അത്തരം പുതിയ അജണ്ടകള്‍ കൂടി പുതിയ വിവാദത്തിന് പിന്നിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Watch Video